ശരാശരി പ്രായം 58, വനിതാ മന്ത്രിമാർ 11; പുനഃസംഘനയ്ക്ക് ശേഷം രണ്ടാം മോദി മന്ത്രിസഭയുടെ പ്രത്യേകതൾ...
ഇപ്പോൾ രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന പൂർത്തിയാകുമ്പോഴും പ്രത്യേകതകൾ ഏറെയാണ്
ന്യൂഡൽഹി: ചരിത്ര വിജയം നേടിയാണ് 2019ൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടർന്നപ്പോൾ മുൻ ദേശീയ അധ്യക്ഷനും ഗുജറാത്ത് മന്ത്രിസഭയിൽ മോദിയുടെ സെക്കാൻഡ് കമാൻഡുമായിരുന്ന അമിത് ഷായും മന്ത്രിസഭയിലേക്ക് എത്തി. ഒരിക്കൽകൂടി മോദി-ഷാ ദ്വയത്തിന്റെ ഒത്തുച്ചേരലായിരുന്നു അത്. ഒന്നാം മോദി മന്ത്രിസഭയിൽ സുഷ്മ സ്വരാജിനെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല നൽകിയപ്പോൾ രണ്ടാം തവണ നിർമല സീതാരാമനെ ധനകാര്യ മന്ത്രിയാക്കിയായരുന്നു മോദി ട്വിസ്റ്റ്.
മാറ്റങ്ങളുടെ മന്ത്രിസഭ
ഇപ്പോൾ രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന പൂർത്തിയാകുമ്പോഴും പ്രത്യേകതകൾ ഏറെയാണ്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാകുമെന്നാണ് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നത്. ഇത് ഒരുപരിധിവരെ പ്രാവർത്തികമാക്കാനും മോദിക്ക് സാധിച്ചു. ഏഴ് വനിതകളാണ് ഇന്ന് പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദത്തിലെത്തിയത്. 35 വയസുള്ള പ്രമാണികും മന്ത്രിസഭയിലിടം നേടി.
വനിതാ മന്ത്രിമാർ
രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന പൂർത്തിയാകുമ്പോൾ വനിതാ അംഗങ്ങളുടെ എണ്ണം 11 ആയി. ഇതിൽ ഏഴ് പേരും പുതിയതായി മന്ത്രിസഭയിലെത്തിയതാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 20 അംഗ ക്യാബിനറ്റിൽ രണ്ട് വനിതാ മന്ത്രിമാരാണുള്ളത്, നിർമല സീതാരാമനും സ്മൃതി ഇറാനിയും. മീനാക്ഷി ലേഖി, അനുപ്രിയ സിംഗ് പട്ടേല്‍, ശോഭ കരന്തലജെ, ദര്‍ശന വിക്രം ജര്‍ദോഷ്, അന്നപൂര്‍ണ ദേവി, പ്രതിമ ഭൗമിക്, ഭാരതി പ്രവിണ്‍ പവാര്‍ എന്നിവരാണ് മോദി മന്ത്രിസഭയിലെത്തിയ സ്ത്രീകള്‍.
പ്രായത്തിലും...
നാരി ശക്തി പോലെ തന്നെ പ്രാധാന്യമാണ് യുവ ശക്തിക്കും മോദി മന്ത്രിസഭയിൽ ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് ചെറുപ്പക്കാരായ നിരവധി ആളുകൾക്ക് മന്ത്രിസഭയിൽ ഇടംലഭിച്ചു. 50 വയസിന് താഴെ പ്രായമുള്ള 14 മന്ത്രിമാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്. ഇതിൽ തന്നെ 6 പേർ ക്യാബിനറ്റ് റാങ്കിലുമുണ്ട്. ഇതോടെ മന്ത്രിസഭയുടെ ശരാശരി പ്രായം 58 ആയി. നേരത്തെ ഇത് 61 ആയിരുന്നു.
35കാരൻ പ്രമാണിക്
നരേന്ദ്ര മോദി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത നിസിത് പ്രമാണിക് ശരിക്കും യുവാവാണ്. 35 വയസേയുള്ളൂ. മോദി സര്‍ക്കാരിലെ 'കുഞ്ഞ്' ഇദ്ദേഹമാണ്. ഇത്രയും ചെറുപ്രായത്തില്‍ എങ്ങനെ രാജ്യ ഭരണത്തില്‍ പങ്കാളിയാകാന്‍ ഇദ്ദേഹത്തിന് സാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ശക്തനും ശാന്തനുമായ പ്രമാണിക് ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലക്കാരനാണ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ മികച്ച വിജയം നേടിയപ്പോഴും വടക്കന്‍ ബംഗാളില്‍ കാവിക്കൊടി പാറിച്ചത് ഇദ്ദേഹമായിരുന്നു.
പ്രെഫഷണലിസം
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പുനസംഘടനയുടെ പ്രത്യേകതയാണ്. സത്യപ്രതിജ്ഞ ചെയ്ത 43 പേരിൽ, 8 പേർ ഡോക്ടറേറ്റ് നേടിയവർ, 13 അഭിഭാഷകർ, ആറ് ഡോക്ടർമാർ, അഞ്ച് എൻജിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ മൂന്ന് പേരും ഇതിൽ ഉൾപ്പെടുന്നു.
മലയാളി സാനിധ്യം
പുനഃസംഘടന പൂർത്തിയായപ്പോൾ കേന്ദ്ര മന്ത്രിസഭയിലെ മലയാളികളുടെ എണ്ണം രണ്ടായി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പിന്നാലെ ബിജെപി ദേശീയ വക്താവ് കൂടിയായ രാജീവ് ചന്ദ്രശേഖരനാണ് പുതിയതായി മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്. മലയാളിയാണെങ്കിലും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ്. പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയാണ്.
Recommended Video