ഉന്നാവ് പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് മാറ്റണം; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമൽനാഥ് സർക്കാർ
ഭോപ്പാൽ: ലഖ്നോവിൽ ചികിത്സയിലുള്ള ഉന്നാവ് പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് മാറ്റിയാൽ സർക്കാർ എല്ലാ സുരക്ഷയും ഒരുക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ഇരയായ പെൺകുട്ടിയും കുടുംബവും മധ്യപ്രദേശിലേക്ക് താമസം മാറ്റാൻ തീരുമാനിക്കണം. സംസ്ഥാന സർക്കാർ പെൺകുട്ടിക്ക് സുരക്ഷയും ചികിത്സാ സഹായങ്ങളും നൽകാൻ തയാറാണ്. പെൺകുട്ടിയുടെ വിദ്യാഭ്യാസം തുടരാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കുമെന്ന് കമൽനാഥ് വ്യക്തമാക്കി.
രമ്യ ഹരിദാസ് ലോക്സഭയിൽ പാട്ട് പാടുകയല്ല, നല്ല മലയാളത്തിൽ ബിജെപിക്കെതിരെ തകർപ്പൻ പ്രസംഗം!
അതേ സമയം ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ ലഖ്നോവിലെ ആശുപത്രിയിൽ നിന്നും ദില്ലിയിലേക്ക് കൊണ്ടുപോകാൻ തയാറല്ലെന്ന് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ അറിയിച്ചു. ലഖ്നോവിൽ നിന്നും ദില്ലിയിലെ എയിംസിലേക്ക് പെൺകുട്ടിയെ മാറ്റണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
അതേ സമയം സുപ്രീകോടതി നിർദ്ദേശിച്ച സഹായധനം ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറി. 25 ലക്ഷം രൂപയുടെ ചെക്കാണ് പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറിയത്. നിലവിൽ ലഖ്നോവിൽ ലഭ്യമാകുന്ന ചികിത്സയിൽ തൃപ്തരാണെന്നും അവിടെ നിന്ന് തന്നെ പരമാവധി ചികിത്സ ലഭ്യമാകുന്നുണ്ടെന്നും പെൺകുട്ടിയുടെ മാതാവ് വ്യക്തമാക്കി. അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തിട്ടുണ്ട്.
ഞായറാഴ്ചയാണ് റായ്ബറേലി ഹൈവേയിൽ ഉന്നാവ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ അപകടത്തിൽ മരിച്ചിരുന്നു. വാഹനാപകടത്തിന് മണിക്കൂറുകൾ മുമ്പ് പെൺകുട്ടി സഞ്ചരിച്ച അതേ ദിശയിലേക്ക് കാറിലിടിച്ച ട്രക്ക് കടന്നുപോയതിന്റെ സിസിടിവി ദൃശ്യങ്ങൾ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ കസ്റ്റഡിയിൽ വാങ്ങാൻ സിബിഐ അപേക്ഷ നൽകും.