ജെഎൻയു ആക്രമണം; അപലപിച്ച് കേന്ദ്ര സർക്കാർ, അക്രമം നടത്തിയത് കമ്മ്യൂണിസ്റ്റ് ഗുണ്ടകളെന്ന് എബിവിപി!
ദില്ലി: ജെഎൻയു ക്യാംപസിൽ അക്രമികൾ അതിക്രമിച്ച് കയറി അക്രമി സംഘം വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ അപലപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമൻ, ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണർ എന്നിവരാണ് അക്രമത്തെ അപലപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ജെഎൻയുവിലെ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
ദില്ലി പൊലീസിനോട്, സര്‍വകലാശാല അധികൃതരുമായി കൂടിയാലോചിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു. തുറന്ന സംവാദങ്ങൾക്കും അഭിപ്രായങ്ങൾക്കും മാത്രം വേദിയായിരുന്ന ഒരിക്കലും അക്രമങ്ങള്‍ ഉണ്ടാകാതിരുന്ന ജെഎൻയുവിൽ നിന്ന് ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്ത് വരുന്നതെന്നാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തത്.
സര്‍വകലാശാലകൾ സുരക്ഷിത കേന്ദ്രങ്ങലാകണം
ശക്തമായ ഭാഷയിൽ അക്രമത്തെ അപലപിക്കുന്നുവെന്നും സര്‍വകലാശാലകൾ വിദ്യാര്‍ത്ഥികൾക്ക് സമാധാനവും സുരക്ഷിതവുമായ കേന്ദ്രങ്ങളാകണമെന്നാണ് കേന്ദ്ര സർക്കാർ നിലപാടെന്നുമാണ് നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. മുഖംമൂടിയണിഞ്ഞ ആളുകൾ ക്യാംപസിനകത്ത് കയറി കല്ലെറിയുകയും വസ്തുവകകൾ നശിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തത് ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടെന്നും ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം അക്രമങ്ങളും അരാജകത്വവും അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ ആക്രമണം
എന്നാൽ കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ ജെഎൻയുവിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നടത്തുന്നതെന്ന ആരോപരണവുമായി എബിവിപി ജനറൽ സെക്രട്ടറി നിധി തൃപതി രംഗത്തെത്തി. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകര്‍ക്കും ജെഎൻയു വിദ്യാര്‍ത്ഥികള്‍ക്കും നേരെ അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് എബിവിപി ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധം ആളി കത്തുകയാണ്.
കേന്ദ്ര സർക്കാർ നടപടിയെടുക്കണം
വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്തുന്നുവെന്നാരോപിച്ച് അര്‍ധരാത്രിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിന് ഇറങ്ങിയിരുന്നത്. മുംബൈയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ഒത്തുകൂടി. അക്രമികള്‍ക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുദ്യാവാക്യം വിളിച്ചു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
വിവിധ സർവ്വകലശാല വിദ്യാർത്ഥികൾ
അക്രമത്തിനിരയായ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്ക്കൊണ്ട് അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തി. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധ പ്രകടനം നടത്തി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ജാദവ്പുര്‍ സര്‍വകലാശാല, കൊല്‍ക്കത്ത സര്‍വകലാശാല തുടങ്ങിയ ഇടങ്ങളിലെ വിദ്യാർത്ഥികളും അർദ്ധരാത്രിയിൽ തന്നെ ഒത്തു ചേർന്ന് ജെഎൻയു അക്രമത്തിനെതിരെ പ്രതിഷേധിച്ചു.
അക്രമികൾക്ക് ദില്ലി പോലീസിന്റെ പിന്തുണ
എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ പോലീസ് നോക്കിനിന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ആരോപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ കാണാനെത്തിയ യോഗേന്ദ്ര യാദവിനെ പോലീസിന്റെ മുന്നിലിട്ടാണ് മര്‍ദിച്ചത്. അക്രമികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് ദില്ലി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ഥിള്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനും 12 ഓളം അധ്യാപകര്‍ക്കും നിരവധി വിദ്യാര്‍ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പലരുടേയും പരിക്കുകൾ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.