ഉന്നാവോ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ, ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തിൽ!
ലഖ്നൗ: ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി അതീവ ഗുരുതരാവവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ 40 മണിക്കൂറുകളായി ലഖ്നൗവിലെ കിംഗ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ട്രോമ സെന്ററില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിച്ച് അപകടമുണ്ടായത്. കേസിൽ ആരോപണ വിധേയനായ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് അപകടം എന്നാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയുടെ അഭിഭാഷകനായ മഹേന്ദ്ര സിംഗും പരിക്കേറ്റ് ചികിത്സയിലാണ്.
അപകടത്തില്‍ പെണ്‍കുട്ടിയുടെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ശ്വാസകോശത്തില്‍ രക്തസ്രാവം ഉളളതായും ആശുപത്രിയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം നടന്നത് മുതല്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്തിപ്പോരുന്നത്. പെണ്‍കുട്ടിയുടെ തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് ആശുപത്രിയില്‍ നിന്നുളള വിവരം.
ശ്വാസകോശം പമ്പുകളുടെ സഹായത്തോടെയാണ് നിലവില്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുന്നത്. തലയിലെ പരിക്കുകളല്ല മറിച്ച് ശ്വാസകോശത്തിലെ മുറിവുകളാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാസ്ഥയിലാക്കിയിരിക്കുന്നതെന്ന് ആശുപത്രി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും പെണ്‍കുട്ടിയുടെ ചികിത്സയെ ബാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപകരങ്ങളുടെ സഹായത്തോടെയാണ് പെണ്‍കുട്ടി നിലവില്‍ ശ്വാസോച്ഛാസം ചെയ്യുന്നത്. ലഖ്നൗവില്‍ നിന്ന് ദില്ലിയിലേക്ക് പെണ്‍കുട്ടിയെ ഉടനെ മാറ്റണമെന്നും ലഖ്നൗവിലെ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് എന്തും സംഭവിക്കാം എന്നും ദില്ലി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലേവാള്‍ പറഞ്ഞു.