തന്ത്രം മാറ്റി പ്രിയങ്ക; 'നീല'പുതച്ച് കോൺഗ്രസ് നേതാക്കൾ, ഗ്രാമത്തലവന്റെ കൊലപാതകം ആയുധമാക്കി കോൺഗ്രസ്
ലഖ്നൗ; ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിയിലൂടെ വേരുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പോർമുഖം തുറന്നിരിക്കുകയാണ് അവർ. സംസ്ഥാനത്തെ അക്രമണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി യോഗിക്കെതിരെ പ്രിയങ്ക നിരന്തരം പ്രതിഷേധം ഉയർത്തുന്നുണ്ട്.
യോഗിക്കൊപ്പം ബിഎസ്പിയുടെ മായാവതിയേയും ലക്ഷ്യം വെച്ചിരിക്കുകയാണ് പ്രിയങ്ക. ഏറ്റവും ഒടുവിലായി ഉത്തർപ്രദേശിലെ ദളിത് ഗ്രാമത്തലവനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം മായാവതിയ്ക്കെതിരെ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്.വിശദാംശങ്ങളിലേക്ക്
ബിജെപിക്ക് ബദൽ
സംസ്ഥാനത്ത് ബിജെപിക്ക് ബദൽ തങ്ങൾ മാത്രമാണ് എന്ന് സ്ഥാപിക്കാനാണ് പ്രിയങ്ക ഗാന്ധിയും കോൺഗ്രസും അടുത്തിടെയായി ശ്രമിക്കുന്നത്. ഇതന്റെ ഭാഗമായി പ്രതിപക്ഷമായ ബിഎസ്പിയ്ക്കെതിരേയും ശക്തമായ പ്രചരണങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ബിഎസ്പിയുടെ ബിജെപി അനുകൂല നിലപാടിനെ ചോദ്യം ചെയ്ത് ദളിത് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ഗ്രാമത്തലവന്റെ കൊലപാതകം
അവസാനമായി ഉത്തർപ്രദേശിൽ ദളിത് ഗ്രാമത്തലവനെ വെടിവെച്ച് കൊന്ന സംഭവത്തിൽ മായാവതിയുടെ മൗനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. അസംഗഢ് ജില്ലയിലെ ബൻസഗോൻ ഗ്രാമത്തിലെ ആദ്യ ദളിത് ഗ്രാമത്തലവൻ സത്യമേവ ജയതേ(42)യെയാണ് വെള്ളിയാഴ്ച വൈകിട്ട് മേൽജാതിക്കാർ വെടിവച്ചുകൊന്നത്.
പേരുകൾ സ്വീകരിച്ചത്
വീട്ടിൽ നിന്ന് സത്യമേവയെ വിളിച്ച് കൊണ്ട് പോയ ആക്രമികൾ കുളത്തിൽ തള്ളിയിട്ട ശേഷം വെടിയുതിർക്കുകയായിരുന്നു. വിവിധ വിഷയങ്ങളിൽ ഠാകൂർ സമുദായത്തിനെതിരെ നിലപാടെടുത്ത നേതാവയിരുന്നു സത്യമേവ. സത്യമേവ ജയതേ, അനന്തരവൻ ലിങ്കൺ, ബന്ധു രാമു റാം എന്നിവർ ഈ പേരുകൾ സ്വീകരിച്ചതിലും ഠാകൂർ വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു.
യോഗിയുടെ ഠാക്കൂർ സമുദായം
ദളിത് കുടുംബാംഗങ്ങൾ വിദ്യാഭ്യാസവും ജോലിയും നേടുന്നതിൽ ഠാക്കൂർ വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. ഇതാണ് കൊലയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമുദായമാണ് ഠാക്കൂർ വിഭാഗം.
വീട് സന്ദർശിച്ചു
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിന്റെ നേതൃത്വത്തിൽ അമർഗഡിലെ സത്യമേവയുടെ വസതി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. നീല ഷാൾ (ഗംച) ധരിച്ചായിരുന്നു നേതാക്കൾ സന്ദർശിച്ചതെന്നത് ശ്രദ്ധേയമാണ്.
നീല ഷാൾ അണിഞ്ഞ് കോൺഗ്രസ് നേതാക്കൾ
ബഹുജൻ സമാജ്വാദി പാർട്ടിയുടെ നിറമാണ് നീല. ദളിത് വോട്ടുകൾ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് 'നീല' പുതയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നീല ഷാൾ പുതച്ചുള്ള നേതാക്കളുടെ സന്ദർശനത്തിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. നീല പുതയ്ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നേതാക്കൾ നൽകാൻ ശ്രമിക്കുന്നതെന്ന് വ്യക്തമല്ലെന്ന് ചില നേതാക്കൾ പ്രതികരിച്ചു.
കുത്തകയല്ല നീല
അതേസമയം ബിഎസ്പിയുടെ കുത്തകയല്ല നീല നിറം എന്നായിരുന്നു കോൺഗ്രസ് മീഡിയ സെൽ കൺവീനർ ലലൻ കുമാർ പ്രതികരിച്ചത്. നീലയെന്ന് മാത്രമല്ല ഏത് നിറവും ഒരു പാർട്ടിയുടേയും കുത്തകയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്നും ദളിതർക്ക് ഒപ്പം നിന്ന പാർട്ടിയാണ്. നീല നിറം ബാബാസാഹേബ് അംബേദ്കറിന്റെ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന നിറമാണ്, അത് കോൺഗ്രസിന്റേയും പ്രത്യശാസ്ത്രമാണ്, അദ്ദേഹം പറഞ്ഞു.
ദളിത് വോട്ടുകൾ
ദളിത് വോട്ടുകളാണ് ബിഎസ്പിയുടെ കരുത്ത്. മായാവതി ബിജെപി അനുകൂലമാകുന്നതോടെ ദളിത് വോട്ടുകൾ ബിജെപിയിലേക്ക് മറിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്. ഇതിന് തടയിടുകയാണ് കോൺഗ്രസ് ലക്ഷ്യം. മായാവതിയെ അകറ്റി ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനോട് കാണിക്കുന്ന മൃദുനിലപാട് ദളിത് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കുകയാണെന്ന ലക്ഷ്യത്തോടെയാണ്.
കൃഷ്ണകുമാറിനെതിരെ സൈബർ ആക്രമണം; 'ഇവിടെ അമിത് ഷായെന്ന കരുത്തനായ ആഭ്യന്തര മന്ത്രി ഉണ്ട്'
തരൂരിന് പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി;അദാനിയുടെ പേ റോളില് ഇടം പിടിക്കണ്ട ബാധ്യത കോൺഗ്രസിനില്ല