ഝാൻസി റാണിയല്ല, രാക്ഷസി; മമതാ ബാനർജിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി, രൂക്ഷ വിമർശനം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്ര സർക്കാരും മമതാ ബാനർജിയും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവില്ല. കൊൽക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥരെത്തിയതിനെ തുടർന്ന് അസാധാരണ സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംഘർഷങ്ങൾക്ക് താൽക്കാലിക അയവുണ്ടായെങ്കിലും ബിജെപി- തൃണമൂൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര് തുടരുകയാണ്.
മമതാ ബാനർജിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുയിരിക്കുകയാണ് ബംഗാളിൽ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിലാണ് മമതാ ബാനർജിക്ക് താൽപര്യമെന്നും മനുഷ്യനെക്കൊല്ലുന്ന രാക്ഷസന്റെ സ്വഭാവമാണ് മമതയ്ക്കെന്നുമാണ് അധിക്ഷേപം.
വിഭജിക്കാൻ ശ്രമം
മമതാ ബാനർജിയെ ഒരിക്കലും ഝാൻസി റാണിയോട് ഉപമിക്കരുത്. രാജ്യത്തിന് വേണ്ടിയായിരുന്നു ഝാൻസി റാണിയുടെ പോരാട്ടം. എന്നാൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മമതാ ബാനർജിയുടെ ശ്രമം. പുതിയ ഇന്ത്യയിലെ ഝാൻസി റാണിയാണ് മമതാ ബാനർജിയാണെന്ന് കഴിഞ്ഞ ദിവസം തൃണമൂൽ നേതാക്കൾ പ്രതികരിച്ചിരുന്നു. ഇതിനെതിരായാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ വിമർശനം.
|
കിം ജോങ് ഉന്നിനെപ്പോലെ
മമതാ ബാനർജിയെ രാക്ഷസിയെന്ന് വിളിച്ച് അപമാനിക്കാവും ഗിരിരാജ് സിംഗ് മുതിർന്ന്. ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് ഉന്നിനെപ്പോലെയാണ് മമതാ ബാനർജി. ആളുകളെ കൊല്ലുന്ന കിം ജോംഗ് ഉന്നിന്റെ സ്വഭാവം തന്നെയാണ് മമതയ്ക്കുമെന്നാണ് ബിജെപി നേതാവിന്റെ ആരോപണം.
ഝാൻസി റാണിക്ക് അപമാനം
മമതാ ബാനർജിയുമായുള്ള താരതമ്യം ഝാൻസി റാണിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഗിരിരാജ് സിംഗ് വിമർശിക്കുന്നത്. രാജ്യത്തിന് വേണ്ടി പോരാട്ടം നടത്തിയയാളാണ് ഝാൻസി റാണി. ടിഎംസി നേതാവ് ദിനേഷ് ത്രിവേദിയാണ് കഴിഞ്ഞ ദിവസം മമതാ ബാനർജിയെ ഝാൻസി റാണിയുമായി ഉപമിച്ചത്. മമതാ ധീരയായ റാണിയാണ്, ബിജെപിയുടെ ആക്രണങ്ങളെ ഭയപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഝാൻസി റാണിയെപ്പോലെ ജനങ്ങൾ അവരുടെ കാവലാളായി തിരഞ്ഞെടുത്ത സാധാരണക്കാരിയാണ് മമതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടകീയ സംഭവങ്ങൾ
ബംഗാളിലെ ശാരദ, റോസ് വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്താ പോലീസ് കമ്മീഷണറായ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യാനെത്തിയതോടെയാണ് മമതാ ബാനർജിയും കേന്ദ്രസർക്കാരും നേർക്കുനേർ ഏറ്റമുട്ടിയത്. ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാൾ പോലീസ് തടഞ്ഞുവെച്ചു. തുടർന്ന് സംസ്ഥാനത്ത് സിബിഐ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ ജനാധിപത്യം സംരക്ഷിക്കൂ എന്ന മുദ്രവാക്യം മുഴക്കി മുഖ്യമന്ത്രി മമതാ ബാനർജി അർദ്ധരാത്രിയിൽ സത്യാഗ്രഹം ഇരിക്കുകയായിരുന്നു.
അട്ടിമറിക്ക് ശ്രമം
ബംഗാളിൽ ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നായിരുന്നു മമതാ ബാനർജിയുടെ ആരോപണം. വൺമാൻ സർക്കാരാണ് ലക്ഷ്യമെങ്കിൽ രാജിവെച്ച് ഗുജറാത്തിലേക്ക് മടങ്ങാൻ മോദി തയാറാകണമെന്ന് മമതാ ആഞ്ഞടിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, ആർജെഡി നേതാവ് തേജസ്വി യാദവ്, എംകെ സ്റ്റാലിൻ തുടങ്ങിയവർ മമതയ്ക്ക് പിന്തുണ അറിയിച്ചെത്തിയിരുന്നു.