കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യ
ജനീവ: കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള യുഎൻ രക്ഷാ സമിതി യോഗം ഇന്ത്യൻ സമയം കൃത്യം ഏഴരയോടെ ആരംഭിച്ചു. ചർച്ചയുടെ പൂർണ വിവരങ്ങൾ പുറത്തേയ്ക്ക് വിടുകയോ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാവുകയോ ഇല്ലെന്നാണ് സൂചന. ഇന്ത്യാ- പാക് പ്രശ്നം ചർച്ചയിൽ ഉൾപ്പെടുത്തി കശ്മീർ പ്രശ്നം ചർച്ച ചെയ്യണമെന്ന ചൈനയുടെ ആവശ്യപ്രകാരമാണ് നടപടി.
54 വർഷങ്ങൾക്ക് ശേഷം കശ്മീർ വിഷയം യുഎൻ രക്ഷാ സമിതിയിൽ; ആത്മവിശ്വാസത്തിൽ ഇന്ത്യ
അതേസമയം പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് റഷ്യയുടെ നിലപാടെന്ന് രക്ഷാ സമിതിയിലെ റഷ്യൻ പ്രതിനിധി ദിമിത്രി പോളിയാൻസ്കി വ്യക്തമാക്കി. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നമാണെന്നും ഇത് ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് മോസ്കോയുടെ നിലപാടെന്നും യോഗസ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കി.
എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനാണ് യോഗം. അതിനാലാണ് അടച്ചിട്ട മുറിയിൽ ചർച്ച നടക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയായിരിക്കണം അടുത്ത ഘട്ടം എന്നാണ് റഷ്യയുടെ നിലപാട്. കശ്മീർ വിഷയത്തിൽ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നതിനെക്കുറിച്ചാകും യോഗത്തിൽ ചർച്ച ചെയ്യുക. ഇത് പതിവ് രീതിയാണെന്നും ദിമിത്രി പോളിയാൻസ്കി വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാവുന്നതിൽ ആശങ്കയുണ്ട്. കൗൺസിലിന് എന്തെങ്കിലും ഇടപെടൽ നടത്താൻ സാധിക്കുമോയെന്ന് യോഗത്തിന് ശേഷം മാത്രമെ വ്യക്തമാക്കാനാകു. കശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് ചില സന്ദർഭങ്ങളിൽ ഉചിതമെന്നും റഷ്യൻ പ്രതിനിധി വ്യക്തമാക്കി. അതേസമയം ബ്രിട്ടൻറേയും ഫ്രാൻസിന്റേയും നിലപാടുകൾ ഇന്ത്യയ്ക്ക് അനുകൂലമാണ്. പാകിസ്താൻ പ്രതിനിധിയെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന പാകിസ്താന്റെ ആവശ്യം സുരക്ഷാ കൗൺസിൽ തള്ളി.