ഉന്നാവോ ബാത്സംഗം: പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റും, കുല്‍ദീപ് സിങ്ങിനെ തിഹാര്‍ ജയിലിലേക്കും
ദില്ലി: ഉന്നാവോ ബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. കാറപടകത്തില്‍ ഗുരുതരമായി പരിക്കേറ്റ് ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. വിമാനമാര്‍ഗ്ഗം ആയിരിക്കും ഇവരെ ദില്ലിയിലേക്ക് മാറ്റുക.
ഉന്നാവോ അപകടം: അന്വേഷണം വേഗത്തിലാക്കി സിബിഐ, 17 ഇടങ്ങളിൽ റെയ്ഡ്, കേസുമായി ബന്ധമുള്ളവർ കസ്റ്റഡിയിൽ!!
അതിനിടെ കേസിലെ പ്രതിയും എംഎല്‍എയും ആയ കുല്‍ദീപ് സിങ് സേംഗറിനെ തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ ദില്ലിയിലെ കോടതി ഉത്തരവിട്ടു. സെഷന്‍സ് കോടതി ജഡ്ജി ധര്‍മേശ് ശര്‍മയാണ് സേംഗറിനെ തിഹാറിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
ജൂലായ് 28 ന് ആയിരുന്നു പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ നമ്പര്‍ പ്ലേറ്റ് മായ്ച്ച ട്രക്ക് വന്നിടിച്ചത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകനും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ആണ്.
ലഖ്നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ആയിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. നേരത്തേ തന്നെ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അഭിഭാഷകന് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടിട്ടുണ്ട്.