ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി ഇടപെടണം; ഉത്തരവാദി പ്രിയങ്കയല്ല, ആവശ്യവുമായി മുതിർന്ന നേതാവ്
ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റത് പ്രതീക്ഷയോടെയാണ് പാർട്ടി കേന്ദ്രങ്ങൾ കണ്ടെതെങ്കിലും ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സീറ്റ് നേട്ടം സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് യുപിയിൽ പുതിയ കർശന നിലപാടുകളുമായി മുന്നോട്ട് പോവുകയാണ് പ്രിയങ്കാ ഗാന്ധി.
അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍
ഇതിനിടെ രാഹുൽ ഗാന്ധി രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതോടെ കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള നിരവധി നേതാക്കളും തങ്ങളുടെ പാർട്ടി പദവികൾ ഉപേക്ഷിച്ചിരുന്നു. എന്നാൽ രാജി വെറും നാടകമാണെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് കാരണക്കാരായവരെ കണ്ടെത്തി പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന നേതാവ്.
പുറത്താക്കണം
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാവ് സിഷാൻ ഹൈദരാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ പരാജയത്തിന് കാരണക്കാരായ മുഴുവൻ നേതാക്കളെയും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കുറച്ച് പേർ ആത്മാർത്ഥതയില്ലാതെ പ്രവർത്തിച്ചതിന്റെ ഫലമാണ് പാർട്ടി ഇപ്പോൾ നേരിടുന്നത്. അത്തരക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാണ് സിഷാൻ ഹൈദർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജി വയ്ക്കാാനുള്ള ചിലരുടെ തീരുമാനം വെറും പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും സിഷാൻ ഹൈദർ ആവശ്യപ്പെടുന്നു.
രാജി വയ്ക്കുന്നില്ല
പാർട്ടി എനിക്ക് തിരഞ്ഞെടുപ്പിൽ യാതൊരു ചുമതലയും തന്നിരുന്നില്ല, അതുകൊണ്ട് തന്നെ ഈ കൂട്ടരാജിയിൽ ഭാഗമാകാനും താനില്ല. എന്നാൽ ഉത്തർപ്രദേശിൽ കോൺഗ്രസിൻറെ ദയനീയ പരാജയത്തിന് കാരണക്കാരായ നിരവധി നേതാക്കളുണ്ട്. സംഘടനയെ ശക്തിപ്പെടുത്താൻ അവർ യാതൊന്നും ചെയ്തില്ല. അവരുടെ നിഷ്ക്രിയത്വം കൊണ്ടാണ് പല മണ്ഡലങ്ങളിലും സംഘടനാ സംവിധാനങ്ങൾ നിശ്ചലമായത്. അവർക്ക് എത്രയും വേഗം പുറത്തേയ്ക്കുള്ള വഴി തുറന്ന് കൊടുക്കണമെന്ന് സിഷാൻ ഹൈദർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനായി കോൺഗ്രസ് നേതാക്കൾ പാർട്ടി പദവികൾ രാജി വച്ച് തുടങ്ങിയതോടെ പാർട്ടിയിലെ ഉൾപ്പോരുകൾ കൂടുതൽ രൂക്ഷമായി മാറിയിരിക്കുകയാണ്.
പ്രിയങ്ക അല്ല
ഉത്തർപ്രദേശിലെ മോശം പ്രകടനത്തിന് പ്രിയങ്കാ ഗാന്ധിയെ പഴിച്ചിട്ട് കാര്യമില്ലെന്നും സിഷാൻ ഹൈദർ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രമാണ് പ്രിയങ്ക കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല ഏറ്റെടുത്തത്. നേതൃപദവിയിലിരുന്ന പലരുമാണ് വീഴ്ച വരുത്തിയത്. രാജി വയ്ക്കേണ്ടത് അവരുടെ കടമയാണെന്നും സിഷാൻ ഹൈദർ കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരവധി പേരാണ് ഇതിനോടകം തന്നെ ഉത്തർപ്രദേശിൽ പാർട്ടി പദവികൾ രാജി വെച്ചത്.
രാജി സമർപ്പിച്ചവർ
സ്റ്റേറ്റ് ലെജിസ്ലേററീവ് കൗൺസിൽ ലീഡർ ദീപക് സിംഗ്, സംസ്ഥാ ന വൈസ് പ്രസിഡന്റ് രജ്ഞിത് സിംഗ് ജുദേവ്, ജനറൽ സെക്രട്ടറി ആരാധന മിശ്ര മോന, മീഡിയ കൺവീനർ രാജീവ് ബക്ഷി തുടങ്ങി നിരവധിപേരാണ് രാജി സമർപ്പിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് നേതാക്കൾ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബാബ്ബർ തന്റെ രാജി സന്നദ്ധത അറിയിച്ചിരുന്നു. അതേ സമയം തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വ്യാപകമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ കണ്ടെത്താനായി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അടിമുടി മാറ്റങ്ങളുമായി പ്രിയങ്ക
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ അടിമുടി മാറ്റങ്ങൾക്കൊരുങ്ങുകയാണ് പ്രിയങ്കാ ഗാന്ധി. ഇതിന്റെ ആദ്യ പടിയെന്ന നിലയ്ക്ക് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചു വിട്ടിരുന്നു. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പ് നൽകി കമ്മിറ്റികൾ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്കയുടെ നീക്കം. വിഭാഗിയതയും നേതാക്കളുടെ നിഷ്ക്രിയത്വവും പാർട്ടിയെ പരാജയത്തിലേക്ക് നയിച്ചെന്നാണ് പ്രിയങ്കയുടെയും വിലയിരുത്തൽ
ജൂൺ 15ന്
പാർട്ടിയുടെ പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ജൂൺ 15നകം സമർപ്പിക്കണമെന്നാണ് പ്രിയങ്കാ ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രവർത്തകർക്കും നേതാക്കൾക്കും പരാതികളും നിർദ്ദേശങ്ങളും മൂന്നംഗ സമിതിയുമായി പങ്കുവയ്ക്കാനും അവസരം ഉണ്ട്. 12 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇതിന് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികൾക്ക് വേഗം കൂട്ടുകയാണ് പ്രിയങ്കാ ഗാന്ധി.