ലൈംഗികാരോപണം: ബിജെപി എംഎല്‍എക്ക് ക്ലീന്‍ചിറ്റ്; നേതാവിനെതിരെ തെളിവില്ലെന്ന് പോലീസ്!!
ബദോഹി: ലൈംഗികാരോപണ കേസില്‍ ബിജെപി എംഎല്‍എക്ക് ക്ലീന്‍ ചിറ്റ്. ബിജെപി എംഎല്‍എക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടി. എന്നാല്‍ മരുമകനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. വനിതയുടെ പരാതിയില്‍ ബുധനാഴ്ചയാണ് അഞ്ച് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ത്രിപാഠിയും സഹോദരനുള്‍പ്പെടെ ആറോളം പേര്‍ ചേര്‍ന്ന് 2017ല്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. എംഎല്‍എയുടെ മരുമകന്‍ സന്ദീപ് ത്രിപാഠിയാണ് അറസ്റ്റിലായത്. എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ള എംഎല്‍എയുടെ മറ്റൊരു ബന്ധു നീതേഷിനെതിരെ കയ്യേറ്റത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ജെഡിയു പുറത്താക്കിയ പ്രശാന്ത് കിഷോറിനെ നോട്ടമിട്ട് ആം ആദ്മി പാർട്ടി! ക്ഷണിച്ച് സഞ്ജയ് സിംഗ്
മജിസ്ട്രേറ്റിന് മുമ്പാകെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് അന്വേഷിക്കുന്നതിനായി രണ്ടംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യപരിശോധനക്ക് ഹാജാരാകാന്‍ പരാതിക്കാരി തയ്യാറിയിട്ടില്ല. 2016ലാണ് ആദ്യം തിവാരി പീഡിപ്പിച്ചതെന്നാണ് വിധവ കൂടിയായ പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് സംഭവം. ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ച ശേഷം എംഎല്‍എയും ബന്ധുക്കളും തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു. ഏഴ് കുറ്റവാളികളും പലതവണയായി ഹോട്ടലിലെത്തി അതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പോലീസ് നല്‍കുന്ന വിവരം.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം തള്ളിക്കളഞ്ഞ് ത്രിപാഠി അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് ഇതെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് നേതാവിന്റെ വാദം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. തിരഞ്ഞെടുപ്പിനിടെ ഇത്തരത്തിലുള്ള സംഭവം നടന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഈ പ്രശ്നം ഇപ്പോള്‍ മാത്രം ഉയര്‍ത്തിക്കാണിക്കുന്നതെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം.