ബജറ്റിനേക്കാള്‍ വലുത് കുംഭമേളയിലെ ദുരന്തം: ബജറ്റ് പ്രസംഗത്തിനിടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ഡല്‍ഹി: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെടി സഭയില്‍ നിന്നും ഇറങ്ങിപ്പോയി പ്രതിപക്ഷം. മഹാാകുംഭമേളയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർ ഓം കുമാർ ബിർളയെത്തി സഭാ നടപടികള്‍ ആരഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ കനത്ത ബഹളത്തിന് ഇടയിലാണ് നിർമ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി. പ്രതീകാത്മക ബഹിഷ്കരണത്തിന് ശേഷം, പുറത്തുപോയ എല്ലാ എംപിമാരും വീണ്ടും സഭയിലേക്ക് എത്തി. എസ് പി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. കേന്ദ്ര ബജറ്റിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് കുംഭമേളയിലെ ദുരന്തത്തിനാണെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.

ജനുവരി 29 ന് മൗനി അമാവാസി സമയത്ത് പുലർച്ചെ മഹാ കുംഭമേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും 30 ഓളം പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സർക്കാറിന്റെ അലംഭാവമാണ് മരണത്തിന് ഇടയാക്കിയതെന്നും തിക്കിലും തിരക്കിലും മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിടണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 'ബജറ്റിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യം നമുക്ക് മുന്നിലുണ്ട്. മഹാ കുംഭമേളയിലെ ആളുകൾ ഇപ്പോഴും അവരുടെ ബന്ധുക്കളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്' എസ് പി അധ്യക്ഷന്‍ പറഞ്ഞു.
മുഖ്യമന്ത്രി പലതവണ അവിടെ പോയിട്ടുണ്ട്, കേന്ദ്ര ആഭ്യന്തരമന്ത്രി അവിടെ പോയിട്ടുണ്ട്. ഉപരാഷ്ട്രപതിയും പോകുന്നു. പ്രധാനമന്ത്രിയും അവിടെ പോകും. എന്നാല്‍ മഹാ കുംഭമേളയിൽ, മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ പേരുവിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ സർക്കാർ പരാജയപ്പെട്ടു. 'ഹിന്ദുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു, സർക്കാർ ഉണരണം. സൈന്യത്തെ അവിടേക്ക് വിളിക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആദായനികുതിയില്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളോടെയാണ് നിർമ്മല സീതാരാമന്‍ തന്റെ എട്ടാമത് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. 12 ലക്ഷം ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കാനുള്ള വിപ്ലവകരമായ തീരുമാനം കേന്ദ്രം സ്വീകരിച്ചു. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതിനോടൊപ്പം തന്നെ നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കുകയും ചെയ്തു. വാടക ഇനത്തിൽ ടിഡിഎസിനുള്ള വാർഷിക പരിധി 6 ലക്ഷമാക്കിയതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം.












Click it and Unblock the Notifications