ഉന്നാവോ കൂട്ടബലാൽസംഗക്കേസ്: ചുട്ടുകൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ!
ദില്ലി: ഉന്നാവോയിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരിയുടെ നില ഗുരുതരമായി തുടരുന്നു. യുവതിയെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയാണ് യുവതിയെ ലക്നൗവിൽ നിന്ന് ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. വ്യാഴാഴ്ചയാണ് ബലാത്സംഗം ചെയ്ത പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ തീ കൊളുത്തിയത്.
പൊള്ളലേറ്റ ശരീരവുമായി നടന്ന പെണ്‍കുട്ടി വീടിനു വെളിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരാളോട് തന്റെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്ന് സിന്ദുപുരിലെ ഗ്രാമീണര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഉന്നാവ് ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
അഞ്ചുപേരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും കത്തി കൊണ്ട് കുത്തിയ ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. 90 ശതമാനത്തിൽ അധികം പൊള്ളലേറ്റ പെണ്‍കുട്ടി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റതിനാൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.