അരിശം തീരാതെ യോഗി ആദിത്യനാഥ് ; കോൺഗ്രസ് അധ്യക്ഷൻ അറസ്റ്റിൽ; വലിച്ചിഴച്ച് ജീപ്പിലേക്ക്, വീഡിയോ
ലഖ്നൗ; ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികളുടെ യാത്ര പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസും തമ്മിൽ നേർക്ക് നേർ പോരാടുകയാണ്. അതിഥി തൊഴിലാളികളെ എത്തിക്കാൻ കോൺഗ്രസ് തയ്യാറാക്കിയ 1000 ബസുകൾക്കുള്ള അനുമതി യോഗി സർക്കാർ നിഷേധിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമായത്.
Recommended Video
ഇപ്പോൾ വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് യുപി പോലീസ്.വിശദാംശങ്ങൾ ഇങ്ങനെ
വിവാദം കൊഴുക്കുന്നു
കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്തുകൊണ്ടാണ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കുടിയേറ്റ തൊഴിലാളികൾക്കായി യുപിയിൽ ബസുകൾ ഒരുക്കിയത്. കാൽനടയായി യുപിയിലേക്ക് മടങ്ങുന്ന നിരവധി തൊഴിലാളികൾ അപകടത്തിൽ പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
അപകടങ്ങൾ വർധിച്ചു
അപകടങ്ങൾ വർധിച്ചതോടെ ഒരു തൊഴിലാളിയേയും നടക്കാനോ സൈക്കിള്‍ യാത്ര ചെയ്യാനോ ട്രക്കുകളില്‍ സഞ്ചരിക്കാനോ അനുവദിക്കില്ലെന്നാണ് യുപി സര്‍ക്കാർ പ്രഖ്യാപിച്ചു. ഇത് നിരവധി തൊഴിലാളികൾ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നതിന് കാരണമായി.
ഇടപെട്ട് പ്രിയങ്ക
തുടർന്നാണ് പ്രിയങ്കാ ഗാന്ധി വിഷയത്തിൽ ഇടപെട്ടത്. 1000 ബസുകൾ ഇതിനായി കോൺഗ്രസ് തയ്യാറാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുകയും ചെയ്തു. എന്നാൽ ബസുകൾക്ക് അനുമതി നൽകാൻ യോഗി തയ്യാറായില്ല.
ലഖ്നൗവിൽ എത്തിക്കണം
ഇതിനെതിരെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. വിവാദമായതോടെ രണ്ട് ദിവസങ്ങൾക്ക് ശേഷം യുപി സർക്കാർ ബസുകൾക്ക് അനുമതി നൽകി. എന്നാൽ രജിസ്ട്രേഷൻ നടപടികൾക്കായി ബസുകൾ ലഖ്നൗവിൽ എത്തിക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്.
ഫിറ്റ്നസിനായി
എല്ലാ ബസ്സുകളും അവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സും സഹിതം രജിസ്ട്രേഷൻ നടപടികൾക്ക് ലഖ്നൗവിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം. ഇതിനെതിരെ കടുത്ത വിമർശനമായിരുന്നു പ്രിയങ്ക ഉയർത്തിയത്.
അധ്യക്ഷൻ അറസ്റ്റിൽ
പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് പ്രിയങ്ക ആരോപിച്ചു. ഇതിനിടയിലും യോഗി രാഷ്ട്രീയം കളിക്കുകയാണെന്നും പ്രിയങ്ക ആഞ്ഞടിച്ചു. ഈ വിവാദം കൊടുംപിരി കൊള്ളുന്നതിനിടയിലാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ അജയ് ലല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഗ്രയിൽ വെച്ചാണ് അറസ്റ്റ്.
ധർണ നടത്തവെ
അതിർത്തിയിൽ കുടുങ്ങിയ ബസുകൾ നോയിഡയിലേക്കും ഗാസിയാബാദിലേക്കും നീങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരത്പൂർ-ആഗ്ര ദേശീയപാതയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ധർണ നടത്തുന്നതിനിടെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വലിച്ചിഴച്ച്
നാല് പോലീസുകാർ ചേർന്ന് ലല്ലുവിനെ വലിച്ച് പോലീസ് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്ന് ലല്ലു പ്രതികരിച്ചു. ലല്ലുവിനൊപ്പം പ്രദീപ് മാത്തൂർ, വിവേക് ബൻസൽ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.