മുത്തലാഖ് ക്രിമിനൽ കുറ്റം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ഇനി പാർലമെന്റിൽ...
മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ജാമ്യമില്ലാത്തതും, മൂന്നു വർഷം വരെ തടവ് ലഭിക്കുന്നതുമായ കുറ്റമാണെന്നാണ് കരട് ബില്ലിൽ പറയുന്നത്.
ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാകുന്ന മുസ്ലിം വനിതാ വിവാഹവകാശ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ജാമ്യമില്ലാത്തതും, മൂന്നു വർഷം വരെ തടവ് ലഭിക്കുന്നതുമായ കുറ്റമാണെന്നാണ് കരട് ബില്ലിൽ പറയുന്നത്. മുത്തലാഖ് ബിൽ ഇനി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും അവതരിപ്പിക്കും.
ഇതാണ് സൗദിയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം! സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു...
ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...
മുത്തലാഖ് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കരട് ബിൽ തയ്യാറാക്കിയത്. ആഗസ്റ്റ് 22നായിരുന്നു മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
തയ്യാറാക്കിയത്...
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയാണ് മുത്തലാഖ് ബിൽ തയ്യാറാക്കിയത്. ആഭ്യന്തര മന്ത്രിക്ക് പുറമേ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, സഹമന്ത്രി പിപി ചൗധരി തുടങ്ങിവരും സമിതിയിലുണ്ടായിരുന്നു.
ക്രിമിനൽ കുറ്റം...
മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്നാണ് ബില്ലിൽ പറയുന്നത്. ഇമെയിൽ, എസ്എംഎസ്, വാട്സാപ്പ് തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും എഴുതിയും മുത്തലാഖ് ചൊല്ലുന്നതും നിയമത്തിന്റെ പരിധിയിൽവരും. മുത്തലാഖിന് ഇരയായവർക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാനും അർഹതയുണ്ട്. ഇതുകൂടാതെ കുട്ടികളുടെ പരിപാലന ചെലവും ഭർത്താവ് നൽകണം.
മൂന്നു വർഷം...
മുത്തലാഖിന് ഇരയായ മുസ്ലീം സ്ത്രീക്ക് പോലീസിൽ പരാതിപ്പെടാം. ഈ പരാതിയുടെ അടിസ്ഥാനത്തിലാകണം ജീവനാംശം ലഭിക്കാനായി മജിസ്ട്രേറ്റിനെ സമീപിക്കേണ്ടത്. ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടെങ്കിൽ അമ്മയ്ക്കായിരിക്കും സംരക്ഷണ ചുമതല. അതേസമയം, ഇവരുടെ ചെലവുകളെല്ലാം ഭർത്താവിൽ നിന്ന് ഈടാക്കാം. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നത് ജാമ്യമില്ലാത്തതും മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്നതുമായ ക്രിമിനൽ കുറ്റമാണ്.
ഇനി പാർലമെന്റിൽ....
മുത്തലാഖ് കരട് ബിൽ തയ്യാറാക്കിയ ശേഷം സംസ്ഥാനങ്ങളുടെ അഭിപ്രായവും കേന്ദ്രം ആരാഞ്ഞിരുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ ഡിസംബർ പത്തു വരെ സമയവും നൽകി. ആസാം, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ മുത്തലാഖ് ബില്ലിനെ അതേപടി പിന്തുണച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയും മുത്തലാഖ് ബില്ലിന് അംഗീകാരം നൽകിയിരിക്കുന്നത്. പ്രസ്തുത ബിൽ ഇനി പാർലമെന്റിലും അവതരിപ്പിക്കും.