ഒബിസി വോട്ടുകള്‍ ആരെ തുണയ്ക്കും; തന്ത്രവും മറുതന്ത്രവുമായി അഖിലേഷും യോഗിയും
ലഖ്നൗ: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒ ബി സി വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ബി ജെ പിയും സമാജ് വാദി പാര്‍ട്ടിയും. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന (54.5 ശതമാനം) ഒബിസിക്കാരാണ് ഇന്ന് ഉത്തര്‍പ്രദേശിന്റെ ഭാഗധേയം നിര്‍വചിക്കുന്നത്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടി മേധാവികളെല്ലാം ഇന്ന് ഒബിസി വിഭാഗക്കാരാണ്. യാദവര്‍ കഴിഞ്ഞാല്‍ 6-7 ശതമാനമുള്ള മൗര്യകളും 5 ശതമാനമുള്ള കുര്‍മികളും യുപിയിലെ ഏറ്റവും വലിയ യാദവ ഇതര ഒബിസി വോട്ടു ബാങ്കുകളാണ്. ലോധുകള്‍ 3 ശതമാനമാണ്. 10 ശതമാനം ബ്രാഹ്മണ വോട്ടുകള്‍, 12 ശതമാനം താക്കൂര്‍, വൈശ്യ വോട്ടര്‍മാര്‍, 33 ശതമാനം യാദവ ഇതര ഒബിസി വോട്ടുകള്‍, 7-10 ശതമാനം ജാതവ് ഇതര ദളിത് വോട്ടുകള്‍ എന്നിങ്ങനെ 60 ശതമാനത്തിലധികം വോട്ട് ബാങ്കാണ് ബി ജെ പി ലക്ഷ്യമിടുന്നത്.
2017ല്‍ 40 ശതമാനം വോട്ട് നേടാനായി. 2 ശതമാനം ഒബിസിക്കാരായ ജാട്ടുകളും ഒരു പരിധിവരെ ബി ജെ പിക്ക് വോട്ട് ചെയ്തു. 2019ല്‍, 50 ശതമാനമാക്കി വോട്ട് വിഹിതം ഉയര്‍ത്താന്‍ ബി ജെ പി ഈ ഫോര്‍മുലയാണ് കെട്ടിപ്പടുത്തത്. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏകദേശം 25-27 ശതമാനം ജനറല്‍ വിഭാഗക്കാരാണുള്ളത് (10 ശതമാനം ബ്രാഹ്മണരും 7 ശതമാനം താക്കൂര്‍മാരും ഉള്‍പ്പെടെ). 39-40 ശതമാനം ഒബിസിക്കാര്‍ (7-9 ശതമാനം യാദവരും 4 ശതമാനം നിഷാദുകളും ഉള്‍പ്പെടെ), 20 ശതമാനം എസ്സി- എസ്ടിക്കാര് (10 ശതമാനം ജാതവുകള്‍ ഉള്‍പ്പെടെ), 16-19 ശതമാനം മുസ്ലീങ്ങള്‍ എന്നിങ്ങനെയാണ് കണക്ക്. പ്രധാനമായും സംസ്ഥാനത്ത് അഞ്ച് വോട്ടിംഗ് ഗ്രൂപ്പുകളാണുള്ളത്. സവര്‍ണര്‍, മുസ്ലീങ്ങള്‍, യാദവ ഇതര ഒ ബി സികള്‍, യാദവര്‍, ജാതവര്‍. 30 ശതമാനം വോട്ട് വിഹിതത്തിലാണ് മുന്‍കാലങ്ങളില്‍ യു പിയില്‍ സര്‍ക്കാരുകള്‍ രൂപീകരിച്ചത്.

എസ്പി 2012ല്‍ മുസ്ലീം-യാദവ് കൂട്ടുകെട്ടും ബി എസ് പി 2007ല്‍ മുസ്ലീം-ജാതവ് കൂട്ടുകെട്ടുമാണ് പരീക്ഷിച്ചത്. മുലായം സിംഗിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി ഒ ബി സി വോട്ട് ബാങ്കിനെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമം 90 കളുടെ തുടക്കത്തില്‍ തുടങ്ങിയതാണ്. മുലായം സിംഗ് യാദവ് വളര്‍ത്തിയെടുത്ത സോഷ്യല്‍ എഞ്ചിനീയറിംഗിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും ഫലമായാണ് ഒ ബി സി ബ്ലോക്കിന്റെ ഒരു പ്രധാന ഭാഗം സമാജ്വാദി പാര്‍ട്ടി (എസ്പി) യ്ക്കൊപ്പം നിലകൊണ്ടത്.'സാമൂഹിക നീതി' എന്ന ക്യാപെയ്ന് ആരംഭിക്കുകയും മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഈ വോട്ട് ബാങ്ക് തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ മുലായം സിംഗ് യാദവ് കഠിനാധ്വാനം ചെയ്തു. ഇതുവഴി ഒബിസി വിഭാഗക്കാര്‍ക്ക് രാഷ്ട്രീയ അധികാരം പ്രാപ്തമായി.

