എന്താണ് രാജ്യത്ത് സംഭവിക്കുന്നത്; ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് കോടതി, നഷ്ടപരിഹാരം നല്‍കണം
ദില്ലി: ഉന്നാവ് കേസില്‍ കടുത്ത നിലപാടുമായി സുപ്രീം കോടതി. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും അപകടത്തില്‍പ്പെട്ട കേസില്‍ ഒരാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് ഒരുമാസത്തെ സമയമായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന കോടതി ഏഴു ദിവസത്തെ സമയം മാത്രം അനുവദിക്കുകയായിരുന്നു.
കേസിന്റെ അന്വേഷണ ചുമതലയുള്ള സിബിഐ ജോയിന്റ് ഡയറക്ടറോട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിൽ നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സോളിസിറ്റര്‍ ജനറൽ തുഷാർ മേത്തയാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദ്ദേശപ്രകാരം കോടതിയില്‍ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ തുഷാര്‍മേത്ത കോടതയില്‍ അറിയിച്ചു.

എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്ന് പൊട്ടിത്തെറിച്ച കോടതി അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയേയും അഭിഭാഷകനേയും ലഖ്നൗല്‍ നിന്ന് ദില്ലിയിലേക്ക് വിമാനം മാര്‍ഗ്ഗം എത്തിക്കാന്‍ കഴിയുമോയൊന്നും ചോദിച്ചു. പെൺകുട്ടിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയി വ്യക്തമാക്കി.
ബലാത്സംഗക്കേസിന്റെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ബലാംത്സഗത്തിന് ഇരയായ പെണ്‍കുട്ടി അയച്ച കത്താണെന്ന് മനസ്സിലാകാത്തതിനാലാണ് കത്ത് കോടതിയുടെ പരിഗണനക്ക് അയക്കാഞ്ഞതെന്ന് സെക്രട്ടറി ജനറല്‍ കോടതിയെ അറിയിച്ചു. കത്ത് ചീഫ് ജസ്റ്റിസിന് ലഭിക്കാൻ വൈകിയത് എന്തുകൊണ്ടെന്നതിൽ വിശദീകരണം നൽകുകയായിരുന്നു സെക്രട്ടറി.












Click it and Unblock the Notifications