മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക; പൊളിച്ചടുക്കുമോ കോണ്‍ഗ്രസ്, അനുകൂല ഘടകങ്ങള്‍ നിരവധി
ലഖ്നൗ: രാജ്യത്തെ കോണ്‍ഗ്രസിന്റെ നഷ്ട സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. മറ്റ് പല സംസ്ഥാനങ്ങളിലേത് പോലെ പതിറ്റാണ്ടുകളോളം അടക്കിവാണ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ എണ്ണം പേരിന് മാത്രമാണ്. കോണ്‍ഗ്രസ് ചരിത്രവുമായി അത്രമേല്‍ ഇഴചേര്‍ന്ന് കിടക്കുന്ന ഉത്തര്‍പ്രദേശില്‍ ശക്തമായ ഒരു തിരിച്ച് വരവിന് പാര്‍ട്ടി കഴിഞ്ഞ കുറേ തവണയായി ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിയില്ല. ആകെ 430 നിയമസഭാ സീറ്റുകളുണ്ടായ 1951 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 388 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്.
1957 ല്‍ സീറ്റുകളുടെ എണ്ണം 286 ആയി ചുരുങ്ങിയെങ്കിലം ഭരണം കയ്യില്‍ ഭദ്രമായിരുന്നു. 1962, 1969, 1969, 1974 തിരഞ്ഞെടുപ്പുകളിലും യുപിയില്‍ കോണ്‍ഗ്രസ് ചരിത്രം ആവര്‍ത്തിച്ചു. 1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം അലയടിച്ച കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ ഉത്തര്‍പ്രദേശിലും പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. രാജ്യത്തും ഉത്തര്‍പ്രദേശിലും ആദ്യമായി കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.
ഓണം ബംപര്‍ ഭാഗ്യവാന്‍ 'ദുബായിക്കാരന്‍' സൈതലവി: ഭാഗ്യദേവത കടല്‍ കടന്നത് സുഹൃത്ത് വഴി
1977 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 425 സീറ്റുകളില്‍ 47 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് സ്വന്തമാക്കാന്‍ സാധിച്ചത്. 352 സീറ്റുകള്‍ സ്വന്തമാക്കി ജനതാ പാര്‍ട്ടിയായിരുന്നു അന്ന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ തൊട്ട് അടുത്ത തിരഞ്ഞെടുപ്പില്‍, അതായത് 1980 ലെ തിരഞ്ഞെടുപ്പില്‍ പൂര്‍വ്വാധികം ശക്തിയോടെ കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. അതുവരെ അധികാരത്തിലിരുന്ന ജനതാപാര്‍ട്ടി കേവലം 4 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് അംഗബലം ഒരിക്കല്‍ കൂടി മുന്നൂറ് കടന്നു. 309 സീറ്റുകളായിരുന്നു അത്തവണ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
1985 ലും കോണ്‍ഗ്രസിന് അധികാരം ലഭിച്ചു. 269 സീറ്റുകളായിരുന്നു അന്ന് ലഭിച്ചത്. എന്നാല്‍ അതിന് ശേഷം ഇന്നുവരെ ഒരിക്കല്‍ പോലും സംസ്ഥാനത്ത് അധികാരം സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് സ്വാധീനിച്ചില്ല. ബാബരി മസ്ജിദ് തര്‍ക്ക വിഷയവും മണ്ഡല്‍ രാഷ്ട്രീയവുമൊക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായപ്പോള്‍ ജനത പാര്‍ട്ടിയില്‍ നിന്നും വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞവരും (എസ്പി, ജനതാ ദള്‍, ബിഎസ്പി) ബിജെപിയും സംസ്ഥാനത്ത് നേട്ടം കൊയ്യുകയായിരുന്നു. 1989 ലെ തിരഞ്ഞെടുപ്പില്‍ 94 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. പിന്നീട് ഇതുവരെ അത് 50 കടന്നതുമില്ല.
