ഉന്നാവോ അപകടത്തിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു; കൂടുതൽ ബിജെപി നേതാക്കൾക്ക് പങ്ക്
Recommended Video
ലഖ്നോ: ഉന്നാവോ സംഭവത്തിൽ കൂടുതൽ ബിജെപി നേതാക്കൾക്ക് പങ്കുള്ളതായി റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ അമ്മാവൻ നൽകിയ പരാതി പ്രകാരം ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് പുറമെ പ്രദേശത്തെ മറ്റൊരു നേതാവിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകനും ഉന്നവോയിലെ ബ്ലോക്ക് പ്രസിഡന്റുമായ അരുൺ സിംഗിന്റെ പേരാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ദില്ലി കോൺഗ്രസ് തലപ്പത്തേക്ക് അപ്രതീക്ഷിത എൻട്രി, പ്രവർത്തിച്ചത് പ്രിയങ്ക ഗാന്ധിയുടെ ബുദ്ധി!
എഫ്ഐആറിൽ പ്രതിപ്പട്ടികയിൽ എഴാമതായാണ് അരുൺ സിംഗിന്റെ പേര് പരാമർശിച്ചിരിക്കുന്നത്. ഉന്നാവോയിൽ ഇരയായ പെൺകുട്ടിയുടെ പ്രദേശവാസിയാണ് ഇയാൾ. ആരോപണ വിധേയനായ കുൽദീപ് സെൻഗാറിന്റെ അടുത്ത അനുയായി കൂടിയാണ് അരുൺ സിംഗ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും ഉന്നാവോ എംപി സാക്ഷി മഹാരാജിനുമൊപ്പം അരുൺ സിംഗ് നിൽക്കുന്ന ദൃശ്യങ്ങളും വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഉത്തർപ്രദേശ് മന്ത്രിയായ രൺവേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകൻ കൂടിയാണ് അരുൺ സിംഗ്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ കൃഷി വകുപ്പ് മന്ത്രിയാണ് രൺവേന്ദ്ര പ്രതാപ് സിംഗ്.
ഫത്തേപൂർ ജില്ലയിൽ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രൺവേന്ദ്ര പ്രതാപ് സിംഗ്. ഉന്നാവ പെൺകുട്ടി സഞ്ചരിച്ച വാഹനത്തെ ഇടിച്ച ട്രക്കിന്റെ ഉടമയും ഡ്രൈവറും ഈ പ്രദേശത്ത് നിന്നുള്ളവരാണ്. എന്നാൽ രൺവേന്ദ്ര സിംഗിന് ഇവരുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. കുൽദീപ് സെൻഗാറിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ പെൺകുട്ടിയേയും വീട്ടുകാരെയും അരുൺ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നതായി സിബിഐ പുതിയതായി എഴുതിയ എഫ്ഐആറിലും വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ചയാണ് റായ്ബറേലി ഹൈവേയിൽ ഉന്നാവ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ അപകടത്തിൽ മരിച്ചിരുന്നു. ഇവരുടെ കാറിലിടിച്ച ട്രക്ക് അമിത് വേഗതയിലും തെറ്റായ ദിശയിലുമാണ് വന്നതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.