കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉടന്‍ രാജിവയ്‌ച്ചേക്കും; ദില്ലിയില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത... ചുമതല മാറും
ദില്ലി: 43 പേരെ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. യുവാക്കള്‍, സ്ത്രീകള്‍, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം മതിയായ പരിഗണന നല്‍കുകയായിരുന്നു പുനഃസംഘടനയിലൂടെ. പ്രമുഖരായ മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്.
രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും ഹര്‍ഷ വര്‍ധനുമെല്ലാം രാജിവച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാല്‍ ദില്ലിയില്‍ മോദിയുടെ ട്വിസ്റ്റ് ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉടന്‍ രാജിവെക്കുമെന്നാണ് സൂചന...

മന്ത്രിസഭയ്ക്ക് യുവ മുഖം നല്‍കുക എന്നതാണ് ബിജെപി ലക്ഷ്യമിട്ട ഒരുകാര്യം. മറ്റൊന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു. ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ കേന്ദ്രമന്ത്രിസഭയിലെത്തിയത് ഈ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ്. യുപിയില്‍ ഭരണം നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

കേന്ദ്രമന്ത്രിസഭയില്‍ നാല് സംസ്ഥാനങ്ങള്‍ക്കാണ് നേട്ടമുണ്ടായത് എന്നാണ് വിലയിരുത്തല്‍. ഉത്തര്‍ പ്രദേശിനും ഗുജറാത്തിനും പുറമെ, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും മന്ത്രിസഭയില്‍ മുന്തിയ പരിഗണന ലഭിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ രാജി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. പ്രത്യേകിച്ചും കൊറോണയുടെ സാഹചര്യത്തില്‍.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് വി മുരളീധരന്‍. അദ്ദേഹത്തിന്റെ പദവി ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുമ്പ് വന്നിരുന്നു. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല മുരളീധരന് നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ, അതുണ്ടായില്ല. പകരം അദ്ദേഹത്തെ നിലനിര്‍ത്തുകയും ചെയ്തു.

12 മന്ത്രിമാരാണ് പുനഃസംഘടനയുടെ ഭാഗമായി രാജിവച്ചത്. കെ മുരളീധരന്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നില്ല. വിദേശ യാത്രയിലായത് കാരണമാണ് വി മുരളീധരനോട് രാജി ആവശ്യപ്പെടാതിരുന്നത് എന്നാണ് സൂചന. അദ്ദേഹം ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് വേണ്ടി ഈ മാസം ആദ്യത്തില്‍ പുറപ്പെട്ടതാണ്. ശനിയാഴ്ച തിരിച്ചെത്തും. അതിന് ശേഷമാകും രാജി എന്നാണ് അനൗദ്യോഗിക വിവരം.

ഗ്വാട്ടിമാല, ബഹമസ്, ജമൈക്ക എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിലായിരുന്നു വി മുരളീധരന്‍. അദ്ദേഹം നാളെ തിരിച്ചെത്തും. വിദേശത്തുള്ള മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ചട്ടലംഘനമാണ്. രാജിവച്ച ശേഷം അദ്ദേഹം സംഘടനാ രംഗത്ത് സജീവമാകുമെന്ന് കേള്‍ക്കുന്നു. ദേശീയ ജനറല്‍ സെക്രട്ടറിയാകാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിദേശയാത്രയിലാണ്. വിദേശകാര്യ സഹമന്ത്രിമാരായി ഇപ്പോള്‍ മൂന്ന് പേരാണുള്ളത്. വി മുരളീധരന് പുറമെ മീനാക്ഷി ലേഖി, രാജ്കുമാര്‍ രഞ്ജന്‍ സിങ് എന്നിവരും വിദേശകാര്യ സഹമന്ത്രിമാരാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ദില്ലി, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളാണ് മറ്റു രണ്ടുപേര്‍.

ആദ്യ മോദി സര്‍ക്കാരില്‍ സുഷമ സ്വരാജ് ആയിരുന്നു വിദേശകാര്യ മന്ത്രി. വികെ സിങ്, എംജെ അക്ബര്‍ എന്നിവര്‍ സഹമന്ത്രിമാരും. രണ്ടാം മോദി സര്‍ക്കാര്‍ വന്നപ്പോഴാണ് എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായത്. ബുധനാഴ്ച നടന്ന പുനഃസംഘടനയില്‍ രണ്ടുപേര്‍ കൂടി സഹമന്ത്രിമാരായി. ഇത് മുരളീധരനെ ഒഴിവാക്കുന്നതിന്റെ സൂചനയാണ് എന്ന് പറയപ്പെടുന്നു.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications