'ഐ ലൗ മൈ പൂജ' പ്രണയം കാരണം പഠിക്കാൻ കഴിഞ്ഞില്ല സാർ! പ്രണയത്തിന്റെ രസതന്ത്രം വിവരിച്ച് വിദ്യാർത്ഥി..
യുപി ബോർഡ് പരീക്ഷകൾ അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകളിലാണ് അദ്ധ്യാപകർക്ക് ചിരിപൂരം സമ്മാനിക്കുന്ന കുറിപ്പുകൾ ലഭിച്ചിരിക്കുന്നത്.
മുസാഫർനഗർ: ''ഞാൻ പ്രണയത്തിൽ അകപ്പെട്ടു പോയി സർ, അതിനാൽ എനിക്ക് പഠിക്കാൻ പറ്റിയില്ല, എന്നെ ജയിപ്പിക്കണം'', ഉത്തർപ്രദേശിലെ മൂല്യനിർണ്ണയ ക്യാമ്പിൽ നിന്നും ഒരു അദ്ധ്യാപകന് ലഭിച്ച ഉത്തരക്കടലാസിലെ വരികളാണിവ. ഇതുമാത്രമല്ല, ഈ വരികളെ വെല്ലുന്ന നൂറിലേറെ തുറന്നുപറച്ചിലുകളും അഭ്യർത്ഥനയും ആത്മഹത്യാ ഭീഷണിയുമെല്ലാമാണ് മീററ്റിലെ അദ്ധ്യാപകർക്ക് ലഭിച്ചത്.
യുപി ബോർഡ് പരീക്ഷകൾ അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകളിലാണ് അദ്ധ്യാപകർക്ക് ചിരിപൂരം സമ്മാനിക്കുന്ന കുറിപ്പുകൾ ലഭിച്ചിരിക്കുന്നത്. അദ്ധ്യാപകന് കൈക്കൂലിയായി ഉത്തരക്കടലാസിന്റെ കൂടെ കറൻസി നോട്ടുകൾ ഒട്ടിച്ചുവച്ച സംഭവവും നേരത്തെ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപുറമേയാണ് ചില വിരുതന്മാരുടെ രസകരമായ കുറിപ്പുകളും വാർത്തകളിലിടം നേടിയിരിക്കുന്നത്.
ഐ ലൗ മൈ പൂജ...
പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പിലാണ് അദ്ധ്യാപകർക്ക് രസകരമായ കുറിപ്പുകൾ ലഭിച്ചത്. യഥാർഥ കെമിസ്ട്രിക്ക് പകരം ഒരു വിരുതൻ തന്റെ പ്രണയത്തിന്റെ കെമിസ്ട്രിയെക്കുറിച്ചാണ് ഉത്തരക്കടലാസിൽ വിവരിച്ചത്. ഐ ലൗ മൈ പൂജ എന്ന് വലുതാക്കി എഴുതിയ ശേഷമായിരുന്നു പ്രണയത്തെക്കുറിച്ചുള്ള ഉപന്യാസം. സാർ ഈ പ്രണയമെന്നത് വിചിത്രമായ സംഗതിയാണ്. ഇത് നിങ്ങളെ ജീവിക്കാനോ മരിക്കാനോ അനുവദിക്കില്ല. സാർ ഈ പ്രണയം കാരണം എനിക്ക് പരീക്ഷയ്ക്ക് പഠിക്കാൻ പോലും കഴിഞ്ഞില്ല... ഇത്രയും എഴുതിയ ശേഷം തന്നെ ജയിപ്പിക്കണമെന്നും ഈ 'കാമുകൻ' ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരക്കടലാസിൽ വലുതായി പ്രണയ ചിഹ്നവും വരച്ച് അതോടൊപ്പം പ്രണയിനിയുടെ പേരും എഴുതിയാണ് ഈ പത്താം ക്ലാസുകാരൻ കെമിസ്ട്രി പരീക്ഷ എഴുതിയത്.
അപേക്ഷയും ആത്മഹത്യാ ഭീഷണിയും...
പ്രണയ കഥകൾ മാത്രമല്ല, ജയിപ്പിക്കാനുള്ള അപേക്ഷയും തോൽപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണിയുമെല്ലാം ഉത്തരക്കടലാസിൽ എഴുതിവെച്ചവരുണ്ട്. ഗുരുജിയുടെ ആശീർവാദത്തോടെ അഭ്യർത്ഥന എഴുതിയ വിരുതനും പരീക്ഷ ജയിപ്പിക്കണമെന്ന് തന്നെയാണ് അദ്ധ്യാപകനോട് പറഞ്ഞത്. എന്നാൽ മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് കണ്ട അദ്ധ്യാപകർ ശരിക്കും ഞെട്ടി. കാരണം മറ്റൊന്നുമല്ല, പരീക്ഷയിൽ തോൽപ്പിച്ചാൽ അച്ഛൻ തന്നെ കൊന്നുകളയുമെന്നായിരുന്നു വിദ്യാർത്ഥി ഉത്തരക്കടലാസിൽ എഴുതിയിരുന്നത്. നിങ്ങൾ എന്നെ പരീക്ഷയിൽ തോൽപ്പിച്ചാൽ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെടുമെന്ന് എഴുതിയവരുമുണ്ട്.
എല്ലാ വർഷവും....
എല്ലാ വർഷവും ഇത്തരത്തിലുള്ള അപേക്ഷകളും അഭ്യർത്ഥനകളും ലഭിക്കാറുണ്ടെങ്കിലും ഇത്തവണ കുറച്ച് കൂടുതലാണെന്ന് അദ്ധ്യാപകർ പറഞ്ഞു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പരീക്ഷാ സമ്പ്രദായത്തിൽ മാറ്റംവരുത്തിയതും പരീക്ഷ കേന്ദ്രങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തതോടെ വിദ്യാർത്ഥികൾ ശരിക്കും വിരണ്ടതായാണ് അദ്ധ്യാപകർ പറയുന്നത്. അപേക്ഷകളും അഭ്യർത്ഥനകളും എഴുതിവെക്കുന്ന സംഭവങ്ങൾ സ്ഥിരമാണെന്നും, എന്നാൽ അദ്ധ്യാപകർ ഇതൊന്നും പരിഗണിക്കാറില്ലെന്നും മൂല്യനിർണ്ണയ ക്യാമ്പിലെ അദ്ധ്യാപകനും വ്യക്തമാക്കി. സംസ്ഥാനത്തെ 248 മൂല്യ നിർണ്ണയ കേന്ദ്രങ്ങളിലായി 1.46 ലക്ഷം അദ്ധ്യാപകരാണ് മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
പണ്ട് ബീഡിക്കുറ്റിയും കത്തിയും.. ഇന്നിച്ചിരി കളർ പൊടിയല്ലേ.. അവരാഘോഷിക്കട്ടെ സാറമ്മാരേ..
സുഡുവിനെ പിന്തുണച്ച് ബൽറാം! 1,80,000 രൂപ തീർത്തും തുച്ഛം; സ്ക്രീനിൽ മാത്രമല്ല, പുറത്തും അതുണ്ടാകണം