ബജറ്റ് 2023: ന്യൂനപക്ഷങ്ങളെക്കുറിച്ച് പരാമർശമില്ലെന്ന് ഇ.ടി, ചില നല്ല കാര്യങ്ങളുണ്ടെന്ന് തരൂർ
'തൊഴിലുറപ്പ് പദ്ധതിയെ പറ്റിയോ, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയെ പറ്റിയോ, വിലക്കയറ്റത്തെ പറ്റിയോ ബജറ്റിൽ പരാമർശങ്ങളില്ല. ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും തരൂർ വിമർശിച്ചു'
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ന്യൂനപക്ഷങ്ങളെ കുറിച്ച് കേവല പരാമർശം പോലുമില്ലാത്ത ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടികളില്ല എന്നും തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർധിപ്പിച്ചിട്ടില്ല എന്നും സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളില്ല, ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെക്കുറിച്ച് ബജറ്റിൽ മൗനം പാലിക്കുകയാണ് കേന്ദ്ര സർക്കാരെന്നായിരുന്നു അബ്ദു സമദ് സമദാനിയുടെ വിമർശനം. യുക്രയ്നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്കായി പ്രത്യേക പദ്ധതിയില്ലെന്നതും അദ്ദേഹം വിമർശിച്ചു.
ബജറ്റ് 2023: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്..
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിയും പറഞ്ഞു. വിലക്കയറ്റം പരിഹരിക്കാൻ കേവല പരാമർശം പോലുമില്ല. മധ്യവർഗ വിഭാഗത്തെ പരിഗണിച്ചുവെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക സർവേ മുന്നോട്ടുവെച്ച പ്രധാന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മയും ദാരിദ്രവും നേരിടാനുള്ള ഒന്നും ബജറ്റിലില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കോമ്പൗണ്ട് റബർ എന്ന പേരിലുള്ള ഇറക്കുമതി കർഷകർക്ക് വലിയ പ്രയാസമായിരുന്നുവെന്നും ആ വിഷയത്തിൽ ആശ്വാസമുണ്ടെന്നും കോൺഗ്രസ് അംഗം ആന്റോ ആന്റണി എംപി പറഞ്ഞു. എന്നാൽ തിരുവല്ലയിൽ സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ അനുവദിച്ചതിനെ സ്വാഗതം ചെയ്യന്നുവെന്നും എന്നാൽ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് ബജറ്റിൽ മൗനം പാലിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രതികരണത്തിൽ കേന്ദ്ര ബജറ്റിൽ 2023 ൽ ചില നല്ല കാര്യങ്ങളുണ്ടെന്ന് ശശി തരൂർ എംപി പറഞ്ഞു. പക്ഷേ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയോ, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയെ പറ്റിയോ, വിലക്കയറ്റത്തെ പറ്റിയോ ബജറ്റിൽ പരാമർശങ്ങളില്ല. ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും തരൂർ വിമർശിച്ചു.
അതേസമയം, പ്രധാനമന്ത്രി മോദി ബജറ്റിനെ പ്രശംസിച്ചു. ഈ ബജറ്റ് ദരിദ്രരുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മോദി പറഞ്ഞു. വികസിത ഇന്ത്യയെ നിർമിക്കാനുള്ള ശക്തമായ ഒരു ശിലപാകലാണിത്. പാവപ്പെട്ടവർ, ഇടത്തരക്കാർ, കർഷകർ ഉൾപ്പെടെയുള്ളവരുടെ സ്വപ്‌നങ്ങൾ നിറവേറ്റുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.