പെരുമാറ്റച്ചട്ട ലംഘനം: വിവാദ പ്രസ്താവനയിൽ അനുരാഗ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
ദില്ലി: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ദില്ലിയിലെ റിത്താലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് നടപടി. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാനുള്ള ആഹ്വാനവുമായാണ് കേന്ദ്രമന്ത്രി പ്രസംഗിച്ചത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. ജനുവരി 30ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി മറുപടി നൽകാനും കമ്മീഷൻ ഠാക്കൂറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അദ്ദേഹം ജെഡിയുവില് നിന്ന് പുറത്തുപോയാലും കുഴപ്പമില്ല... പ്രശാന്ത് കിഷോറിന് നിതീഷിന്റെ മറുപടി!!
റാലിയിൽ പങ്കെടുത്ത ജനങ്ങളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ദില്ലിയിലെ ബിജെപി യോഗത്തിലാണ് ഈ സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ ഠാക്കൂറിന്റെ വിവാദ പ്രസ്താവനക്ക് ശേഷമാണ് അമിത് ഷായെത്തിയത്. സംഭവത്തിൽ ദില്ലിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി എംപി പർവേഷ് സാഹിബ് സിംഗിനോടും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഷഹീൻബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. ദില്ലിയിൽ ഫെബ്രുവരി എട്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് കമ്മീഷന്റെ നീക്കം.
കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാക്കൾ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നീ പ്രതിസന്ധി നിലനിൽക്കെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജനങ്ങളെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്യുകയാണെന്നും ആപ് നേതാക്കൾ ട്വിറ്ററിൽ ആരോപിച്ചിരുന്നു. നേരത്തെ ജെഎൻയു സംഘർഷത്തിനിടെയും സംഘ് പരിവാർ സംഘടനകൾ സമാന മുദ്രാവാക്യം മുഴക്കിയിരുന്നു. പൌരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭകർക്കെതിരെയാണ് വ്യാപകമായി ഈ മുദ്രാവാക്യം മുഴക്കുന്നത്.