കോടാലി കൊണ്ട് വെട്ടി, വിരൽ അറ്റ് വീണു, പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്തു! ബുലന്ദ്ശെഹറിൽ നടന്നത്!
ബുലന്ദ്ശെഹര്‍: ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശെഹറില്‍ പശുവിനെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ഒരു സംഘം കലാപം അഴിച്ച് വിട്ടതും പോലീസ് ഉദ്യോഗസ്ഥനെ അടക്കം കൊലപ്പെടുത്തിയതും. അഖ്ലാഖ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ആയിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്.
കലാപത്തിന്റെ മറയില്‍ ആസൂത്രിതമായി ഈ കൊല നടത്തിയതാണ് എന്നാണ് നിഗമനം. കൊലക്കേസിലെ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സുബോധ് കുമാറിന്റെ കൊലപാതകത്തിൽ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുകയാണ്.
ആക്രമിച്ചത് നാനൂറോളം പേർ
ബുലന്ദ്ശെഹറിലെ വനത്തിന് സമീപം വയലില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം നേരിടാനെത്തിയ പോലീസ് സംഘവും ആക്രമിക്കപ്പെട്ടു. സുബോധ് കുമാറിനെ കേന്ദ്രീകരി്ച്ചായിരുന്നു ആക്രമണം. നാനൂറോളം പേരാണ് സുബോധ് കുമാറിനെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടാലി കൊണ്ട് വെട്ടി
കല്ലും വടിയും കോടാലിയും കൊണ്ട് സുബോധ് കുമാര്‍ ആക്രമിക്കപ്പെട്ടു. ആള്‍ക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ച കലുവ എന്നയാള്‍ ആണ് ആദ്യം കോടാലി ഉപയോഗിച്ച് സുബോധ് കുമാറിനെ ആക്രമിച്ചത്. കോടാലി ഉപയോഗിച്ചുളള വെട്ടേറ്റ് സുബോധ് കുമാറിന്റെ വിരല്‍ മുറിഞ്ഞ് വീണു. തലയ്ക്കും പരിക്കേറ്റു.
വയലിലേക്ക് വലിച്ചിഴച്ചു
ഒപ്പമുണ്ടായിരുന്ന പോലീസ് സംഘത്തിന് സുബോധ് കുമാറിനെ രക്ഷിക്കാന്‍ സാധിച്ചില്ല. അക്രമികളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ സുബോധ് കുമാര്‍ ശ്രമിച്ചുവെങ്കിലും അവര്‍ അദ്ദേഹത്തെ സമീപത്തുളള വയലിലേക്ക് വലിച്ചിഴച്ചു. തുടര്‍ന്ന് പ്രശാന്ത് നട്ട് ആണ് സുബോധ് കുമാറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പോയിന്റ് ബ്ലാങ്കില്‍ ആണ് വെടിയുതിര്‍ത്തത്.
വീണ ശേഷം തല്ലിച്ചതച്ചു
വെടി വെച്ചതിന് ശേഷവും സുബോധ് കുമാറിന് നേര്‍ക്ക് അക്രമികള്‍ ക്രൂരത തുടര്‍ന്നു. വെടിയേറ്റ് വീണ സുബോധിനെ ആള്‍ക്കൂട്ടം വടി ഉപയോഗിച്ച് തല്ലിച്ചതച്ചു. ഒരു വിധത്തില്‍ അക്രമികളില്‍ നിന്നും സുബോധ് കുമാറിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി പോലീസ് ജീപ്പില്‍ കയറ്റി. ജീപ്പിന് നേരെയും ആക്രമണമുണ്ടായി.
മുഖ്യപ്രതി പിടിയിൽ
തുടര്‍ന്ന് പോലീസുകാര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ആള്‍ക്കൂട്ടം സുബോധ് കുമാറിനെ കയറ്റിയ വാഹനത്തിന് തീ വെയ്ക്കാനും ശ്രമിച്ചു. ഇതോടെ പോലീസ് സംഘം തിരികെയത്തി സുബോധ് കുമാറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെടി വെച്ചത് താനാണ് എന്ന് പ്രശാന്ത് നട്ട് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ശരീരത്തിൽ നിറയെ പരിക്കുകൾ
സുബോധ് കുമാറിന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇടത്തെ പുരികത്തിന് മുകളിലാണ് വെടിയേറ്റിരിക്കുന്നത്. പ്രശാന്ത് നട്ടിന്റെ പേര് നേരത്തെ എഫ്ഐആറില്‍ ഇല്ലായിരുന്നു. ബജ്റംഗ് ദള്‍ നേതാവ് യോഗേഷ് രാജ് ആണ് മുഖ്യപ്രതി എന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്. ഇയാള്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു.