ദാദ്രി കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ കൊന്നു; അതും പശുവിന്റെ പേരില്‍... യുപിയില്‍ സംഭവിക്കുന്നത്
Recommended Video
ലഖ്‌നൗ: ഗോവധം ആരോപിച്ച് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ബഹുലന്ദഷറില്‍ വലിയ സംഘര്‍ഷം ആണ് ഉണ്ടായത്. അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പശുവിനെ കൊന്നുവെന്നാരോപണം; യുപിയിൽ കലാപം, പോലീസുകാരനെ പ്രതിഷേധക്കാർ കൊന്നു, വെടിവെപ്പ്!!
എന്നാല്‍ ആ അക്രമങ്ങളെല്ലാം ആസൂത്രിതമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ദാദ്രിയിലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ആളായിരുന്നു എന്നതാണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്.
ദാദ്രി കേസിലെ പ്രതി പുറത്തിറങ്ങി,അഖ്‌ലാഖിന്റെ നാട്ടില്‍ ഗംഭീര സ്വീകരണവും ആഘോഷങ്ങളും
സുബോധ് കുമാര്‍ സിങ് എന്ന ഇന്‍സ്‌പെക്ടര്‍ ആണ് കൊല്ലപ്പെട്ടത്. 2015 ല്‍ ഗോമാസം സൂക്ഷിച്ചു എന്നാരോപിച്ച് അഖ്‌ലാഖ് എന്ന വ്യക്തിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയ ആളായിരുന്നു സുബോധ് കുമാര്‍ സിങ്. ഇദ്ദേഹത്തെ പിന്നീട് അവിടെ നിന്ന് സ്ഥലം മാറ്റിയിരുന്നു.
ആസൂത്രിത കലാപം?
ബഹുലന്ദഷറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതം ആയിരുന്നോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്. ദൃക്‌സാക്ഷി മൊഴികളും പുറത്ത് വന്ന വീഡിയോകളും ആണ് ഇത് സ്ഥിരീകരിക്കുന്നത്. വര്‍ഗ്ഗീയ സംഘര്‍ഷം തന്നെ ആയിരുന്നു അക്രമികളുടെ ലക്ഷ്യം എന്നും കരുതുന്നു.
വെടിവച്ചത് ആര്?
സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റിട്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. അക്രമികള്‍ തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘം ചേര്‍ന്നെത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് ഇത്. സുബോധ് കുമാര്‍ സിങ് ജീപ്പില്‍ നിന്ന് പുറത്തേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മുന്‍ സൈനികന്‍?
സുബോധ് കുമാര്‍ സിങിനെ വെടിവച്ചത് ഒരു വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ആണെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇയാള്‍ പ്രദേശവാസിയാണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ആരേയും ആദ്യ ഘട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
പക സ്വാഭാവികം
സുബോധ് കുമാര്‍ സിങിനോട് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പകയുണ്ടാവുക സ്വാഭാവികം ആണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാരണം മുഹമ്മദ് അഖ്‌ലാഖിന്റെ കേസില്‍ കൃത്യമായ അന്വേഷണം ആയിരുന്നു സുബോധ് നടത്തിയത്. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചതും ഇദ്ദേഹം ആയിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസം ആടിന്റേതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.
ആര് ചെയ്യും ആ ഗോവധം
സയ്‌ന മേഖലയിലെ മഹാഗ്രാമത്തിലെ കാടിന്റെ ഭാഗത്താണ് 25 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഗോവധ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം ആണ് ഉത്തര്‍ പ്രദേശ്. ഗോവധത്തിന്റെ പേരില്‍ ഒരുപാട് അക്രമ സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരം ഒരു കാര്യം ചെയ്യാന്‍ ആരും ധൈര്യപ്പെടില്ലെന്നാണ് വിലയിരുത്തല്‍. ഇത് തന്നെയാണ് കലാപ ഗൂഢാലോചന സംശയത്തെ ബലപ്പെടുത്തുന്നതും.