ജയിൽ നരകം! ഉത്തർ പ്രദേശിൽ കഫീൽ ഖാൻ വിഷയം കത്തിക്കാൻ കോൺഗ്രസ്! ന്യൂനപക്ഷം ഒപ്പം
ദില്ലി: ദേശസുരക്ഷാ നിയമം ചുമത്തപ്പെട്ട് അഞ്ച് മാസത്തില്‍ അധികമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഡോക്ടര്‍ കഫീല്‍ ഖാന്. പൗരത്വ നിയമത്തിന് എതിരായ പ്രസംഗത്തിന്റെ പേരിലാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെ ജയിലില്‍ അടച്ചത്. ഗൊരോഖ്പൂര് ദുരന്തത്തില്‍ മുഖം നഷ്ടപ്പെട്ട ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഇരയാണ് കഫീല്‍ ഖാന് എന്നാണ് ആരോപണം.
കഫീല്‍ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുളള ക്യാംപെയ്ന് ട്വിറ്ററില്‍ സജീവമാണ്. വിഷയം യോഗി സര്‍ക്കാരിന് എതിരെയുളള വന്‍ ക്യാംപെയിനാക്കി മാറ്റാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വൻ തിരിച്ച് വരവിന് കളമൊരുക്കുന്ന കോൺഗ്രസ് കഫീൽ ഖാൻ വിഷയം ന്യൂനപക്ഷത്തെ ഒപ്പം നിർത്താനുളള അവസരമായാണ് കാണുന്നത്.
സര്‍ക്കാരിന്റെ കണ്ണിലെ കരട്
ഗൊരഖ്പൂരില്‍ കുട്ടികള്‍ കൂട്ടമായി മരണപ്പെട്ട സംഭവത്തിന് ശേഷമാണ് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന് യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയത്. മെഡിക്കല്‍ വീഴ്ച ആരോപിച്ച് കഫീല്‍ ഖാനെ സര്‍ക്കാര്‍ ജയിലില്‍ അടച്ചു. 9 മാസം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. തുടര്‍ന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
Recommended Video
കഫീല്‍ ഖാനെ മോചിപ്പിക്കണം
പിന്നീട് പൗരത്വ നിയമത്തിന് എതിരെ അലിഗഡില്‍ നടന്ന പ്രതിഷേധ പരിപാടിയിലെ പ്രസംഗത്തിന്റെ പേരിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കഫീല്‍ ഖാനെ വീണ്ടും ജയിലില്‍ അടച്ചത്. കഫീല്‍ ഖാനെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം #FreeKafeelKhan എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രൈന്‍ഡിംഗ് ആയിരുന്നു.
ജയിലില്‍ നരകയാതന
കഫീല്‍ ഖാന് ജയിലില്‍ നിന്നും എഴുതിയ കത്തുകള്‍ അതിനിടെ വലിയ ചര്‍ച്ച ഉയര്‍ത്തിയിരുന്നു. ജൂണ്‍ 15ന് അദ്ദേഹത്തിന്റെതായി പുറത്ത് വന്ന കത്തില്‍ ജയിലില്‍ നരകയാതന അനുഭവിക്കുകയാണ് എന്നാണ് പറയുന്നത്. 150 വരെ തടവുകാര്‍ക്ക് 4-6 ടോയ്ലറ്റുകള് മാത്രമാണ് ഉളളതെന്നും ഈച്ചയും കൊതുകും നിറഞ്ഞ ഇടമാണെന്നും കത്തില്‍ പറയുന്നു.
നരേന്ദ്ര മോദിക്ക് കത്ത്
മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഫീല്‍ ഖാന് കത്തെഴുതിയിരുന്നു. കൊവിഡ് കാലത്ത് തന്റെ സേവനം രാജ്യത്തിന് നല്കാന് താല്പര്യമുണ്ട് എന്നറിയിപ്പ് കൊണ്ടുളളതായിരുന്നു ആ കത്ത്. എന്നാല്‍ ആ ആവശ്യം പരിഗണിക്കപ്പെട്ടില്ല. കൊവിഡ് കാലത്ത് രാഷ്ട്രീയ തടവുകരെ വിട്ടയക്കണം എന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.
ബഹുജന ക്യാംപെയ്ന്
എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലില്‍ അടയ്ക്കുകയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. കഫീല്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് കുടുംബവും രംഗത്തുണ്ട്. ഉത്തര്‍ പ്രദേശില്‍ സര്‍ക്കാരിനെതിരെ ബഹുജന ക്യാംപെയ്ന് ആയി കഫീല്‍ ഖാന്റെ മോചന വിഷയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത് എന്നാണ് നാഷണല്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒപ്പ് ശേഖരണ പ്രചാരണം
കഫീല്‍ ഖാന്റെ മോചനത്തിന് യോഗി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം. മൂന്ന് മാസം നീളുന്ന ഒപ്പ് ശേഖരണ പ്രചാരണം ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് സംഘടിപ്പിക്കും. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ തലവന്‍ ഷാനവാസ് ആലം ആണ് പ്രചാരണ പരിപാടിക്ക് നേതൃത്വം നല്‍കുക. ജൂലൈ 22 മുതല്‍ ആഗസ്റ്റ് 12 വരെയാണ് ഒപ്പ് ശേഖരണം.
ന്യൂനപക്ഷത്തെ ഒപ്പം നിർത്താൻ
ഉത്തര്‍ പ്രദേശില്‍ വീട് വീടാന്തരം കയറി കോണ്‍ഗ്രസ് കഫീല്‍ ഖാന് വേണ്ടി ഒപ്പ് ശേഖരണം നടത്തും. ഒപ്പ് ശേഖരണത്തില്‍ പങ്കാളിയാകുന്നതിനൊപ്പം കഫീല്‍ ഖാന്റെ മോചനം ആവശ്യപ്പെടുന്ന വീഡിയോകള്‍ തയ്യാറാക്കി പോസ്റ്റ് ചെയ്യാനും ആളുകളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
തിരിച്ച് വരവിന് സഹായിക്കും
നിലവില്‍ പ്രിയങ്ക ഗാന്ധിയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിനെ നയിക്കുന്നത്. കഫീല്‍ ഖാന് വിഷയം ഏറ്റെടുക്കുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ തിരിച്ച് വരവിന് സഹായിക്കുമെന്ന് ഷാനവാസ് അലം പറയുന്നു. പ്രിയങ്ക രംഗത്തിറങ്ങിയതോടെ യുപിയില്‍ കോണ്‍ഗ്രസ് വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് തെരുവില്‍ ഇറങ്ങുന്നുണ്ട്. പുതിയ കോണ്‍ഗ്രസ് തങ്ങള്‍ക്ക് വേണ്ടി പൊരുതും എന്നാണ് ന്യൂനപക്ഷം വിശ്വസിക്കുന്നതെന്നും ഷാനവാസ് അലം പറയുന്നു.