ഉന്നാവോയിൽ 16കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎൽഎ അറസ്റ്റിൽ!!
Recommended Video
ലഖ്നൊ: ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി ജെ പി എം എൽ എ കുൽദീപ് സിംഗ് സേഗറിനെ സി ബി ഐ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് പ്രത്യേക അന്വേഷണ സംഘം എം എല്‍ എയെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ, ഐ പി സി 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ ദിവസം പോലീസ് കുൽദീപ് സിംഗ് സേഗറിനെതിരെ കേസെടുത്തിരുന്നു.
16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി ജെ പി എം എൽ എയെ അറസ്റ്റ് ചെയ്യാത്തതിൽ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് നടന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും എന്താണ് സേഗറിനെ അറസ്റ്റ് ചെയ്യാത്തത് എന്ന് അലഹാബാദ് ഹൈക്കോടതി വരെ ഉത്തർ പ്രദേശ് സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. സേഗറിനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ തീർപ്പിലെത്തണമെന്ന് വരെ കോടതിക്ക് പറയേണ്ടിവന്നു. നാടകീയമായ ഈ സംഭവങ്ങൾക്കൊടുവിലാണ് സേഗറിന്‍റെ അറസ്റ്റ്.
കഴിഞ്ഞ വർഷം ജൂണിൽ സെന്‍ഗാറും അനുയികളും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ പെൺകുട്ടി ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം ഉണ്ടായത്. എന്നാൽ പരാതി നല്‍കിയ യുവതിയുടെ കുടുംബത്തെ ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. മാഖി പോലീസില്‍ പരാതി നൽകിയിട്ടും എം എല്‍ എക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. എം എല്‍ എയെ ഒഴിവാക്കി പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും തുടർന്ന് ഉന്നാവോ എസ് പി ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നാലെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കൾ ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാശ്മീരിൽ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലും കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കെതിരെ വലിയ തോതിലുള്ള ജനരോഷം ഉയരുകയാണ്.