താക്കറെയെ മുഖ്യമന്ത്രിയാക്കാൻ സോണിയയ്ക്കും പവാറിനും മുന്നിൽ ഇരന്നു! ശിവസേനയ്ക്കെതിരെ ബിജെപി
മുംബൈ: ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. കങ്കണ റണൗത്ത് വിവാദത്തിലും മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥനെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിന്റെയും പശ്ചാത്തലത്തിലാണ് രാം ദാസ് അത്തേവാലയുടെ പ്രതികരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് നാവിക സേന ഉദ്യോഗസ്ഥന് ആക്രമിക്കപ്പെട്ടത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത് സംബന്ധിച്ചും കേന്ദ്ര മന്ത്രി രൂക്ഷ ആരോപണം ഉന്നയിച്ചു. വിശദാംശങ്ങളിങ്ങനെ..
മുഖ്യമന്ത്രിയാകാൻ കൈ കൂപ്പി
ശിവസേനാ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ട നാവിക സേനയിലെ ഉദ്യോഗസ്ഥനെ കേന്ദ്രമന്ത്രി വീട്ടിലെത്തി സന്ദര്‍ശിച്ചു. പിന്നാലെയാണ് ശിവസേനയ്ക്ക് എതിരെ രാംദാസ് അത്തേവാല രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. സ്വന്തം ജനങ്ങള്‍ക്ക് എതിരെയാണ് ശിവസേന പ്രവര്‍ത്തിക്കുന്നത് എന്ന് അത്തേവാല ആരോപിച്ചു. ഉദ്ധവ് താക്കറെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി ലഭിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിക്കും എന്‍സിപി അധ്യക്ഷനായ ശരദ് പവാറിനും മുന്നില്‍ കൂപ്പിയ കൈകളോടെ അപേക്ഷിച്ചു എന്ന് അത്തേവാല പരിഹസിച്ചു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം
സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പ് വരുത്തുന്നതില്‍ മഹാവികാസ് അഖാഡി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നും മന്ത്രി ആവശ്യപ്പെട്ടു. നേവി ഉദ്യോഗസ്ഥന് ആയ മദന്‍ ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കാര്‍ട്ടൂണ്‍ താന്‍ കണ്ടിരുന്നു. ആ കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ല. അതേസമയം മദന്‍ ശര്‍മ്മയ്ക്ക് മേല്‍ അനീതി നടപ്പിലാക്കി.
ബിജെപിയിലേക്ക് ക്ഷണം
താന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്നും ഇക്കാര്യം അറിയിക്കുമെന്നും രാംദാസ് അത്തേവാല പറഞ്ഞു. കങ്കണ റണൗവത്തും മദന്‍ ശര്‍മ്മയും മുംബൈയില്‍ ഉളളവരാണ് എന്നും അവര്‍ മുംബൈക്കാരാണ് എന്നും മന്ത്രി പറഞ്ഞു. കങ്കണയുടെ ഓഫീസ് കെട്ടിടം മുംബൈ കോര്പ്പറേഷന് പൊളിച്ചതിന് പിറകേ മന്ത്രി കങ്കണയെ വീട്ടിലെത്തി കണ്ടിരുന്നു. ബിജെപിയില്‍ ചേരാന്‍ മന്ത്രി കങ്കണയെ ക്ഷണിച്ചു എന്നാണ് വിവരം.
മറാത്തിയില്‍ തന്നെ മറുപടി നല്‍കും
എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ താല്പര്യം ഇല്ലെന്ന് കങ്കണ അറിയിച്ചതായാണ് സൂചന. താന്‍ മറാത്തി പഠിക്കുമെന്നും ശിവസേന നേതാവായ സഞ്ജയ് റാവുത്തിന് മറാത്തിയില്‍ തന്നെ മറുപടി നല്‍കുമെന്നും കങ്കണ തന്നോട് പറഞ്ഞതായും മന്ത്രി വെളിപ്പെടുത്തി. നേരത്തെ മുതൽക്കേ തന്നെ ബിജെപി അനുഭാവി ആയ കങ്കണ റണാവത്ത് നടൻ സുശാന്തിന്റെ മരണത്തിന് ശേഷമാണ് ശിവസേനയ്ക്ക് എതിരെ തുറന്ന പോര് ആരംഭിച്ചത്.
പാക് അധീന കശ്മീരെന്ന്
ശിവസേനയ്ക്ക് എതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുളള കങ്കണ മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. പിന്നാലെ കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കി മുംബൈ കോര്പ്പറേഷന് പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചത് വലിയ കോളിളക്കമുണ്ടാക്കി.
കേന്ദ്രം ഒരുക്കിയ സുരക്ഷ
ബിജെപി കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നു. ശിവസേന വെല്ലുവിളി ഉയർത്തിയ പശ്ചാത്തലത്തിൽ കേന്ദ്രം ഒരുക്കിയ സുരക്ഷയിലാണ് കങ്കണ മുംബൈയിലെത്തിയത്. ഓഫീസ് പൊളിക്കുന്നതിനെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊളിച്ച് നീക്കല്‍ നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഉദ്ധവ് താക്കറെയ്ക്ക് എതിരെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരെ കങ്കണ രൂക്ഷമായാണ് പ്രതികരിച്ചത്. തന്റെ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റുന്നതിനെ രാമക്ഷേത്രം പൊളിക്കുന്നതിനോടാണ് കങ്കണ താരതമ്യം ചെയ്തത്. ആ കെട്ടിടം തനിക്ക് രാമക്ഷേത്രം പോലെ ആയിരുന്നു. ബാബര്‍ ആ രാമക്ഷേത്രം തകര്‍ത്തു. രാമക്ഷേത്രം അവിടെ വീണ്ടും നിര്‍മ്മിക്കുമെന്നും കങ്കണ പ്രതികരിച്ചു. ഉദ്ധവ് താക്കറെയുടെ അഹങ്കാരം ഒരു ദിവസം തകര്‍ന്ന് വീഴുമെന്നും കങ്കണ തുറന്നടിക്കുകയുണ്ടായി.