കൊറോണ: ദില്ലിയിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കാൻ യുപി സർക്കാർ, കുടുങ്ങിയവർക്ക് ഭക്ഷണവും മരുന്നും..
ദില്ലി: ദില്ലി- യുപി അതിർത്തിയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള തിരക്കിലാണ് യുപി സർക്കാർ. രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരത്തിലും അതിർത്തി ജില്ലകളിലും കുടുങ്ങിപ്പോയ തൊഴിലാളികളെയാണ് യുപി ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസുകളിൽ അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കുന്നത്.
'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രി പറഞ്ഞു കൊടുക്കണം'; രൂക്ഷ വിമർശനം
ഗാസിയാബാദ്, ബുദ്ധ് നഗർ എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ നൂറ് കണക്കിന് പേരാണ് ഇത്തരത്തിൽ തിരിച്ചെത്തിയത്. എന്നാൽ വീടുകളിലേക്ക് മടങ്ങിയെത്താനുള്ള ആളുകളുടെ തിരക്ക് വർധിച്ചത് സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ എല്ലാ സമവാക്യങ്ങളും പൊടുന്നനെ തെറ്റിക്കുന്നതായിരുന്നു. എന്നാൽ പിന്നീട് ശനിയാഴ്ച ഐഎസ്ബിടി കൌഷംബിയിൽ യാത്രക്കാരുടെ തെർമൽ സ്കാനിംഗും ആരംഭിച്ചിട്ടുണ്ട്. 48 മണിക്കൂർ നേരത്തേക്ക് രാവിലെ എട്ട് മണി മുതൽ രണ്ട് മണിക്കൂർ ഇടവിട്ടാണ് ബസുകൾ സർവീസ് നടത്തുന്നതെന്നാണ് ഡിസിപി സങ്കൽപ്പ് ശർമ പ്രതികരിച്ചത്. ചില ജില്ലകളിലെ ചെക്ക് പോയിന്റുകളിൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന് നോയിഡ പോലീസിന് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ശർമ വ്യക്തമാക്കി.
96 ബസുകൾ സർവീസ് നടത്തി
മാർച്ച് 27ന് അർദ്ധരാത്രി മുതൽ 96 ബസുകളാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി സർവീസ് നടത്തിയതെന്നാണ് യുപിഎസ്ആർടിസി ഗാസിയാബാദ് അധികൃതർ വ്യക്തമാക്കിയത്. ശനിയാഴ്ച രാവിലെ 11.30 മുതൽ 79 ബസുകളാണ് തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി സേവനം നടത്തിയത്. ഗൊരഖ്പൂർ, റായ് ബറേലി, അലിഗഡ് എന്നിവിടങ്ങളിലേക്കാണ് ലഖ്നൊവിൽ നിന്ന് ശനിയാഴ്ച രാവിലെ ബസുകൾ പുറപ്പെട്ടത്. ഇത് തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
24 മുതൽ ബസ് സർവീസ്
ലാൽ കുവാൻ ഇന്റർസെക്ഷനിൽ നിന്ന് വെള്ളിയാഴ്ച വരെ 96 ബസുകളാണ് പുറപ്പെട്ടത്. മറ്റ് ഡിപ്പോകളിൽ നിന്ന് ബസുകൾ സംഘടിപ്പിച്ചാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ വെള്ളിയാഴ്ച പോലീസ് ഇടപെട്ട് ചില സർവീസുകൾ നിർത്തിവെച്ചിരുന്നു. ജനങ്ങൾ ഇപ്പോൾ ഉള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ പിന്നീട് സർവീസ് തുടരാൻ അധികൃതർക്ക് നിർദേശം ലഭിക്കുകയും ചെയ്തിരുന്നു. മാർച്ച് 24ന് പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 24 മുതൽ തന്നെ ഇത്തരത്തിൽ സർവീസ് നടത്തിവരുന്നുണ്ട്.
തൊഴിലാളികൾക്ക് പ്രവേശന വിലക്കില്ല
കുടിയേറ്റ തൊഴിലാളികൾ ഉത്തർപ്രദേശിൽ പ്രവേശിക്കുന്നത് ഞങ്ങൾ തടഞ്ഞിട്ടില്ല. തങ്ങൾ സ്വദേശത്തേക്ക് നടന്നുപോകാമെന്ന നിർദേശം മുന്നോട്ടുവെച്ചതോടെയാണ് തടഞ്ഞത്. അതിന് ശേഷം ഐബിഎസ്ടി കൌഷംബിയിൽ നിന്ന് ബസുകൾ ബസുകൾ തയ്യാറാക്കി അവരെ ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ സഹായിക്കുകയും ചെയ്തുവെന്നാണ് ഗാസിയാബാദ് പോലീസ് സൂപ്രണ്ട് മനീഷ് മിശ്രയുടെ പ്രതികരണം.
പോലീസ് സഹായം
പാവപ്പെട്ടവർക്ക് ഇത് പ്രതിസന്ധി ഘട്ടമാണ്. അവർ 25- 30 അംഗങ്ങളുള്ള സംഘമായി ഹാപൂർ, മൊറാദാബാദ്, എന്നിവിടങ്ങളിലേക്ക് കാൽനടയായാണ് എത്തുന്നത്. ഒഴിഞ്ഞ ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും കയറ്റി ഞങ്ങൾ അവരെ സ്വദേശത്തിന് സമീപത്ത് എത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. ചിലർ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് സഹായിക്കുകയും ചെയ്യുന്നുണ്ട്. വീണ്ടും ആളുകൾ വന്നതോടെ ഞങ്ങൾ 300 ഓളം ഭക്ഷണപ്പൊതികൾ കൂടി തയ്യാറാക്കി. ബസുകൾ ലഭ്യമായതോടെ കുടുങ്ങിക്കിടക്കുന്നവരെ സ്വദേശങ്ങളിലേക്ക് എത്തിക്കുകയും ചെയ്തുുവെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
മരുന്നും ഭക്ഷണവും
രാജ്യവ്യാപക ലോക്ക് ഡൌണിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്. അതേ സമയം യാത്രക്കാരുടെ വിലാസവും ഫോൺ നമ്പരും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാനും അധികൃതർക്ക് നിർദേശമുണ്ട്. ഇത് യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും എളുപ്പത്തിലാക്കും.