ഉന്നാവ് കേസ്; ദില്ലിയിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ദില്ലി: ഉന്നാവ് പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് ദില്ലിയിൽ നടന്ന റാലി അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. രാജ്ഘട്ട് മുതൽ ഇന്ത്യ ഗേറ്റ് വരെ സംഘടിപ്പിച്ച മാർച്ചിനിടെയായിരുന്നു സംഘർഷം.
പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മുൻകൂട്ടി അനുവാദം വാങ്ങാത്തതിനാൽ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പോലീസ് അറിയിക്കുകയായി

ഇതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സ്വദേശമായ ഉത്തർപ്രദേശിലെ ഉന്നാവിൽ എത്തിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് മൃതദേഹം ഗ്രാമത്തിൽ എത്തിച്ചത്. സംസ്കാരം ഇന്ന് നടക്കും. ഉന്നാവ് പെൺകുട്ടിയുടെ മരണത്തിൽ രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ജില്ലാ മജിസ്ട്രേറ്റിനെ പ്രദേശവാസികൾ വഴിയിൽ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. നേരത്തെ സ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് മന്ത്രിമാർക്ക് നേരെയും വലിയ പ്രതിഷേധമാണ് ഉയർന്നത്.
പീഡിപ്പിച്ച പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി വെള്ളിയാഴ്ച രാത്രിയാണ് മരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ അതിവേഗ കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.












Click it and Unblock the Notifications