ഉന്നാവോ സംഭവം: ശവസംസ്കാരം ഞായറാഴ്ച രാവിലെ, അടക്കം ചെയ്യും, സ്മാരകം നിർമ്മിക്കാനും പദ്ധതി!
ലഖ്നൗ: ഉന്നാവോയിൽ കൂട്ട ബലാത്സംഗത്തിനിരയായി തീ കൊളുത്തി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ശവസംസ്ക്കാരം ഞായറാഴ്ച രാവിലെ നടക്കും. രാവിലെ 10 മണിയോടെ ഭാട്ടൻ ഖേഡായിലെ വീട്ടിലാണ് ശവസംസ്ക്കാര ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത്.
മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്. അതേസമയം രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്.

സുരക്ഷ നൽകുന്നതിൽ വീഴ്ച
പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യോഗി സർക്കാരിനെതിരെ രാജ്യത്താകെ ഉയരുന്നത്. ത്തർപ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്. യുവതിയുടെ വീട്ടിൽ എത്തിയ സർക്കാർ പ്രതിനിധികൾക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധം അലയടിച്ചിരുന്നു.

വൻ പ്രതിഷേധം
ഉന്നാവോ കേസ് പ്രതിഷേധത്തിനിടെ കുഞ്ഞിനെ തീകൊളുത്താന്‍ അമ്മയുടെ ശ്രമവും നടന്നിരുന്നു. ദില്ലി സഫ്ദര്‍ജംങ് ആശുപത്രിക്ക് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഒരു സംഘം സ്ത്രീയുടെ പ്രതിഷേധത്തിനിടെയാണ് സംഭവം. തന്റെ ഒപ്പമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ തലയിലാണ് അമ്മ പെട്രോൾ ഒഴിച്ചത്. ഈ നാട്ടിൽ പെൺമക്കൾക്ക് സുരക്ഷയില്ല, ഇനി വളർത്തിയിട്ട് കാര്യമില്ലയെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

പ്രതികൾക്ക് വധശിക്ഷ നൽകണം
സഫ്ദർജങ് ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം അടക്കം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് വീട്ടുകാർ. പെൺകുട്ടിക്കായി ഒരു സ്മാരം നിർമ്മിക്കാനും നീക്കങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തിന് സര്‍വ സഹായങ്ങളും വാഗ്ദാനം ചെയ്ത് സർക്കാരും രംഗത്തെത്തിയിട്ടുണ്ട്.

വിചാരണ നടപടികൾ അതി വേഗത്തിൽ
സംഭവത്തിന്റെ വിചാരണ നടപടികൾ അതിവേഗത്തിലാക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, 25ലക്ഷം രൂപയും സഹായവാഗ്ദാനം ചെയ്തിട്ടുണ്ട്. വീട് നൽകുന്നതുൾപ്പെടെയുള്ള മറ്റ് സഹായങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം ഡിസംബറിലാണ് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനിരയാകുന്നത്. വിവാഹവാഗ്ദാനം ചെയ്ത് വഞ്ചിച്ച കാമുകൻ സുഹൃത്തുക്കളുമായി ചേർന്ന് ഒരു മാസത്തോളം പീഡനത്തിനിരയാക്കുകയായിരുന്നു.

പൊള്ളലേറ്റത് 90 ശതമാനം
ഇക്കഴിഞ്ഞ മാർച്ചിലാണ് 23കാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ഇവർ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ചത്. 90% പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റിയിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.












Click it and Unblock the Notifications