യുപിയില്‍ തരംഗമുണ്ടാക്കാന്‍ പ്രിയങ്കയുടെ കൈയ്യിലെ ആയുധങ്ങള്‍... എങ്ങനെ ഉപയോഗിച്ചു? ഫലം കിട്ടുമോ?
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അത്ര ആശാവഹമൊന്നും അല്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകള്‍- ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും- അക്കാര്യം കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ വരവോടെ പാര്‍ട്ടിയുടെ അടിത്തട്ടില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതിനപ്പുറം സംസ്ഥാനത്ത് ഒരു തരംഗം സൃഷ്ടിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്.
എന്നാല്‍ ഇതെല്ലാം വോട്ടായി മാറുമോ എന്നത് വലിയ ചോദ്യമാണ്. ഉത്തര്‍ പ്രദേശിന്റെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക ഭൂമിക തന്നെയാണ് അത്തരം ഒരു ചോദ്യം ഉയര്‍ത്തുന്നത്. പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്തെ ഏറ്റവും ജനസമ്മതിയുള്ള രാഷ്ട്രീയ നേതാവ് എന്നാണ് യുപിയിലെ കോണ്‍ഗ്രസ് പ്രചാരണ സമിതിയുടെ തലവനായി നിയോഗിക്കപ്പെട്ട പിഎല്‍ പൂനിയ കഴിഞ്ഞ ആഴ്ച പറഞ്ഞത്. എങ്ങനെയാണ് പ്രിയങ്ക അത് സാധ്യമാക്കിയത് എന്നും പൂനിയ പറയുന്നുണ്ട്.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇപ്പോള്‍ വെറും ഒറ്റ സീറ്റില്‍ ഒതുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി തന്നെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബിജെപിയോട് തോറ്റു. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 28 സീറ്റായിരുന്നു. എന്നാല്‍ 2017 ആയപ്പോള്‍ അത് നാലില്‍ ഒന്നായി ചുരുങ്ങി ഏഴില്‍ എത്തിയിരിക്കുകയാണ്. പല പ്രധാനപ്പെട്ട നേതാക്കളും പാര്‍ട്ടി വിട്ടുപോവുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യത്തിലാണ് പിഎല്‍ പൂനിയയുടെ അവകാശ വാദങ്ങള്‍.
ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
പ്രിയങ്ക ഗാന്ധിയുടെ വ്യക്തി പ്രഭാവത്തില്‍ എസ്പിയും ബിഎസ്പിയും പിറകിലാക്കപ്പെട്ടു എന്നാണ് പൂനിയ അവകാശപ്പെട്ട മറ്റൊരു കാര്യം. തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എസ്പിയും ബിഎസ്പിയും ഇപ്പോഴില്ല എന്ന് കൂടി പറയാനുള്ള ആവേശവും പൂനിയ പ്രകടിപ്പിക്കുന്നുണ്ട്. തന്റെ പ്രയത്നം കൊണ്ടാണ് പ്രിയങ്ക ഇത് സാധ്യമാക്കിയത് എന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് അപൂര്‍വ്വമായി മാത്രമേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറുള്ളു. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക മാത്രമായിരിക്കും തങ്ങളുടെ മുഖമെന്നും പ്രിയങ്ക തന്നെ ആയിരിക്കും തിരഞ്ഞെടുപ്പിനെ നയിക്കുക എന്നും കൂടി പറഞ്ഞു പൂനിയ.
ഒരു കാര്യം ശരിയാണ്. 2019 ഫെബ്രുവരി 4 ന് കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം, ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഒരുപാട് ഇടപെടലുകള്‍ അവര്‍ നടത്തിയിട്ടുണ്ട്. 2020 സെപ്തംബര്‍ 11 മുതല്‍ ഉത്തര്‍ പ്രദേശിന്റെ മുഴുവന്‍ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഉന്നവ്, സോന്‍ഭദ്ര, ഹാഥ്രസ്, ലഖിംപുര്‍ ഖേരി... ഈ നാല് സംഭവങ്ങളിലെ ഇടപെടലുകള്‍ ആണ് പ്രിയങ്കയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. സ്ത്രീകളേയും ആദിവാസികളേയും ദളിതരേയും കര്‍ഷകരേയും ഒക്കെ ബാധിക്കുന്ന വിഷയങ്ങളായിരുന്നു ഇവ. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയ സംഭവങ്ങളും. എന്നാല്‍ ഈ സംഭവങ്ങളില്‍ എല്ലാം പ്രിയങ്ക നടത്തിയ ഇടപെടലുകള്‍ക്ക് തുടര്‍ച്ചയുണ്ടായിരുന്നോ എന്നത് നിര്‍ണായക ചോദ്യമാണ്.
