രോഗിയെ കൊണ്ടുപോകാനെത്തി: ആരോഗ്യപ്രവർത്തകരെയും പോലീസിനെയും കടന്നാക്രമിച്ച് ജനക്കൂട്ടം
ലഖ്നൊ: രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളി. ഉത്തർപ്രദേശിൽ ആരോഗ്യപ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയുമാണ് ജനക്കൂട്ടം കടന്നാക്രമിച്ചത്. കല്ലേറിൽ പോലീസ് ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും പരിക്കേറ്റിരുന്നു. യുപിയിലെ മൊറാദാബാദിലാണ് സംഭവം. ഒരു കൊറോ രോഗിയുടെ കുടുംബത്തെ നിരീക്ഷണത്തിൽ പാർപ്പിച്ച് വരും വഴിയാണ് സംഭവം. ഉദ്യോഗസ്ഥരെ ആക്രമിച്ച ജനക്കൂട്ടം പോലീസ് വാഹനവും തല്ലിത്തകർത്തിരുന്നു. സംഭവത്തിൽ അപലപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ ദേശീയ സുരക്ഷാ നിയമത്തിന് കേസെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. കുറ്റക്കാരിൽ നിന്ന് കേടുപാടുകൾ സംഭവിച്ചതിനുള്ള പണം ഈടാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തോടെ മെഡിക്കൽ പ്രൊഫഷണലുകൾ, ശുചീകരണ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ജോലി സമയം 24 മണിക്കൂറായി വർധിച്ചിരുരുന്നു. മൊറാദാബാദിൽ പോലീസ് ഉദ്യോസ്ഥർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് നേരെയുള്ള ആക്രമണങ്ങൾ മനുഷ്യത്വരഹിതവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തണം. നാശനഷ്ടങ്ങളുടെ തുക അവരിൽ നിന്ന് തന്നെ ഈടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാനാണ് പോലീസിന് നൽകിയ നിർദേശം.

കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തെ നിരീക്ഷണ കേന്ദ്രത്തിലാക്കുന്നതിനായി മെഡിക്കൽ സംഘം ചട്ടം അനുസരിച്ച് ആംബുലൻസിലാണ് സഞ്ചരിച്ചത്. ഇവർക്കൊപ്പം നാല് പോലീസുകാരും ഉണ്ടായിരുന്നതായാണ് പ്രദേശ വാസികൾ നൽകുന്ന വിവരം. ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്തോടെ അഞ്ചും ആറും പേരടങ്ങിയ സംഘം വീട് വളയുകയായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ പോലീസും ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും ഇവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് ഇവർക്കിടയിൽ വാഗ്വാദം ഉടലെടുക്കുകയും ചെയ്തു.
കുറച്ച് സമയത്തിനകം പോലീസും ആരോഗ്യപ്രവർത്തകർക്കും നേരെ കല്ലേറുണ്ടാകുകയായിരുന്നു. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിൽ കഴിയുകയാണ്. പുറത്തുവന്ന ദൃശ്യങ്ങളിൽ ജനങ്ങൾ ഉദ്യോഗസ്ഥർക്ക് നേരെ വീടുകൾക്ക് മുകളിൽ നിന്ന് കല്ലെറിയുന്നതും വ്യക്തമായി കാണാം. നേരത്തെ ഹൈദരാബാദിലും മധ്യപ്രദേശിലെ ഇൻഡോറിലും സമാന സംഭവങ്ങളുണ്ടായിരുന്നു. കർണാടകത്തിലും ആരോഗ്യ വകുപ്പ് ജീവനക്കാരും പോലീസും ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു.












Click it and Unblock the Notifications