അനുയായികള്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചു, ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജ്‌നോര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സമാജ് വാദി പാര്‍ട്ടി-ആര്‍ എല്‍ ഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഡോ. നീരജ് ചൗധരിയ്‌ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികള്‍ ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ നീരജ് ചൗധരി നിഷേധിച്ചു. ഒരു കോര്‍പ്പറേറ്ററുടെ ഭര്‍ത്താവായ അഖിബ് അന്‍സാരിയെ അവര്‍ മുദ്രാവാക്യങ്ങളുമായി അഭിനന്ദിക്കുകയാണെന്നും പ്രചരിക്കുന്ന വീഡിയോയില്‍ അഖിബ് ഭായ് സിന്ദാബാദ് എന്നാണ് വിളിക്കുന്നതെന്നും ചൗധരി പറഞ്ഞു.
ബി ജെ പി ഐ ടി സെല്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ ജനപ്രിയ ഡോക്ടറായ നീരജ് ചൗധരി ആദ്യമായാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ഐ പി സി സെക്ഷന്‍ 124-എ (രാജ്യദ്രോഹം) കൂടാതെ, മതവിശ്വാസങ്ങളെ അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട 295-എ വകുപ്പുകള്‍, വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിന് 153-എ, പകര്‍ച്ചവ്യാധി നിയമത്തിലെയും ദുരന്തനിവാരണ നിയമത്തിലെയും വിവിധ വകുപ്പുകള്‍ എന്നിവയും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ വീഡിയോ പ്രചരിക്കുന്നുണ്ടെന്നും പ്രാഥമികാന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറയുന്നു.

തിരിച്ചറിയാത്ത ചൗധരിയുടെ അനുയായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം നീരജ് ചൗധരിയ്ക്ക് പിന്തുണയുമായി ആര്‍ എല്‍ ഡി പ്രസിഡന്റ് ജയന്ത് ചൗധരി രംഗത്തെത്തി. ഈ വിഡ്ഢികള്‍ അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജയന്ത് ചൗധരി പറഞ്ഞു. പുതിയ ഇന്ത്യയില്‍, 'അഖിബ് ഭായ് സിന്ദാബാദ്' എന്നത് 'പാകിസ്ഥാന്‍ സിന്ദാബാദ്' ആയി ചിത്രീകരിക്കപ്പെടുന്നുവെന്നും വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറ്റി കോട്വാലി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പുഷ്‌പേന്ദ്ര സിംഗ് ആണ് കേസിലെ പരാതിക്കാരന്‍. പ്രതികള്‍ 'ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍' വിളിക്കുകയും 'പ്രദേശത്തിന്റെ സാമുദായിക സൗഹാര്‍ദ്ദവും ക്രമസമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു' എന്ന് അദ്ദേഹം ആരോപിച്ചു.

സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ഗ്രൂപ്പുകളായി നീങ്ങുന്നതും മാസ്‌ക് ഉപയോഗിക്കാത്തതും കണ്ടതായും സിംഗ് പരാതിയില്‍ പറയുന്നു. അതേസമയം പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ എസ് പി (ബിജ്നോര്‍) ഡോ പ്രവീണ്‍ രഞ്ജന്‍ സിംഗ് പറഞ്ഞു. വീഡിയോ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലിപ്പിലെ ഓഡിയോ കേള്‍ക്കാതെയാണ് പൊലീസ് കേസെടുത്തതെന്ന് നീരജ് ചൗധരി പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം ബിജ്നോറിലെ ജുലഹാന്‍-കാസിപാഡ പ്രദേശത്തുള്ള അഖിബ് അന്‍സാരിയുടെ വസതിയില്‍ തന്റെ അനുയായികള്‍ക്കൊപ്പം താന്‍ പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

''പിന്നെ, ഞങ്ങള്‍ പൊതുജനങ്ങളെ കാണാന്‍ പുറപ്പെട്ടു. വഴിയില്‍, എന്റെ കൂട്ടാളികള്‍ 'ജയന്ത് ചൗധരി സിന്ദാബാദ്', 'നീരജ് ചൗധരി സിന്ദാബാദ്', 'അഖിബ് അന്‍സാരി സിന്ദാബാദ്', 'അഖിബ് ഭായ് സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ചിലര്‍ മുദ്രാവാക്യം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞപ്പോള്‍, ഞാന്‍ ഇന്നലെ (വ്യാഴം) പോലീസിനെ വിളിച്ച് അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് എന്നെ ഇതിനകം ഒരു കേസില്‍ പ്രതിയാക്കിയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, നീരജ് ചൗധരി പറഞ്ഞു. ഒരു മാസം മുമ്പാണ് ഞാന്‍ ആര്‍എല്‍ഡിയില്‍ ചേര്‍ന്നത്. എനിക്ക് രാഷ്ട്രീയ ചരിത്രമില്ല, എനിക്കെതിരെ ക്രിമിനല്‍ കേസും ഇല്ല. എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എന്റെ കരിയര്‍ തകര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പോലീസ് എന്നെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യകരമാണ്, ''ചൗധരി പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് പാനലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് നീരജ് ചൗധരി പറഞ്ഞു. ജില്ലാ ഭരണകൂടം ബി ജെ പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നീതിയുക്തമായ തിരഞ്ഞെടുപ്പ് സാധ്യമാകില്ലെന്നും താന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ബി ജെ പിയുടെ ഐ ടി സെല്‍ ദുരുദ്ദേശ്യത്തോടെയാണ് വീഡിയോ പുറത്തുവിട്ടത്. പൊലീസ് ഇത് പരിശോധിക്കാതെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. എന്നെ കള്ളക്കേസില്‍ കുടുക്കിയതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ തള്ളി ബി ജെ പി രംഗത്തെത്തി. തങ്ങളുടെ പാര്‍ട്ടിക്കെതിരെ നീരജ് ചൗധരി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
Recommended Video

ഈ ആളുകള്‍ (എസ്പിയും ആര്‍എല്‍ഡിയും) ജില്ലയുടെ അന്തരീക്ഷത്തെ ധ്രുവീകരിക്കാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് ബി ജെ പി ബിജ്‌നോര്‍ ജില്ലാ പ്രസിഡന്റ് സുഭാഷ് ബാത്മീകി പറഞ്ഞു. ഫെബ്രുവരി 14 ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിജ്നോര്‍ മണ്ഡലത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള 1.50 ലക്ഷത്തിലധികം വോട്ടുകള്‍ ഉള്‍പ്പെടെ 3.84 ലക്ഷം വോട്ടുകളാണുള്ളത്. 2017ല്‍ ബി ജെ പിയുടെ സുചി ചൗധരിയാണ് ഇവിടെ വിജയിച്ചത്. നീരജ് ചൗധരിയുടെ പിതാവ് തേജ് പാല്‍ സിംഗ് 1993-ല്‍ ചാന്ദ്പൂരില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. അമ്മ സുരേഖ 1996-ല്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.












Click it and Unblock the Notifications