ഉത്തർ പ്രദേശിൽ പോലും കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യം, വിമർശനവുമായി കേന്ദ്ര മന്ത്രി
ദില്ലി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും നിയമപരവും ഭരണഘടനാപരവുമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭരണഘടനയുടെ ഏഴാം അനുച്ഛേദത്തിന് കീഴില്‍ വരുന്ന വിഷയങ്ങളില്‍ നിയമം പാസ്സാക്കാനുളള അധികാരം പാര്‍ലമെന്റിനുണ്ട്. അത് സംസ്ഥാനങ്ങളുടെ അധികാരപരിധിക്കുളളില്‍ വരുന്നതല്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയത്തില്‍ കൊള്ളാവുന്നവരില്‍ നിന്ന് നിയമോപദേശം തേടണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീംകളുമായി ബന്ധപ്പെട്ടതല്ല. പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിലേയും പീഡനം അനുഭവിക്കുന്ന ആറ് മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാര് വോട്ടേഴ്സ് ഐഡിയും പാസ്സ്പോര്ട്ടുമെടുക്കുമ്പോള് നല്കുന്ന വിവരങ്ങള്ക്കപ്പറുമുളളതൊന്നും ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി ചോദിച്ചില്ല. രാജ്യത്തെ മുസ്ലീംകളെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തികളാണ്. ഉത്തര്‍ പ്രദേശില്‍ പോലും കേരളത്തില്‍ നിന്നുളള പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുക്കടേ തുക്കടേ ഗ്യാംഗുകളെ ഒരു രീതിയിലും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റര്‍ ബിജെപി സര്‍ക്കാരിന്റെ പദ്ധതിയല്ല. എന്‍ആര്‍സി പി ചിദംബരം അവതരിപ്പിച്ചതാണ്. എന്‍ആര്‍സിയെന്ന ആവശ്യം മന്മോഹന് സിംഗ് ഉള്‍പ്പെടെ പല നേതാക്കളും ആവശ്യപ്പെട്ടിട്ടുളളതുമാണ്. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ എന്‍ആര്‍സി നടപ്പിലാക്കുകയുളളൂ എന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ വോട്ടുബാങ്കിനെ പുതിയ ദിശയിലേക്ക് മാറ്റാന്‍ പ്രധാന പാര്‍ട്ടികള്‍ നടത്തുന്ന തന്ത്രമാണ് പ്രതിഷേധങ്ങളെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.