2017 ലെ തിരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും മോശം പ്രകടനം. എസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും കേവലം 7 സീറ്റില്‍ മാത്രമായിരുന്നു അന്ന് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. അധികാരത്തിലിരുന്ന എസ്പിക്കും വലിയ തിരിച്ചടി നേരിട്ടപ്പോള്‍ 312 സീറ്റുകളുമായി ബിജെപി ഒരിക്കല്‍ കൂടി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തി. എസ്പിയുമായി സഖ്യം വേര്‍പിരിഞ്ഞ കോണ്‍ഗ്രസ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതാനും പ്രാദേശിക കക്ഷികളുമായി ചേര്‍ന്നായിരുന്നു മത്സരിച്ചത്. ഫലം പുറത്ത് വന്നപ്പോള്‍ രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠി ഉള്‍പ്പടെ നഷ്ടമായി. നിലനിര്‍ത്താന്‍ കഴിഞ്ഞത് സോണിയ ഗാന്ധിയുടെ റായ്ബറേലി മാത്രം. അമേഠിയിലും റായിബറേലിയും അത്തവണ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍
2019 ലെ തിരിച്ചടി കൂടിയായപ്പോഴാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. കേന്ദ്ര ഭരണത്തില്‍ നിന്നും ബിജെപിയെ വീഴ്ത്തണമെങ്കില്‍ ഉത്തര്‍പ്രദേശിലെ അവരുടെ തകര്‍ച്ച ഉറപ്പാക്കേണ്ടതുണ്ട്. 60 ലേറെ വരുന്ന ലോക്സഭാ അംഗങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും ബിജെപിക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഒരു ദീര്‍ഘകാല പദ്ധതി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധിയെ ഉത്തര്‍ പ്രദേശിന്റെ ചുമതലയിലേക്ക് പാര്‍ട്ടി നിയോഗിച്ചത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്നതിലുപരി മികച്ചൊരു പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ ബില്‍ പ്രതിഷേധം, കത്വാ സംഭവം തുടങ്ങിയ വിഷയങ്ങളിലെല്ലാമുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രഥമ ലക്ഷ്യം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പാണെങ്കില്‍ അതിലേക്കുള്ള ചവിട്ട് പടിയാണ് 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. തുടക്കത്തില്‍ ചില നീക്കങ്ങള്‍ നടന്നെങ്കിലും എസ്പി, ബിഎസ്പി തുടങ്ങിയ മുഖ്യധാരയിലെ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കാനിറങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഹകരിച്ചതും അല്ലാത്തതുമായി കൂടുതല്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി തന്നെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. ഔദ്യോഗികമായല്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്കയെ പല നേതാക്കളും ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ഔദ്യോഗിക തീരുമാനവും ഉടന്‍ തന്നെയുണ്ടാകുമെന്ന വ്യക്തമായ സൂചന നല്‍കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണോ എന്നതില്‍ പ്രിയങ്ക സ്വയം തീരുമാനമെടുക്കട്ടെ എന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്.
പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും വിലയിരുത്തില്‍. പ്രിയങ്കയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തുന്നത്. പാര്‍ട്ടിക്ക് പുറത്തും പ്രിയങ്കയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. പൗരത്വ വിഷയത്തിലെ അവരുടെ ഇടപെടലുകള്‍ എസ്പിയിലേക്കും ബിഎസ്പിയിലേക്കും പോയ ന്യൂനപക്ഷ വോട്ടുകള്‍ തിരികെ കൊണ്ട് വരുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
സമീപകാലത്ത് മായാവതി സ്വീകരിച്ച് വരുന്ന ബിജെപി അനുകൂല മനോഭാവം അവരുടെ ശക്തമായ വോട്ട് ബാങ്കായ ദളിത് വിഭാഗത്തിലും അസംതൃപ്തികള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രിയങ്ക വരുന്നതോടെ ഇവിടെ നിന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തമെന്നാണ് പ്രതീക്ഷ.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഈ യാത്രയ്ക്ക് ഒടുവില്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. 12,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലെ ഭൂരിപക്ഷം ഗ്രാമ-പ്രദേശ നഗരങ്ങളിലൂടെ കടന്ന് പോവുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
Recommended Video