ബജറ്റ് 2020: പ്രവാസികൾക്ക് നൽകിയത് ഇരുട്ടടി, പ്രവാസികളും ഇനി ഇന്ത്യയിൽ നികുതി അടയ്ക്കണം!
ദില്ലി: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം സമ്പൂർണ്ണ ബജറ്റ് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ബജറ്റിൽ പ്രവാസികൾക്ക് ഇരുട്ടടിയാണ് നൽകിയിരിക്കുന്നത്. പ്രവാസികൾ അവിടെ നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടിവരും. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര് രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്.
നികുതിയില്ലാത്ത രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ പോലുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക. പുതിയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ താമസക്കാരനല്ലെങ്കിലും മറ്റൊരു രാജ്യത്തും നികുതി നല്‍കേണ്ടതില്ലാത്ത ഇന്ത്യക്കാരെ ഇന്ത്യയിലെ താമസക്കാരായി തന്നെ കണക്കാക്കുകയും ഇവര്‍ രാജ്യത്ത് നികുതി നല്‍കുകയും വേണമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ പറഞ്ഞു.
പ്രവാസികളുടെ ആദായനികുതി ഇളവ്
ശനിയാഴ്ച ആദായനികുതി നിയമത്തിൽ വരുത്തിയ മാറ്റത്തോടെ, വിദേശ ഇന്ത്യക്കാരനാവണമെങ്കിൽ 240 ദിവസം അവിടെ കഴിയണമെന്ന റവന്യൂ സെക്രട്ടറി അജയ്ഭൂഷൺ പാണ്ഡെ പറഞ്ഞു. എങ്കിൽ മാത്രമേ ആദായനികുതി ഇളവ് ലഭിക്കൂ. ഇന്ത്യയിലുള്ളവർക്ക് ബാധകമായ ആദായനികുതി സ്ലാബുതന്നെ എൻആർഐ കൾക്ക് ബാധകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ നികുതി ഇളവിനായി കൂടുതൽദിവസം വിദേശത്തു താമസിക്കുന്നവർക്ക് പുതിയ തീരുമാനം തിരിച്ചടിയാവും.
പുതുക്കിയ നികുതി നിരക്ക്
5 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിലുള്ളവർ അടയ്ക്കേണ്ടത് 10 ശതമാനം ടാക്സാണ്. 7.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 15 ശതമാനം ടാക്സ് അടയ്ക്കണം എനന്താണ് ബജറ്റിലെ പ്രഖ്യാപനം. 10 ലക്ഷത്തിനും 12.5 ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവർ 20 ശതമാനമാണ് നികുതിയടയ്ക്കേണ്ടത്. 12.5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 25 ശതമാനമാണ് ടാക്സ് അടയ്ക്കേണ്ടത്. 5 ലക്ഷം വരെ വരുമാനമുള്ളവർ യാതൊരു നികുതിയും അടയ്ക്കേണ്ടതില്ല. രാജ്യത്തെ കോർപ്പറേറ്റ് ടാക്സ് 15 ശതമാനം മാത്രമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രവാസികൾക്ക് സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപം
ഇന്ത്യക്കു പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ചില സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ലൈഫ് ഇൻഷൂറൻസ് കോര്പ്പറേഷൻ ഭാഗികമായി വിറ്റഴിക്കുമെന്ന പ്രഖ്യാപനവും ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ നടത്തി. അതേസമയം കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ നികുതി വിഹിതം 15,236.64 കോടി രൂപയായി കുറയും. 2019-20ല്‍ 16,401.05 കോടി രൂപയായിരുന്നു കേരളത്തിന്റെ വിഹിതം. 1164.41 കോടി രൂപയാണ് കുറയുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാന, ജെഡിയു-ബിജെപി സഖ്യം ഭരിക്കുന്ന ബിഹാര്‍ ഇവയുടെയെല്ലാം നികുതി വിഹിതം കൂടും. ബിജെപി അധികാരമുള്ള സംസ്ഥാനങ്ങളില്‍ കര്‍ണാടകയുടെ നികുതി നിഹിതം മാത്രമാണ് കുറയുന്നത്. ജനസംഖ്യാവളര്‍ച്ച മാനദണ്ഡമാക്കി നികുതിവിഹിതം നിശ്ചയിക്കണമെന്ന കേന്ദ്ര ധന കമ്മീഷന്റെ ശുപാര്‍ശയെ കേരളം ശക്തമായി എതിര്‍ത്തിരുന്നു. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിര്‍പ്പ് രേഖപ്പെടുത്തിയത്.