പലതവണ വാര്‍ത്തകളില്‍ ഇടം നേടിയ സ്ഥലപ്പേരാണ് ഉന്നവ്. രാജ്യത്തെ നടുക്കിയ രണ്ട് ബലാത്സംഗ കേസുകള്‍ ആയിരുന്നു ഉന്നവിനെ കുപ്രസിദ്ധമാക്കിയത്. ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സെന്‍ഗ 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് 2017 ല്‍ ആയിരുന്നു 2020 ല്‍ കുല്‍ദീപിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചു. 2018 ല്‍ ആയിരുന്നു രണ്ടാമത്തെ സംഭവം, 23 വയസ്സുള്ള പെണ്‍കുട്ടിയെ തോക്കിന്മുനയില് നിര്‍ത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇതേ യുവതിയെ പ്രതികളുള്പ്പെടുന്നവര് ചേന്ന് തീക്കൊളുത്തി കൊല്ലുകയും ചെയ്തു. രണ്ട് സംഭവങ്ങളും ഉത്തര്‍ പ്രദേശില്‍ ആളിക്കത്തി. ഈ വിഷയങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ രംഗ പ്രവേശനം. യോഗി ആദിത്യനാഥിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും ഇരയാക്കപ്പെട്ടവര്‍ക്കൊപ്പം നിന്നുമായിരുന്നു പ്രിയങ്കയുടെ നീക്കം.
രണ്ടാമത്തേത് സോന്‍ഭദ്ര സംഭവം ആയിരുന്നു. ഉത്തര്‍ പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് സോന്‍ഭദ്ര. ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല. ഇവിടെയാണ് 2019 ജൂലായ് മാസത്തില്‍ ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ നടന്ന വെടിവപ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടത്. അതില്‍ മൂന്ന് പേര് സ്ത്രീകളായിരുന്നു. ആദിവാസി വിഭാഗത്തില്‍ പെടുന്ന കര്‍ഷകര്‍ക്ക് നേരെ ആയിരുന്നു വെടിയുതിര്‍ത്തത്. സംഭവം നടന്ന് ഉടന്‍ തന്നെ കൊല്ലപ്പെട്ടവരുടെ വീടുകള്‍ പ്രിയങ്ക സന്ദര്‍ശിച്ചു. അന്നും അത് തടയാന്‍ ഉത്തര്‍ പ്രദേശ് പോലീസ് ശ്രമിച്ചു. കൊല്ലപ്പെട്ടയാളുകളെ ബന്ധു നാല് മണിക്കൂറോളം കാല് നടയായി സഞ്ചരിച്ച്, മൊത്തം എഴുപത് കിലോമീറ്റര്‍ പിന്നിട്ട് മിര്‍സാപ്പൂരില്‍ എത്തി പ്രിയങ്ക ഗാന്ധിയെ കണ്ടത് ഉത്തര്‍ പ്രദേശില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വച്ചായിരുന്നു കോണ്‍ഗ്രസ് അന്ന് സഹായധനം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവര്‍ ഗോണ്ട് വിഭാഗക്കാരും കൊലപാതകികള്‍ ഗുജ്ജാര്‍ വിഭാഗക്കാരും ആയിരുന്നു. ആദിവാസി വിഭാഗങ്ങള്‍ ഉത്തര്‍ പ്രദേശിലെ വലിയ വോട്ട് വിഹിതം കൈയ്യാളുന്നവര് അല്ലെങ്കിലും സംസ്ഥാനത്താകമാനം ഒരു പൊതു വികാരം സൃഷ്ടിക്കാന്‍ ഈ ഇടപെടലുകള്‍ പ്രിയങ്കയെ സഹായിച്ചു.
