ശരീരത്തിൽ 90% പൊള്ളൽ: ഉന്നാവോ കേസിലെ യുവതി നടന്നത് ഒരുകിലോമീറ്ററോളം, സഹായം ലഭിച്ചത് പോലീസിൽ വിളിച്
ലഖ്നൊ: ആക്രമണത്തിനിരയായ ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് നടന്നത് ഒരു കിലോമീറ്ററോളം ദൂരം. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയാണ് സഹായം അഭ്യർത്ഥിച്ചെത്തിയത്. പിന്നീട് സംഭവത്തെക്കുറിച്ച് യുവതി തന്നെയാണ് വിളിച്ച് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പിആർവി ആംബുലൻസിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഉന്നാവോ പീഡനക്കേസിലെ ഇരയായ യുവതിയെ അഞ്ച് പേർ ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു സംഭവം.
ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം: 3 പേര് പിടിയില്‍
പിന്നീട് പെൺകുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകുകയും ചെയ്തിരുന്നു. അഞ്ച് പേർ ചേർന്ന് തന്നെ മർദിക്കുകയും കുത്തുകയും ചെയ്തെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബിഹാർ പോലീസിന്റെ പരിധിയിലുള്ള സിന്ധുപൂരിലാണ് സംഭവം. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസാണ് ലഖ്നൊവിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കേസിലെ പ്രതികളായ അഞ്ച് പേരിൽ രണ്ട് പേർ ഇതിനകം പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഉന്നാവോയിലെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് പെൺകുട്ടിക്കെതിരെ പ്രതികളിൽ നിന്ന് വീണ്ടും അതിക്രമമുണ്ടാകുന്നത്. പീഡനക്കേസിലെ വാദം കേൾക്കുന്നതിനായി റായ് ബറേലിയിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ട് പേർ ചേർന്ന് തന്നെ പീഡിപ്പിച്ചെന്നും സംഭവം ചിത്രീകരിച്ചെന്നും കാണിച്ച് പെൺകുട്ടി മാർച്ചിലാണ് പോലീസിൽ പരാതി നൽകിയത്.
ആദ്യം പ്രദേശത്തെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവ സ്ഥലം സന്ദർശിച്ച് ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയ്ക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിവിഷണൽ കമ്മീഷണർ, ഐജി എന്നിവരോട് സ്ഥലം സന്ദർശിച്ച് വൈകുന്നേരത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.