യുപി അവസാനഘട്ട തിരഞ്ഞെടുപ്പ്; നെഞ്ചിടിപ്പോടെ ബിജെപി..ചെറുപാർട്ടികൾ നിർണായകം
ദില്ലി; മാർച്ച് 7 നാണ് യുപിയിൽ അവസാന ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 9 ജില്ലകളിലായി 54 മണ്ഡലങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഇതിൽ ബി ജെ പി കോട്ടയായ വാരണാസി, മിർസാപൂർ, എസ് പിയുടെ കോട്ടയായ അസംഗഡ് എന്നീ മണ്ഡലങ്ങളാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. ഇവിടെ എസ് പിയും ബി ജെ പിയും നേർക്ക് നേർ ആണ് പോരാട്ടം. ചെറു പാർട്ടികളുടെ സ്വാധീനവും ഈ ഘട്ടത്തിൽ ഏറെ നിർണായകമാകും.

2012 ൽ മേഖലയില‍് 34 സീറ്റുകളായിരുന്നു എസ് പിക്ക് ലഭിച്ചത്. ബി എസ് പിക്ക് 7 ഉം ബി ജെ പി നാലും നേടി. 3 സീറ്റുകൾ കോൺഗ്രസിനും ബാക്കി സീറ്റുകളിൽ ചെറു പാർട്ടികളും വിജയിച്ചു. എന്നാൽ 2017 ൽ 54 മണ്ഡലങ്ങളിൽ 29 മണ്ഡലങ്ങളിലാണ് ബി ജെ പി വിജയിച്ചത്. 9 ഇടത്ത് എൻ ഡി എ സഖ്യകക്ഷികളും വിജയിച്ചു. എസ് പിക്ക് 11 സീറ്റുകളും ബി എസ് പിക്ക് 6 സീറ്റുകളും ലഭിച്ചു.
ഇത്തവണയും മേഖലയിൽ ആദിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. വാരണാസി ഉൾപ്പെടുന്ന മേഖലകളിൽ 'മോദി പ്രഭാവം' തുണയ്ക്കുമെന്ന പ്രതീക്ഷയാണ് പാർട്ടി പുലർത്തുന്നത്. വാരണാസിയുമായുള്ള പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ബന്ധവും ഹിന്ദുത്വ, ജാതി കാർഡുകളുമാണ് 2017 ൽ ബി ജെ പിയെ വാരണാസിയിൽ തുണച്ചത്. എന്നാൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എസ് പി-ബി എസ് പി സഖ്യം ബി ജെ പിക്ക് ഇവിടെ വെല്ലുവിളി തീർത്തിരുന്നു. അന്ന് ഗാസിപൂർ, ഘോഷി, ജൗൻപൂർ, ലാൽഗഞ്ച് പാർലമെന്റ് മണ്ഡലങ്ങളിൽ ബിഎസ്പിയും അസംഗഢിൽ എസ് പിയുമായിരുന്നു ജയിച്ചത്.
മോദി പ്രഭാവത്തിനപ്പുറം 2017 ൽ ബി ജെ പി വിജയത്തിൽ നിർണായകമായത് സഖ്യകക്ഷികളായ അപ്നാദളുമായും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായുള്ള (എസ്ബിഎസ്പി) സഖ്യമായിരുന്നു. മേഖലയിൽ നിന്നുള്ള കുർമി, രാജ്ഭർ സമുദായങ്ങൾ അന്ന് എൻഡിഎയ്ക്കൊപ്പം ഉറച്ച് നിന്നു. ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എസ്ബിഎസ്പിക്ക് മൂന്ന് സീറ്റുകളും അപ്നാദൾ നാല് സീറ്റുകളും നേടി.
ഇത്തവണ ഓംപ്രകാശ് രാജ്ഭറിന്റ എസ്ബിഎസ്പി സമാജ്വാദിക്കൊപ്പമാണ്. അസംഗഢ്, മൗ, വാരണാസി എന്നിവിടങ്ങളിലെ ജില്ലകളിൽ രാജ്ഭർ സമുദായത്തിന് ശക്തമായ സാന്നിധ്യമുണ്ട്.
എസ്‌ബിഎസ്‌പി സംസ്ഥാനത്തുടനീളം 17 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ എട്ട് സീറ്റുകൾ അവസാന ഘട്ടത്തിലാണ് ഉൾപ്പെടുന്നത്. മേഖലയിലെ യാദവ്-ഒബിസി സാന്നിധ്യത്തോടൊപ്പം രാജ്ഭർ സമുദായത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാൻ സാധിച്ചാൽ മേഖലയിൽ വിജയിക്കാനാകുമെന്നാണ് എസ് പിയുടെ കണക്ക് കൂട്ടൽ. കുർമി സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള അപ്നാദളിലെ ഒരു വിഭാഗം ഇക്കുറി സമാജ്വാദിക്കൊപ്പമാണ്. ഇതും എസ് പിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. ബിജെപിക്കൊപ്പമുള്ള അപ്നാദൾ (എസ് ) നാല് സീറ്റിൽ മത്സരിക്കുമ്പോൾ എസ് പിക്കൊപ്പമുള്ള അപ്നാദൾ വിഭാഗം 5 സീറ്റുകളിലാണ് മത്സരിക്കുന്നത്.
Recommended Video
ബിജെപി തരംഗത്തിനിടയിലും 2017 ൽ ബി ജെ പി വലിയ തിരിച്ചടി നേരിട്ട മണ്ഡലങ്ങളിലൊന്ന് അസംഘഡ് ആണ്. എസ് പിയുടെ കോട്ടയാണ് ഇത്. മണ്ഡലത്തിലെ 10 നിയമസഭ പോരാട്ടത്തിൽ അഞ്ച് തവണയും എസ്പിയായിരു്നനു വിജയിച്ചത്. നാല് തവണ ബി എസ് പിയും ഒരു തവണ എസ് പിയും. ഇത്തവണയും മുസ്ലീം-യാദവ സമവാക്യങ്ങളിലാണ് എസ് പിയുടെ പ്രതീക്ഷ.












Click it and Unblock the Notifications