ഗർഭിണികളുടെ ജീവനെടുക്കുന്നു; ഒരു ദിവസം കൊല്ലപ്പെടുന്നത് 10 പേർ...!!!
രാജസ്ഥാനിൽ ആണ് ഏറ്റവും അധികം സ്ത്രീകൾ മരിക്കുന്നത്. സുരക്ഷതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ ഗർഭഛിദ്രം നടത്തുന്നതാണ് ഇതിന് പ്രധാന കാരണം
ജയ്പൂര്‍: ആരോഗ്യ സംരക്ഷണ മേഖലയില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും മോശം പരിഗണനയാണ് ലഭിക്കുന്നതെന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇന്ത്യയില്‍ ദിവസവും 10 സ്ത്രീകളാണ് സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നതിനെ തുടര്‍ന്ന് മരിക്കുന്നെന്നാണ് പഠന റിപ്പോര്‍ട്ട്. ഗര്‍ഭിണികളുടെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങളില്‍ പ്രധാനവും ഇത് തന്നെ.
വര്‍ഷത്തില്‍ 68 ലക്ഷം ഗര്‍ഭഛിദ്രമാണ് ഇന്ത്യയില്‍ നടക്കുന്നത്. ആരോഗ്യ കാരണങ്ങളാലും, ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടി ആണെന്ന് അറിഞ്ഞതിനാലും ആണ് ഇവയില്‍ ഭൂരിപക്ഷവും. രാജ്യസ്ഥാനില്‍ മാത്രം 40,000 ഗര്‍ഭഛിദ്രമാണ് നടക്കുന്നത്. ഐപിഎഎസ് ഡവലപ്‌മെന്‌റ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഈ പഠനം നടത്തിയത്.
ഗ്രാമീണ മേഖലയിലാണ് ഗര്‍ഭഛിദ്ര നിരക്ക് വളരെ കൂടുതല്‍. ഇവിടെ ആവിശ്യത്തിന് ആശുപത്രികള്‍ ഇല്ലാത്തതും, പ്രാകൃതമായ രീതികളിലൂടെ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്നതുമാണ് മരണ നിരക്ക് കൂടാന്‍ കാരണം. കൂടാതെ ഗര്‍ഭസ്ഥ ശിശുവിന്‌റെ ലിംഗനിര്‍ണയും നടത്തി പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ബന്ധുക്കള്‍ തന്നെ ഗര്‍ഭഛിദ്രത്തിന് മുന്‍കൈ എടുക്കുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു.
രാജസ്ഥാന്‌റേയും ബീഹാറിന്‌റേയും പ്രാന്തപ്രദേശങ്ങളില്‍ പ്രാകൃത മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇപ്പോഴും ഗര്‍ഭഛിദ്രം നടക്കുന്നത്. ഗര്‍ഭിണികള്‍ക്ക് കൃത്യമായ ചികിത്സ കിട്ടാറില്ല, പലരും പ്രസവത്തിനായി മാത്രമാണ് ആശുപത്രികളില്‍ പോകുന്നത്. പ്രസവം ദുസ്സഹം ആകുന്നതിനും, രക്തസ്രാവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിക്കുന്നതും ഇവിടങ്ങളില്‍ സര്‍വ്വസാധാരണമാണ്.
ഗര്‍ഭസ്ഥശിശുവിന്‌റെ ലിംഗ നിര്‍ണയം നടത്തുന്നതും ഗര്‍ഭഛിദ്രം നടത്തുന്നതും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാലും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിപാലനും ഇപ്പോഴും വളരെ പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