അതേസമയം നിലവിലെ ജനപ്രാതിനിധ്യത്തില്‍ ബി ജെ പിയ്ക്കാണ് നേട്ടമുള്ളത്. ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ഒ ബി സി എം എല്‍ എമാരുള്ളത് ബി ജെ പിക്കാണ്. 102 ഒ ബി സി എം എല്‍ എമാരാണ് ബി ജെ പിയ്ക്കുള്ളത്. എസ് പിക്ക് 12, ബി എസ് പി, അപ്നാ ദള്‍ എന്നിവര്‍ക്ക് അഞ്ച് വീതം, കോണ്‍ഗ്രസിന് ഒരെണ്ണം എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളിലെ കണക്ക്. 2009 നും 2014 ഇടയിലുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി ഒബിസി വോട്ടുകളില്‍ 12-14 ശതമാനം വര്‍ധനവ് നേടിയതായി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി എസ് ഡി എസ്) നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നു.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും അവര്‍ 45 ശതമാനത്തോളം വോട്ടുകള്‍ നേടി ഒബിസി വോട്ടര്‍മാരുടെ സ്വാധീനം നിലനിര്‍ത്തി. 2017ല്‍ ബി ജെ പിയോട് തോറ്റെങ്കിലും 66 ശതമാനം യാദവ വോട്ടുകളാണ് എസ് പി നേടിയത്. എന്നാല്‍ യാദവ ഇതര ഒ ബി സിവിഭാഗത്തില്‍ ബി ജെ പി 60 ശതമാനത്തോളം വോട്ട് നേടി. ബി ജെ പിയോട് ഏറ്റവും കൂറ് പുലര്‍ത്തുന്ന സവര്ണര വോട്ടര്‍മാരും യാദവ ഇതര ഒബിസി വോട്ടര്‍മാരുടെ മാറ്റവുമാണ് 14 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ അധികാരത്തിലെത്താന്‍ സഹായിച്ചതെന്നത് വ്യക്തം.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യാദവ ഇതര ഒബിസി വോട്ടര്‍മാരെ എസ് പിയില്‍ നിന്നും ജാതവ ഇതര ദളിത് വോട്ടുകള്‍ ബി എസ് പിയില്‍ നിന്നും ചോര്‍ത്താന്‍ നരേന്ദ്ര മോദിയെന്ന ഏറ്റവും ഉന്നതനായ ഒ ബി സി നേതാവിനെ മുന്നില്‍ നിര്‍ത്തിയാണ് ബി ജെ പി കളിച്ചത്. അതിനുശേഷം 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശില്‍ ബി ജെ പി വന്‍ നേട്ടം കൊയ്യുകയായിരുന്നു. ഒ ബി സി നേതാക്കളെ ബി ജെ പി ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. മോദിയെക്കൂടതെ കല്യാണ്‍ സിംഗ്, ശിവരാജ് സിംഗ് ചൗഹാന്, ഉമാഭാരതി, അന്തരിച്ച ഗോപിനാഥ് മുണ്ടെ, സുശീല്‍ കുമാര്‍ മോദി എന്നിവരെല്ലാം ഓരോ കാലത്തും ബി ജെ പിയുടെ ഒ ബി സി മുഖങ്ങളായിരുന്നു.

മറുവശത്ത് 2017 ലെ തോല്‍വിയോടെ പാര്‍ട്ടിയുടെ നേതൃസ്ഥാനം മുലായം പൂര്‍ണമായി മകന് അഖിലേഷ് യാദവിന് കൈമാറുകയായിരുന്നു. നേതൃസ്ഥാനത്ത് നിന്ന് ജാതി സമവാക്യങ്ങളെ ജാഗ്രതയോടെയാണ് അഖിലേഷ് കൈകാര്യം ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നു. രാഷ്ട്രീയവും കുടുംബവും തമ്മില്‍ കൃത്യമായ ദൂരം പാലിച്ചാണ് അഖിലേഷിന്റെ നീക്കങ്ങള്‍. പൊതുവേദികളില്‍ മുസ്ലീം നേതാക്കള്‍ക്കൊപ്പം അപൂര്‍വ്വമായേ അഖിലേഷിനെ കാണാറുള്ളൂ 'ന്യൂനപക്ഷ പ്രീണനം' എന്ന ടാഗ് ഒഴിവാക്കാനാണ് ഇത്. മുന്‍പ് 'മൗലാന മുലായം' എന്നായിരുന്നു സമാജ് വാദി പാര്‍ട്ടിയ്ക്കും മുലായത്തിനുമെതിരെ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നത്. സവര്‍ണ വോട്ടര്‍മാരെ അകറ്റാതിരിക്കാന്‍ 'മൃദു ഹിന്ദുത്വ' സമീപനവും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ഒ ബി സി വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചുള്ള അഖിലേഷിന്റെ തന്ത്രങ്ങള്‍ അവര്‍ സംസ്ഥാനത്തെ എത്രത്തോളം നിര്‍ണായകമാകുന്നു എന്നത് വ്യക്തമാക്കുന്നതാണ്.

