പ്രിയങ്ക ഗാന്ധിക്ക് യോഗിയുടെ മുന്നറിയിപ്പ്, ഒരു സന്യാസിയെ തടസ്സപ്പെടുത്തുന്നവർ ശിക്ഷിക്കപ്പെടും!
ദില്ലി: പ്രിയങ്ക ഗാന്ധിക്ക് മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്. ആദിത്യനാഥിന്റെ ട്വീറ്റ് ഇങ്ങനെ: '' പൊതുനന്മയ്ക്ക് വേണ്ടിയുളള ഒരു സന്യാസിയുടെ നിരന്തരമായ പരിശ്രമങ്ങളെ തടസ്സപ്പെടുന്നവര് ശിക്ഷിക്കപ്പെടും. രാഷ്ട്രീയം തലമുറയായി കൈമാറി കിട്ടിയവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ പോകുന്നില്ല. ''
ഭാഗ് വാ മേം ലോക് കല്യാണ്‍ (കാവിയിലൂടെ പൊതുനന്മ) എന്ന ഹാഷ്ടാഗിനൊപ്പമാണ് യോഗിയുടെ ട്വീറ്റ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ ഉത്തര്‍ പ്രദേശ് പോലീസ് ക്രൂരമായി കൈകാര്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
കാവി ധരിച്ചത് കൊണ്ട് മാത്രം സന്ന്യാസിയാകില്ലെന്നും അതിന്റെ ധാര്‍മികത പുലര്‍ത്തണം എന്നുമാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചത്. ഈ രാജ്യത്തിന്റെ മനസ്സില്‍ പ്രതികാരത്തിനും അക്രമത്തിനും വിരോധത്തിനും ഇടമില്ല എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
യോഗിക്ക് കാവി ചേരില്ലെന്നും കാവി ധരിച്ച് കൊണ്ട് അക്രമത്തിന് നേതൃത്വം നല്‍കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ധാര്‍മിക മൂല്യങ്ങളുടെ പ്രതീകമാണ് കാവി. കൃഷ്ണനും ശ്രീരാമനും അനുകമ്പയുടെ പ്രതീകങ്ങളാണ്. മഹാഭാരത യുദ്ധത്തില്‍ അര്ജുനന് പ്രതികാരത്തെ കുറിച്ചല്ല ശ്രീകൃഷ്ണന് ഉപദേശം നല്‍കിയത്. സത്യത്തേയും അനുകമ്പയേയും കുറിച്ചാണെന്നും പ്രിയങ്ക പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് എതിരായ പോലീസ് നടപടി ഉടന്‍ നിര്‍ത്തി വെയ്ക്കണമെന്നും കേസുകളെ സംബന്ധിച്ച് ഹൈക്കോടതി ജഡ്ജ് അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.