മനുഷ്യ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവം ആയിരുന്നു 2020 സെപ്തംബറില്‍ ഉത്തര്‍ പ്രദേശിലെ ഹാഥ്രസില്‍ സംഭവിച്ചത്. 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. അതിന് ശേഷം, പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അനുമതി പോലും ഇല്ലാതെ, ശക്തമായ പോലീസ് ബന്ദവസ്സില്‍ സംസ്കരിച്ചതും വലിയ വിവാദമായിരുന്നു. ഈ വിഷയത്തിലും പ്രിയങ്ക ഗാന്ധി ഓടിയെത്തിയിരുന്നു. യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. യോഗി സര്‍ക്കാരിന് കീഴിലെ സ്ത്രീ സുരക്ഷ എന്നതായിരുന്നു പ്രിയങ്ക ഉന്നയിച്ച പ്രധാന വിഷയം. തനിക്കും 18 വയസ്സുള്ള ഒരു മകളുണ്ടെന്ന് പറഞ്ഞ് പ്രിയങ്ക നടത്തിയ പ്രതികരണം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.
ഫാഥ്രസ് വിഷയത്തില്‍ ഇരയാക്കപ്പെട്ടത് ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്. ഉത്തര്‍ പ്രദേശിലെ 20 ശതമാനം വരും ദളിത് ജനസംഖ്യ. അതുകൊണ്ട് തന്നെ ഹാഥ്രസ് സംഭവം സംസ്ഥാനത്ത് നിര്‍ണായകമായ ഒരു വിഷയമാണ്. അതില്‍ പ്രിയങ്ക ഗാന്ധി എത്രത്തോളം രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കി എന്നത് തിരിച്ചറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരണം.
ഏറ്റവും ഒടുവില്‍ വരുന്നത് ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൊലപാതകമാണ്. രാജ്യമെങ്ങും നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ കൂടുതല്‍ പ്രകോപിതമാക്കുന്ന സംഭവം ആയിരുന്നു അത്. ലഖിംപുര്‍ ഖേരിയിലേക്ക് എത്താനുള്ള പ്രിയങ്കയുടെ യാത്ര യുപി പോലീസ് തടഞ്ഞതോടെ, അതിന് ദേശീയമാനം കൈവരികയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ആ വിഷയത്തില്‍ ഇടപെട്ടു എന്നതാണ് പ്രിയങ്കയുടെ നേട്ടം. പ്രിയങ്കയും രാഹുലും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ കണ്ടതും അവരെ ആശ്വസിപ്പിച്ചതും ഉത്തര്‍ പ്രദേശില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു.
ഉത്തര്‍ പ്രദേശിലെ 77 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഗ്രാമീണ മേഖലയില്‍ ആണ്. അവരില്‍ ബഹുഭൂരിപക്ഷം പേരും കാര്‍ഷിക വൃത്തിയോട് ചേര്‍ന്നു നില്‍ക്കുന്നവരും ആണ്. കര്‍ഷക സമരം യുപിയിലെ ഗ്രാമങ്ങളിലേക്ക് കൂടി പരന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധത്തിനിടയിലേക്ക് ബിജെപിയുടെ കേന്ദ്രമന്ത്രിയുടെ മകന് വാഹനം ഇടിച്ച് കയറ്റിയതും നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടതും. തിരഞ്ഞെടുപ്പിന് അധികം സമയം ബാക്കിയില്ലാത്ത ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ ഊര്‍ജ്ജം നല്‍കുന്നതാണ്. ആരോപണവിധേയനായ മന്ത്രി ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നു എന്നതും വലിയ വിഷയം തന്നെയാണ്.
മേല്പറഞ്ഞ വിഷയങ്ങളില്‍ എല്ലാം പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ദളിതരേയും സ്ത്രീകളേയും കര്‍ഷകരേയും ആദിവാസികളേയും ബാധിക്കുന്ന വിഷയങ്ങളായിരുന്നു അതെല്ലാം. എന്നാല്‍ ഈ സംഭവങ്ങള്‍ ഉണ്ടായ ഘട്ടത്തില്‍ നടത്തിയ ഇടപെടലുകള്‍ പോലെ, തുടര്‍ച്ചയായ മറ്റ് ഇടപെടലുകള്‍ ഒന്നും പ്രിയങ്കയുടെ ഭാഗത്ത് നിന്നോ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നോ ഉത്തര്‍ പ്രദേശില്‍ ഉണ്ടായിട്ടില്ല എന്നത് വലിയ ന്യൂനത തന്നെയാണ്.
Recommended Video