ഉന്നാവ് വാഹനാപകടം; കുൽദീപ് സിംഗിനെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി, അന്വേഷണസംഘം വിപുലീകരിച്ചു
ദില്ലി: ഉന്നാവ് പീഡന കേസിലെ മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിനെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി. ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യൽ. സീതാപൂർ ജയിലിൽ കഴിയുന്ന എംഎൽഎയെ അന്വേഷണ സംഘം ശനിയാഴ്ച ചോദ്യം ചെയ്തേക്കും. ഉന്നാവിലെ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നിൽ കുൽദീപ് സിംഗ് സെൻഗാറാണെന്നാണ് ആരോപണം.
'14 സീറ്റും നിലനിര്‍ത്തും'; വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കും, ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
അതേ സമയം സിബിഐ അന്വേഷണ സംഘം വിപുലീകരിച്ചു. 20 പുതിയ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. പുതിയതായി ഉൾപ്പെടുത്തിയ 20 അംഗസംഘം നിലവിൽ കേസ് അന്വേഷിക്കുന്ന അഞ്ചംഗ സംഘത്തെ സഹായിക്കും. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നതിനായി ആറംഗ ഫോറൻസിക് ലബോറട്ടറി സംഘം ലഖ്നോവിലേക്ക് തിരിച്ചിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണ പുരോഗമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേ സമയം അപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസൈർ കാറിൽ അമിത വേഗതയിൽ വന്ന ട്രക്ക് ഇടിച്ച് അപകടം ഉണ്ടാകുന്നത്. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ലഖ്നോവിൽ ചികിസ്തയിലാണ്. കാർ അപകടക്കേസിലെ അന്വേഷണം 7 ദിവസം കൊണ്ട് പൂർത്തിയാക്കണമെന്നും ബലാത്സംഗ പരാതി അടക്കം ഇതുമായി ബന്ധപ്പെട്ട 5 കേസുകളിലും 45 ദിവസനത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎയെ സന്ദർശിച്ച രാഷ്ട്രീയ നേതാക്കളുടെ പട്ടിക സിബിഐ സംഘം ശേഖരിച്ചിട്ടുണ്ട്.