ദൈര്‍ഘ്യമേറിയ പ്രസംഗം മുതല്‍ ഡ്രീം ബജറ്റ് വരെ... ബജറ്റിലെ അറിഞ്ഞിരിക്കേണ്ട റെക്കോര്‍ഡുകള്‍ ഇങ്ങനെ
ദില്ലി: കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ബജറ്റില്‍ അറിഞ്ഞിരിക്കേണ്ട ചില ചരിത്ര നേട്ടങ്ങള്‍ കൂടിയുണ്ട്. കേന്ദ്ര ബജറ്റ് ഏറ്റവുമധികം അവതരിപ്പിച്ചതിന്റെ ചരിത്ര നേട്ടം മുന്‍ ധനമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന മൊറാര്‍ജി ദേശായിക്കാണ്. പത്ത് തവണയാണ് ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. ഒരാള്‍ക്കും ഇതുവരെ ഈ നേട്ടം മറികടക്കാനായിട്ടില്ല. പി ചിദംബരം ഒന്‍പത് തവണയും പ്രണബ് മുഖര്‍ജി എട്ട് തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
ബജറ്റ് അവതരിപ്പിക്കാത്ത ധനമന്ത്രിയും ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇതുമൊരു റെക്കോര്‍ഡാണ്. കെസി നിയോഗിയാണ് ബജറ്റ് അവതരിപ്പിക്കാതിരുന്ന ധനമന്ത്രി. 35 ദിവസമാണ് നിയോഗി ധനമന്ത്രിയായി ഇരുന്നത്. ആര്‍കെ ഷണ്‍മുഖ ചെട്ടിയുടെ രാജിയോടെയാണ് നിയോഗി ധനമന്ത്രിയായത്. ബജറ്റ് അവതരണ സമയം മാറിയതും റെക്കോര്‍ഡാണ്. 1999 വരെ കേന്ദ്ര ബജറ്റ് വൈകീട്ട് അഞ്ച് മണിക്കാണ് അവതരിപ്പിച്ചത്. എന്നാല്‍ യശ്വന്ത് സിന്‍ഹ ധനമന്ത്രിയായപ്പോള്‍ ഇത് 11 മണിയിലേക്ക് മാറ്റുകയായിരുന്നു.
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും ഒരാളായിരുന്നു എന്ന ചരിത്ര നേട്ടം ഇന്ദിരാ ഗാന്ധിക്ക് മാത്രമാണ് ഉള്ളത്. 1997-98 കാലത്തെ ബജറ്റിന് ഡ്രീം ബജറ്റ് എന്ന വിളിപ്പേരുണ്ട്. ഇന്ത്യയില്‍ ഇതുവരെ അവതരിപ്പിച്ച മറ്റൊരു ബജറ്റിന് ഇത്തരമൊരു വിശേഷണം ലഭിച്ചിട്ടില്ല. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണത്തിന് വിത്ത് പാകിയ ബജറ്റായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആദായ നികുതി വെട്ടിക്കുറയ്ക്കുക, കോര്‍പ്പറേറ്റ് നികുതിക്കുള്ള സര്‍ചാര്‍ജ് കുറയ്ക്കുക, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുക തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ ബജറ്റിലുണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ വാക്കുകള്‍ അടങ്ങിയ ബജറ്റ് പ്രസംഗം നടത്തിയത് മന്‍മോഹന്‍ സിംഗാണ്. 1991ലെ ഈ ബജറ്റ പ്രസംഗം ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു. 18650 വാക്കുകളാണ് മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. അതേസമയം രണ്ടാം സ്ഥാനത്ത് അരുണ്‍ ജെയ്റ്റ്‌ലിയാണ് ഉള്ളത്. ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം നടത്തിയ എച്ച്എം പാട്ടീലാണ്. 1977ലെ ബജറ്റിലാണ് ഈ പ്രസംഗം ഉണ്ടായത്. 800 വാക്കുകളാണ് ആകെ ഉണ്ടായിരുന്നത്.
1997ലെ ബജറ്റും ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ടേണിംഗ് പോയിന്റെന്നാണ് ഈ ബജറ്റിനെ വിശേഷിപ്പിക്കുന്നത്. കസ്റ്റംസ് നികുതി കുറച്ചും മറ്റ് നികുതികളിലെ ഇളവും കൊണ്ടാണ് ഈ ബജറ്റ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. 2000ത്തിലെ ബജറ്റ് ഇന്ത്യയെ ടെക് ഹബ്ബാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഒപ്ടിക്കല്‍ ഫൈബര്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് കാരണം ഈ ബജറ്റും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നു.
അതേസമയം ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് ജശ്വന്ത് സിന്‍ഹയാണ്. 2003ലെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂര്‍ 13 മിനിട്ടോളമാണ് നീണ്ടത്. ജെയ്റ്റ്‌ലിയുടെ 2014ലെ പ്രസംഗം രണ്ട് മണിക്കൂര്‍ പത്ത് മിനുട്ടോളം നീണ്ടു. പ്രസംഗത്തില്‍ ഏറ്റവുമധികം പാരഗ്രാഫുകള്‍ ഉണ്ടായിരുന്നത് പ്രണബ് മുഖര്‍ജിക്കാണ്. 202 പാരഗ്രാഫുകള്‍ മുഖര്‍ജിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. ജെയ്റ്റ്‌ലിക്ക് ഇത് 190 പാരഗ്രാഫ് ആണ്.
ബജറ്റ് 2020; ഓര്‍ക്കേണ്ട ചിലതുണ്ട്, ചരിത്രമായ റെയിൽവെ ബജറ്റിനെ കുറിച്ചും കൂടുതൽ അറിയാം...