ഉന്നാവ് പീഡനക്കേസ്; മുൻ ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗാറിന്റെ നിയമസഭാംഗത്വം റദ്ദാക്കി
ലഖ്നോ: ഉന്നാവ് പീഡനക്കേസ് പ്രതി കുൽദീപ് സിംഗ് സെൻഗാറിന്റെ നിയമസഭാംഗത്വം റദ്ദ് ചെയ്തു. ബിജെപി എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാറിനെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രാഹുല്‍ യുഗത്തിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ്... സമ്മതിക്കാതെ സീനിയേഴ്‌സ്, റാവത്തിന്റെ നിര്‍ദേശം ഇങ്ങനെ
ഉത്തർപ്രദേശിലെ ബംഗർമാരു നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു സെൻഗാർ. 2019 ഡിസംബർ 20 മുതൽ സെൻഗാറിനെ അയോഗ്യനാക്കിയ നടപടി പ്രാബല്യത്തിൽ വന്നതായി യുപി നിയമസഭ ഇറക്കിയ ഉത്തരവിൽ പറയുന്നു. നാല് വട്ടം എംഎൽഎ ആയിരുന്ന സെൻഗാറിനെ പീഡനകേസിൽ പ്രതിചേർത്തതിനെ തുടർന്ന് 2019 ഓഗസ്റ്റിൽ ബിജെപിയിൽ നിന്നും പുറത്താക്കിയിരുന്നു.
ജോലി ലഭിക്കാൻ സഹായം തേടി വന്ന പെൺകുട്ടിയെ ഉന്നാവിലെ വസതിയിൽ വെച്ച് കുൽദീപ് സിംഗ് സെൻഗാർ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ബിജെപി എംഎൽഎ പ്രതിയായ കേസിൽ നീതി ലഭിക്കാത്തതിനെ തുടർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പിൽ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ ആകർഷിച്ചത്.
ഇതോടെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പെൺകുട്ടിയുടെ പിതാവ് ജയിലിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ വർഷം പെൺകുട്ടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ബന്ധുക്കൾ തൽക്ഷണം മരിക്കുകയും പെൺകുട്ടി ഗുരുതര അവസ്ഥയിലാവുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടപെട്ട് കേസ് ദില്ലിയിലേക്ക് മാറ്റുകയും വിചാരണ അതിവേഗം പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.