ഉന്നാവോ കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ! ഇളയ അനുജത്തിയും പീഡിപ്പിക്കപ്പെട്ടെന്ന് അമ്മ
ദില്ലി: ഉന്നാവോയില്‍ ബിജെപി എംഎല്‍എയും അനുയായികളും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയുടെ അനുഭവം സുപ്രീം കോടതിയെ വരെ നടുക്കിയിരിക്കുകയാണ്. ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്നാണ് സുപ്രീം കോടതി ഉന്നാവോ കേസ് പരിഗണിക്കുന്നതിനിടെ രോഷം കൊണ്ടത്.
പെണ്‍കുട്ടിയും കുടുംബവും കടന്ന് പോയ അനുഭവങ്ങള്‍ സുപ്രീം കോടതിക്ക് മുന്നില്‍ വിവരിക്കവേ അമിക്കസ് ക്യൂറിയായ വിവി ഗിരി വികാരാധീനനായി വിതുമ്പിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നാവോ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ്.
നടുക്കുന്ന വെളിപ്പെടുത്തല്‍
ഉന്നാവോ സംഭവം രാജ്യമനസാക്ഷിയെ പോലും വിറങ്ങലിപ്പിച്ചിരിക്കുകയാണ്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നീതിക്ക് വേണ്ടി പൊരുതാന്‍ തീരുമാനിച്ചതിന്റെ പേരില്‍ മരണക്കിടക്കയിലായിരിക്കുകയാണ്. ഇത്തരമൊരു കേസ് തന്റെ ജീവിതത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ല എന്നാണ് അമിക്കസ് ക്യൂറിയായ വി ഗിരി സുപ്രീം കോടതിക്ക് മുന്നില്‍ പറഞ്ഞത്. അതിനിടെ പെണ്‍കുട്ടിയുടെ അമ്മ മറ്റൊരു നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇളയ മകളും പീഡനത്തിന് ഇരയായി
കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയടക്കം നാല് പെണ്‍കുട്ടികളും ഒരു മകനുമാണ് ഈ കുടുംബത്തിലുളളത്. അതില്‍ ഇളയ മകളും പീഡനത്തിന് ഇരയായി എന്ന് അമ്മ വെളിപ്പെടുത്തിയെന്നാണ് ഇന്ത്യ ടുഡെ വാര്‍ത്ത. പീഡനക്കിസില് പ്രതിസ്ഥാനത്ത് നില്ക്കുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ഗുണ്ടകളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് അമ്മ ആരോപിക്കുന്നത്.
പിന്നിൽ ഗുണ്ടകൾ
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയുടെ അംഗങ്ങള്‍ക്ക് മുന്നിലാണ് പെണ്‍കുട്ടിയുടെ അമ്മ ഈ വെളിപ്പടുത്തല്‍ നടത്തിയത്. എംഎല്‍എയ്ക്ക് എതിരായ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഗുണ്ടകള്‍ തങ്ങളെ ഭീഷണിപ്പെടുത്താന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഇളയ മകളെ പീഡിപ്പിച്ചത് എന്നാണ് ആരോപണം. ഭര്‍ത്താവിനെ എംഎല്‍എയും കൂട്ടരും ക്രൂരമായി മര്‍ദ്ദിച്ചതായും ഇവര്‍ വെളിപ്പെടുത്തുന്നു.
അച്ഛനെ കെട്ടിയിട്ട് തല്ലി
ഭര്‍ത്താവിനെ ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദ്ദനത്തിന് ശേഷം ഭര്‍ത്താവിന്റെ ഒരു കിഡ്നി തകരാറില്‍ ആയെന്നും ഇവര്‍ പറയുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ അമ്മയേയും ഗുണ്ടകള്‍ ആക്രമിക്കാതെ വിട്ടില്ലെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ക്രൂരമായി കെട്ടിയിട്ട് തല്ലിച്ചതച്ച ശേഷം അവര്‍ തന്റെ ഭര്‍ത്താവിനെ പിടിച്ച് കൊണ്ട് പോയി. ജയിലില്‍ കിടന്നാണ് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന് മരിച്ചത്.
25 ലക്ഷം നാളെത്തന്നെ
എംഎല്‍എയുടെ സഹോദരന് അതുല്‍ സിംഗ് സെന്‍ഗര്‍ പെണ്‍കുട്ടിയുടെ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ പിന്നീട് അച്ഛനെ പോലീസ് കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. പോലീസുകാരുടെ ക്രൂരമര്ദ്ദനത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ മരണം. ഒരു വര്‍ഷത്തോളമാണ് പോലീസ് കേസിന്റെ പേരില്‍ ഈ കുടുംബത്തെ പീഡിപ്പിച്ചത്. സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും ഈ കുടുംബം പറയുന്നു. ഇരയുടെ കുടുംബത്തിന് താല്‍ക്കാലിക ആശ്വാസമായി 25 ലക്ഷം രൂപ നാളെത്തന്നെ നല്‍കാനാണ് സുപ്രീം കോടതി ഉത്തരവ്.