ജനസംഖ്യ നിയന്ത്രണത്തിന് നിയമം വേണമെന്ന് ബിജെപി എംപി; വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂദല്‍ഹി: ജനസംഖ്യാ നിയന്ത്രണത്തിനായി നിയമം കൊണ്ട് വരണമെന്ന ബി ജെ പി എം പിയുടെ നിര്‍ദേശം തള്ളി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ എന്ന നിയമം കൊണ്ട് വരണമെന്നും ലംഘനങ്ങള്‍ക്ക് ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ബി ജെ പി എം പി രാകേഷ് സിന്‍ഹ പറഞ്ഞു. സ്വകാര്യ ബില്ല് ആയിരുന്നു രാകേഷ് സിന്‍ഹ 2019 ജൂലൈയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ജനസംഖ്യാ നിയന്ത്രണം നിര്‍ബന്ധിച്ച് ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ബലം ഉപയോഗിക്കുന്നതിന് പകരം സര്‍ക്കാര്‍ ബോധവല്‍ക്കരണവും ജനസംഖ്യാ നിയന്ത്രണം കൈവരിക്കുന്നതിനുള്ള ആരോഗ്യ കാമ്പെയ്നുകളും സംഘടിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ഇതോടെ തന്റെ ബില്ല് പിന്‍വലിക്കുന്നതായി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. കുടുംബാസൂത്രണ പരിപാടികളുടെ സ്വാധീനം കാരണം വിവിധ സൂചകങ്ങള്‍ പുറത്തിറക്കിയ പട്ടികകള്‍ പ്രകാരം ഒരു സ്ത്രീയ്ക്ക് ശരാശരിയ്ക്ക് രണ്ട് കുട്ടികളാണെന്നും ഫെര്‍ട്ടിലിറ്റി റേറ്റ് കുറയ്ക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു. ദേശീയ കുടുംബാരോഗ്യ സര്‍വേ, സെന്‍സസ് ഡാറ്റ എന്നിവയില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ജനസംഖ്യാ വളര്‍ച്ചയുടെ നിരക്ക് സ്ഥിരമായി കുറഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

1971-ല്‍, ശരാശരി വാര്‍ഷിക എക്സ്പോണന്‍ഷ്യല്‍ വളര്‍ച്ച 2.20 ആയിരുന്നു. 1991-ല്‍ 2.14, 2001-ല്‍ 1.97, 2011-ല്‍ 1.64. ജനസംഖ്യാ വളര്‍ച്ച കുറയുകയുന്നുവെന്ന് ഇത് കാണിക്കുന്നു. 60-80 കാലഘട്ടത്തില്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞു. അതൊരു നല്ല സൂചനയാണ്. മൊത്തം പ്രത്യുല്‍പാദന നിരക്ക് 2.0 ആയി കുറഞ്ഞു,'' അദ്ദേഹം പറഞ്ഞു. കൗമാര പ്രായക്കാരുടെ ജനന നിരക്കും കൗമാരക്കാരുടെ വിവാഹവും യഥാക്രമം 6.8 ശതമാനമായും 23.3 ശതമാനമായും കുറഞ്ഞതായും മാണ്ഡവ്യ എടുത്തു പറഞ്ഞു. ബലപ്രയോഗമോ നിര്‍ബന്ധിതമോ ആക്കാതെയും ബോധവല്‍ക്കരണത്തിലൂടെയും ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച സര്‍ക്കാര്‍ നയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഞാന്‍ അദ്ദേഹത്തോട് (സിന്‍ഹ) അഭ്യര്‍ത്ഥിക്കുന്നു, നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു, അങ്ങനെ എല്ലാ വിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കും. ബില്‍ പിന്‍വലിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ''അദ്ദേഹം പറഞ്ഞു. ജാതി, മതം, ഭാഷ, ജില്ല എന്നിവയ്ക്ക് അതീതമായി ഉയരുന്ന നമ്മുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് സിന്‍ഹ തന്റെ ബില്‍ പിന്‍വലിച്ചുകൊണ്ട്, ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഗൗരവമായ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഭരണഘടനാപരമായ രീതിയിലാണ് നടക്കുന്നത്. അടിയന്തരാവസ്ഥ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു.

തന്റെ ബില്ലില്‍ ഹിന്ദുവോ മുസ്ലീമോ എന്ന വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ വസ്തുതകള്‍ ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ലെന്നും സിന്‍ഹ പറഞ്ഞു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 1901 നും 2011 നും ഇടയില്‍ ഹിന്ദു ജനസംഖ്യ 13.8 ശതമാനം കുറഞ്ഞപ്പോള്‍ മുസ്ലീം ജനസംഖ്യ 9.8 ശതമാനം വര്‍ദ്ധിച്ചു. ഇതൊരു വസ്തുതയാണ്. ഈ വര്‍ദ്ധനവ് നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ നിങ്ങള്‍ക്ക് വസ്തുതകളില്‍ നിന്ന് മാറാന്‍ കഴിയില്ല, ''അദ്ദേഹം പറഞ്ഞു.

ബി ജെ പി അംഗങ്ങളായ അല്‍ഫോണ്‍സ് കണ്ണന്താനം, വിജയ് പാല്‍ സിംഗ് തോമര്‍, ഹര്‍ഷവര്‍ദ്ധന്‍ സിംഗ് ദുംഗര്‍പൂര്‍ എന്നിവര്‍ ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ ചോദ്യം ചെയ്തതിനാല്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എം പി ജയറാം രമേഷ് രംഗത്തെത്തി. രരാകേഷ് സിന്‍ഹയുടെ ബില്‍ തികച്ചും വികലമായ അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അടിയന്തരാവസ്ഥയുടെ ഏറ്റവും നിര്‍ഭാഗ്യകരമായ കാലഘട്ടം ഒഴികെ, ഇന്ത്യയുടെ കുടുംബാസൂത്രണം ജനാധിപത്യ മാര്‍ഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന് സഹായിക്കുന്നത് 'മാജിക് ഗുളിക' ആണ് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം എന്ന് ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് എം പി ജവഹര്‍ സിര്‍കാര്‍ പറഞ്ഞു.












Click it and Unblock the Notifications