ബി ജെ പിയില്‍ നിന്നും ബി എസ് പിയില്‍ നിന്നുമുള്ള യാദവ ഇതര ഒ.ബി.സി നേതാക്കളില്‍ പലരേയും സമാജ് വാദി പാര്‍ട്ടിയ്ക്ക് കീഴില്‍ അഖിലേഷ് അണിനിരത്താന്‍ ശ്രമിക്കുന്നതും ഇക്കാരണം കൊണ്ടാണ്. സമാജ് വാദിയുടെ പരമ്പരാഗതമായ മുസ്ലിം-യാദവ വോട്ട് ഷെയര്‍ കൂട്ടിയാല്‍ മാത്രം പോര വിശാലമായ സാമൂഹിക സ്വീകാര്യതയുടെ ഇടമാണ് തനിക്ക് വാഗ്ദാനം ചെയ്യേണ്ടതെന്ന് അഖിലേഷിന് നന്നായി അറിയാം. യാദവ ഇതര ഒബിസികളെയും ജാതവ ഇതര പട്ടികജാതിക്കാരെയും തങ്ങള്‍ക്കനുകൂലമാക്കാനുള്ള വ്യക്തമായ ഉദ്ദേശത്തോടെയാണ് 2017 ലെ യു പി തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി ഇറങ്ങിയത്. ടോയ്ലറ്റുകള് മുതല്‍ എല്‍പിജി സിലിണ്ടറുകള്‍ വരെ കേന്ദ്രം ആരംഭിച്ച വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഒ ബി സിക്കാര്‍ക്ക് നല്‍കിയാണ് തുടക്കം കുറിച്ചത്.

എസ് പിയുടേയും ബി എസ് പിയുടേയും ഭരണകാലത്ത് എല്ലാ ആനുകൂല്യങ്ങളും മുസ്ലീങ്ങള്‍ക്കൊപ്പം യാദവരും ജാതവരും പങ്കിട്ടതില്‍ ഒബിസി വിഭാഗക്കാര്‍ അതൃപ്തരായിരുന്നു. ഇതാണ് ബി ജെ പിയ്ക്ക് 2017 ല്‍ ഉത്തര്‍പ്രദേശ് ഭരണത്തിലേക്കുള്ള വഴി തെളിച്ചത്. അതേസമയം ഇത്തവണ 35 ശതമാനം വോട്ട് വിഹിതം നേടുന്ന പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്. ഒ ബി സി വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനും ഏകീകരിക്കുന്നതിനും എസ് പി മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ അപ്രസക്തരായ നേതാക്കളാണ് പാര്‍ട്ടി വിട്ടതെന്നാണ് ബിജെപി പറയുന്നത്.
Recommended Video

എന്നാല്‍ ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ പുറത്തുപോകല്‍ നിസ്സാരമായി കാണാനാകില്ല. ദളിതരും പിന്നാക്കക്കാരും തൊഴില്‍രഹിതരായ യുവാക്കളും കര്‍ഷകരും ചെറുകിട ഇടത്തരം വ്യാപാരികളും അവഗണിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹവും ദാരാ സിംഗ് ചൗഹാനും യോഗി സര്‍ക്കാരില്‍ നിന്ന് രാജിവെച്ചത്. ഉത്തര്‍പ്രദേശിലെ ഒബിസി രാഷ്ട്രീയത്തില്‍ അദ്ദേഹം ഒരു വലിയ നേതാവായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. മൗര്യ, മായാവതിക്കൊപ്പം നിന്നപ്പോള്‍ 2007ല്‍ ഉത്തര്‍പ്രദേശില്‍ അവര്‍ അധികാരത്തിലെത്തി. അദ്ദേഹം ബിജെപിയിലേക്ക് മാറിയപ്പോള്‍, 2017-ല്‍ ബിജെപിയും അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ സ്വാധീനം കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഒതുങ്ങുമെങ്കിലും ഇപ്പോഴും 50-60 നിയമസഭാ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications