മുസാഫർ നഗർ ട്രെയിനപകടം; റെയിൽവേ ജീവനക്കാരുടെ ചെറിയ വീഴ്ച, നഷ്ടപ്പെട്ടത് 23 പേരുടെ ജീവൻ! സംഭവിച്ചത്..
ശനിയാഴ്ച വൈകീട്ടാണ് പുരി-ഹരിദ്വാർ ഉത്കൽ എക്സ്പ്രസിന്റെ 14 ബോഗികൾ മുസാഫർ നഗറിൽ വെച്ച് പാളം തെറ്റിയത്.
ദില്ലി: റെയിൽവേ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മുസാഫർ നഗർ ട്രെയിനപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട്. അപകടമുണ്ടായ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ സംബന്ധിച്ച് ജീവനക്കാർ ഉത്കൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിനെ അറിയിച്ചിരുന്നില്ലെന്നും, ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നുമാണ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
ശനിയാഴ്ച വൈകീട്ടാണ് പുരി-ഹരിദ്വാർ ഉത്കൽ എക്സ്പ്രസിന്റെ 14 ബോഗികൾ മുസാഫർ നഗറിൽ വെച്ച് പാളം തെറ്റിയത്. അപകടത്തിൽ ഇതുവരെ 23 പേർ മരിച്ചെന്നും, 70ലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റെയിൽവേ ജീവനക്കാർ വേണ്ടത്ര മുൻകരുതലില്ലാതെ ട്രാക്കിൽ അറ്റകുറ്റപ്പണിയിലേർപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ഥലത്തെത്തിയ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രാഥമിക റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും ജീവനക്കാർ നൽകിയിരുന്നില്ല. ട്രാക്കിൽ ചുവന്ന കൊടിയോ മറ്റ് സൂചനകളോ നൽകാതിരുന്ന ജീവനക്കാർ ട്രയിനുകളുടെ വേഗത കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
ദില്ലി-സഹാറൻപൂർ ഡെമു കടന്നുപോയതിന് പിന്നാലെയാണ് ഉത്കൽ എക്സ്പ്രസ് ഇതേ പാതയിലൂടെ കടന്നുവന്നത്. അപകടത്തിൽപ്പെട്ട ഉത്കൽ എക്സ്പ്രസ് ഏകദേശം 106 കി.മീ സ്പീഡിലാണ് ട്രാക്കിലൂടെ സഞ്ചരിച്ചിരുന്നത്. ട്രയിനിന്റെ എൻജിനും ആദ്യത്തെ അഞ്ച് ബോഗികളും ഇതേ വേഗതയിൽ അറ്റകുറ്റപ്പണി നടന്നിരുന്ന ഭാഗം പിന്നീട്ട ശേഷമാണ് മറ്റ് ബോഗികൾ പാളംതെറ്റിയതെന്നാണ് വിവരം. ട്രാക്കിലെ ചെറിയ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് മിക്കവാറും മുന്നറിയിപ്പോ മറ്റോ നൽകാറില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കൂടുതൽ ട്രെയിനുകൾ കടന്നുപോകുന്ന തിരക്കേറിയ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് ഗതാഗതം താറുമാറാക്കുമെന്നതിനാലാണ് വേഗത കുറയ്ക്കാനുള്ള നിർദേശം നൽകാത്തത്. ഇത്തരത്തിലുള്ള ചെറിയ വീഴ്ചയാണ് കഴിഞ്ഞദിവസത്തെ അപകടത്തിനും കാരണമായത്.