സുപ്രീം കോടതി രക്ഷകൻ... ഉന്നാവോ പെണ്‍കുട്ടിയ്ക്ക് 25 ലക്ഷം നഷ്ടപരിഹാരം; 24 മണിക്കൂറിൽ കൊടുക്കണം
ദില്ലി: ഉന്നാവോ ബലാത്സംഗ കേസില്‍ കര്‍ശന ഇടപെടലുമായി സുപ്രീം കോടതി. പെണ്‍കുട്ടിയ്ക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നാളെ (ഓഗസ്റ്റ് 2) തന്നെ നല്‍കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഇത്രയും നാളും പെണ്‍കുട്ടിയേയും പരാതിയേയും അവഗണിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് അതി ശക്തമായ തിരിച്ചടിയാണ് സുപ്രീം കോടതി ഇടപെടലിലൂടെ കിട്ടിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഒടുവില്‍ ബിജെപിയുടെ കണ്ണ് തുറന്നു... ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയെ പുറത്താക്കി; എന്ത് ന്യായം...
ഉത്തര്‍ പ്രദേശില്‍ സുതാര്യമായ വിചാരണ സാധ്യമാകില്ലെന്ന ആരോപണം നിലനില്‍ക്കെ, ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ദില്ലിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. ഈ കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന ശക്തമായ സന്ദേശം ആണ് സുപ്രീം കോടതി നല്‍കിക്കഴിഞ്ഞിരിക്കുന്നത്.
യോഗിയുടെ സര്‍ക്കാരിനോട്
ബലാത്സംഗ കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിച്ചത് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആയിരുന്നു. കേസിലെ പ്രതിയായ ബിജെപി എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേയും പോലീസിന്റേയും. ഒടുവില്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഇടക്കാല നഷ്ടപരിഹാരം
പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇടക്കാല നഷ്ടപരിഹാരം ആയി 25 ലക്ഷം രൂപയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കേണ്ടത്. ഈ തുക ഓഗസ്റ്റ് 2 ന് തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറണം എന്ന കര്‍ശന നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റാം
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ദില്ലിയിലേക്ക് മാറ്റുന്നതിന് കുറിച്ചും സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ കോടതിയെ വിവരം ധരിപ്പിക്കണം. പെണ്‍കുട്ടിയേയും അഭിഭാഷകനേയും വിദഗ്ധ ചികിത്സയ്ക്കായി വിമാനത്തില്‍ ദില്ലിയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നും കോടതി ആരാഞ്ഞിട്ടുണ്ട്..
സിആര്‍പിഎഫ് സുരക്ഷ
പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും സിആര്‍പിഎഫിന്റെ സുരക്ഷ ഉറപ്പാക്കണം എന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവാദപ്പെട്ട കമാന്‍ഡര്‍ സുപ്രീം കോടതിയ്ക്ക് സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കുകകയും വേണം. സുരക്ഷയെ പറ്റിയുള്ള ആശങ്കയും ഭീഷണിയും പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കത്ത് ചീഫ് ജസ്റ്റിസിന് കിട്ടാന്‍ വൈകിയത് സംബന്ധിച്ചും വിശദീകരണം ആരാഞ്ഞിട്ടുണ്ട്.
അമ്മാവനേയും മാറ്റും?
പെണ്‍കുട്ടിയുടെ അമ്മാവന് ഇപ്പോള്‍ റായ് ബറേലിയിലെ ജയിലില്‍ ആണ്. അമ്മാവനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയി മടങ്ങുമ്പോള്‍ ആയിരുന്നു ദുരൂഹമായ അപകടം. ഇതില്‍ അമ്മാവന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ പറ്റുമോ എന്നും യോഗി സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്.
കേസുകളെല്ലാം
ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് നിലവില്‍ ഉള്ളത്. ഈ കേസുകള്‍ എല്ലാം തന്നെ ദില്ലിയിലേക്ക് മാറ്റാനാണ് സുപ്രീം കോടതിയുടെ മറ്റൊരു സുപ്രധാന ഉത്തരവ്. ദൈനംദിനാടിസ്ഥാനത്തില്‍ വിചാരണ നടത്തണം. 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണം എന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
Recommended Video
സിബിഐയ്ക്കും അന്ത്യശാസന
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐ ആവശ്യപ്പെട്ട് 30 ദിവസം ആയിരുന്നു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.