ഉന്നാവോ അപകടം: അന്വേഷണം വേഗത്തിലാക്കി സിബിഐ, 17 ഇടങ്ങളിൽ റെയ്ഡ്, കേസുമായി ബന്ധമുള്ളവർ കസ്റ്റഡിയിൽ!!
ദില്ലി: ഉന്നാവോ കേസിലെ പെൺകുട്ടിക്ക് അപകടത്തിൽ പരിക്കേറ്റ കേസിൽ അന്വേഷണം വേഗത്തിലാക്കി സിബിഐ. കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ 17 വ്യത്യസ്ത കേന്ദ്രങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ലഖ്നൊ, ഉന്നാവോ, ഫത്തേപ്പൂർ, ഭാണ്ട, എന്നീ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനൊടുവിൽ കുൽദീപ് സിംഗ് സെങ്കാറിന്റെ സഹോദരൻ ശശി സിങ്ങിന്റെ അനുയായി നവീൻ സിംഗിനെ പിടികൂടിയിരുന്നു.
ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും സജ്ജാദ് ലോണും വീട്ടുതടങ്കലിൽ: കശ്മീരിൽ പ്രത്യേക സാഹചര്യമെന്ന്!!
കുൽദീപ് സെങ്കാറിനെ ബിജെപി പുറത്താക്കിയതോടെ നവീൻ സിംഗിൽ നിന്ന് ഭീഷണിയുണ്ടായെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. അപകടത്തിന് മുമ്പ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ സഹോദരിയും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്. നവീനിനെതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സിബിഐയുടെ 18 അംഗ സംഘമാണ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ വ്യാപകമായി റെയ്ഡ് നടത്തിയത്. ഉന്നാവോയിലെ സെങ്കാറിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമകളും ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച മുറിയിലും പരിശോധന നടത്തിയെങ്കിലും വീട്ടിലെ പല മുറികളും പൂട്ടിയിട്ട നിലയിലാണുള്ളത്. സെങ്കാറിന്റെ ഓഫീസ് പ്രവർത്തിക്കുന്ന സഹോദരിയുടെ വീട്ടിലും സിബിഐ സംഘമെത്തിയിരുന്നു. ഉന്നാവോ പീഡനക്കേസിന് പുറമേ ജൂലൈ 28നുണ്ടായ അപകടക്കേസും സിബിഐ അന്വേഷിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം 14 ദിവസത്തിനകം പൂർത്തിയാക്കാൻ ആഗസ്റ്റ് രണ്ടിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണം വേഗത്തിലാക്കിയത്.
ഇതിനിടെ ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി അപകടത്തിൽപ്പെട്ട കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരോപണമുയർന്നിരുന്നു. ഉന്നാവോ പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കുൽദീപ് സിംഗ് സെങ്കാറാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. ഇതോടെ സെങ്കാറിനെ സീതാപൂർ ജയിലിൽ നിന്ന് ദില്ലിയിലേക്ക് മാറ്റുകയും ചെയ്യും. ഞാനൊരു ബിജെപി പ്രവർത്തകനാണ്. പാർട്ടിയിലുള്ള കാലത്ത് കൂറുപുലർത്തിയിട്ടുണ്ട്. ഞാൻ എല്ലാവരെയും വിശ്വസിച്ചു. ഉന്നാവോ കേസിലെ പെൺകുട്ടിയുടെ നില മെച്ചപ്പെടാൻ പ്രാർത്ഥിക്കുന്നുവെന്നും മാധ്യമപ്രവർത്തകരോടാണ് പ്രതികരിച്ചത്.
ഉന്നാവോ പീഡനക്കേസിലെ പ്രതിയായ സെങ്കാറിനെ കേസിലെ ഇര അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായതോടെയാണ് പാർട്ടി പുറത്താക്കിയത്. ബിജെപി എംഎൽഎക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടി എംഎൽഎക്കെതിരെ നടപടി സ്വീകരിച്ചത്. ജൂലൈ 28ന് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചാണ് അപകടം. പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിലായ അപകടത്തിൽ രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ലഖ്നൊവിൽ ചികിത്സയിൽ കഴിയുകയാണ്. സുരക്ഷാ ഭീഷണിയുണ്ടെന്ന പെൺകുട്ടിയുടെ പരാതിയോടെ സുപ്രീം കോടതി ഉന്നാവോയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റിയിരുന്നു. കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ജോലി തേടി ചെന്ന പെൺകുട്ടിയെ 2017ജൂൺ നാലിന് വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.