യോഗി ആദിത്യനാഥ് വന്നില്ല, ഉന്നാവോ യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു, തോക്കടക്കം കുടുംബത്തിന് ഉറപ്പ്!
ലഖ്നൗ: വന്‍ പ്രതിഷേധത്തിനൊടുവില്‍ ഉന്നാവോയില്‍ തീ കൊളുത്തപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നാവിലെത്തുന്നത് വരെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കില്ല എന്ന് കുടുബം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് മൃതദേഹം സംസ്ക്കരിക്കാന്‍ തീരുമാനമായത്.
'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'
പെണ്‍കുട്ടിയുടെ കുടുംബത്തിന് 24 മണിക്കൂര്‍ സുരക്ഷം ഉറപ്പാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. മാത്രമല്ല സ്വയം രക്ഷയ്ക്ക് വേണ്ടി തോക്ക് സൂക്ഷിക്കാനുളള ലൈസന്‍സ് നല്‍കുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തോട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലഖ്നൗവിലെ ഡിവിഷണല്‍ കമ്മീഷണര്‍ മുകേഷ് മെശ്രം ആണ് പെണ്‍കുട്ടിയുടെ കുടുംബവുമായി ചര്‍ച്ച നടത്തിയത്.
പെണ്‍കുട്ടിയുടെ സഹോദരി അടക്കമുളള കുടുംബാങ്ങള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുകേഷ് മെശ്രാം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സഹോദരന് ആവശ്യപ്പെട്ടത് പ്രകാരം ആയുധം സൂക്ഷിക്കാനുളള ലൈസന്‍സ് ലഭിക്കാനുളള നടപടിയെടുക്കും. പെണ്‍കുട്ടിയുടെ സഹോദരിക്ക് ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപി സാക്ഷി മഹാരാജ്, യോഗി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ എന്നിവര്‍ക്ക് നാട്ടുകാരില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.