ഉന്നാവോ കേസ്; യോഗി സർക്കാർ ചെയ്തത് ക്രൂരത, പെൺകുട്ടി നൽകിയിരുന്നത് 35 പരാതികൾ, ഒന്നിലും നടപടിയില്ല
ലഖ്നൗ: ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ആളുകൾ വേട്ടയാടുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ 35 തവണ പോലീസിൽ പരാതി നൽകിയിരുന്നെന്ന് പീഡനത്തിന് എതിരായ പെൺകുട്ടികളുടെ ബന്ധുക്കൾ. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങള്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എംഎല്‍എയുടെ ആളുകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് 35 പരാതികൾ പോലീസ് പരിഗണിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ 33 പരാതികൾ ലഭിച്ചെന്ന് ഉന്നാവോ എസ്പി എംപി വർമ്മയും സമ്മതിക്കുന്നുണ്ട്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് പരാതി അന്വേഷിക്കാതിരിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

വീഴ്ച കണ്ടെത്തിയാൽ ഉടൻ നടപടി
കഴിഞ്ഞ ഒരു വർഷം പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതി പുനപരിശോധിക്കുമെന്നും പോലീസിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും അനാസ്ഥ കണ്ടെത്തിയിട്ടുണ്ടെഹ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എസ്പി എംപി വർമ്മ പറഞ്ഞു. അതേസമയം പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപെട്ട കേസ് സിബിഐക്ക് കൈമാറാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് വിശദീകരണം തേടി
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ സുപ്രീംകോടതിക്ക് അയച്ച കത്ത് തനിക്ക് ലഭിക്കാൻ വൈകിയതിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് വിശദീകരണം തേടിയിട്ടുമുണ്ട്. കേസിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ആളുകൾ, കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ കുടുംബത്തെ മുഴുവൻ കള്ളക്കേസിൽ ജയിലിലാക്കുമെന്ന് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെൺകുട്ടിയുടെ അമ്മ, സഹോദരി, അമ്മായി എന്നിവർ ഈ മാസം 12 നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

കേസ് പിൻവലിക്കാൻ ഭീഷണി
മാസം ഏഴാം തീയ്യതിയും എട്ടാം തീയ്യതിയും ഉണ്ടായ അപകടങ്ങളെ കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുൽദീപിന്റെ സഹോദരൻ മനോജ് സിംഗും കൂട്ടാളി ശശി സിംഗും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ, ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ സുപ്രീം കോടതി രജിസ്ട്രി വരെ എത്തിയ ഈ കത്ത് ചീഫ് ജസ്‌റ്റിന് മുന്നിലെത്തിയിരുന്നില്ല.

കത്തയച്ചതിന് പിന്നാലെ വീണ്ടും അപകടം
ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോ ബലാത്സംഗക്കേസിലെ ഇര ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും. ഉന്നാവോ പെണ്‍കുട്ടി അയച്ച കത്തിനെക്കുറിച്ച് കഴിഞ്ഞദിവസമാണ് തനിക്ക് വിവരം ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കത്തയച്ച് ദിവസങ്ങൾക്കുള്ളിലാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം റായ്ബറേലിയിൽ ദുരൂഹസാഹചര്യത്തിൽ അപകടത്തിൽ പെടുന്നത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

എഫ്ഐആറിൽ ഒരാൾ കൂടി
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത സിബിഐ സംഘം എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കുൽദീപ് സെൻഗാറും പത്ത് കൂട്ടാളികൾക്കും പുറമെ അരുൺ സിംഗ് എന്നയാളെയും സിബിഐ സംഭവത്തിൽ പ്രതികളാക്കിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ രൺവീന്ദർ സിംഗിന്റെ മരുമകനാണ് അരുൺ സിംഗ്.

പിതാവിന്റെ മരണത്തിലും ദുരൂഹത
2017ൽ ജോലിയന്വേഷിച്ച് വീട്ടിലെത്തിയ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത കുൽദീപ് സിംഗ് സെൻഗാർ ഒരുവർഷമായി ജയിലിലാണ്. ജയിലിൽ ഇരുന്നുകൊണ്ടാണ് എംഎൽഎ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ വെച്ചായിരുന്നു പെൺകുട്ടിയുടെ പിതാവും മരണപ്പെട്ടത്. പിതാവിന്റെ മരണത്തിലും ഇപ്പോൾ ദുരൂഹതകൾ ഏറുന്നുണ്ട്.

ട്രക്ക് വന്നത് അമിതി വേഗത്തിൽ
വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവ് എന്നയാളുടെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പറയുന്നു. നല്ല മഴയുള്ള സമയത്താണ് അപകടം നടന്നതെന്നും തെറ്റായ ദിശയിലൂടെ വലിയ സ്പീഡില്‍ എത്തിയ ട്രക്ക് കാറിനെ ഇടിക്കുന്നതാണ് കണ്ടതെന്ന് മറ്റൊരു കട ഉടമയും മൊഴി നല്‍കിയിട്ടുണ്ട്.

പത്ത് മീറ്ററോളം വലിച്ച് കൊണ്ടുപോയി
ട്രക്ക് ഡ്രൈവറെ കൃത്യമായ ചോദ്യം ചെയ്യലിന് വിധേയനാക്കണമെന്നും വെറും ഒരു അപകടം മാത്രമായി ഇതിനെ കാണാന്‍ ആവില്ലെന്നുമാണ് ദൃക്ഷികൾ പറയുന്നത്. കാറിനെ ഇടിച്ചതിന് ശേഷം പത്ത് മീറ്ററോളം ട്രക്ക് കറിനെ വലിച്ച് കൊണ്ടുപോയെന്നും പറയുന്നു. എല്ലാവരും കാറിലുണ്ടായവരെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ട്രക്കിന്റെ ഡ്രൈവറെ ശ്രദ്ധിക്കാൻ പറ്റിയില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു.












Click it and Unblock the Notifications