ഉത്തർപ്രദേശിൽ 18കാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി, പെൺകുട്ടിയുടെ നില അതീവ ഗുരുതരം
ലഖ്നോ: ഉന്നാവിൽ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ പ്രതികൾ തീ കൊളുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ ഉത്തർപ്രദേശിൽ സമാനമായ മറ്റൊരു സംഭവം കൂടി. കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. യുപിയിലെ ഫത്തേപൂരിലാണ് സംഭവം.
വാഹനങ്ങളിൽ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി, തീരുമാനം ഗതാഗതക്കുരുക്കുമൂലം
പെൺകുട്ടിയുടെ അകന്ന ബന്ധുവായ യുവാവാണ് പീഡനത്തിന് ഇരയാക്കിയത്. വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പെൺകുട്ടി പറഞ്ഞതോടെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കാൺപൂരിലെ ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്. പെൺകുട്ടിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
വീട്ടിൽ തനിച്ചായിരുന്ന തന്നെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തുകയായിരുന്നുവെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പെൺകുട്ടി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ അസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം പെൺകുട്ടിയും യുവാവും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും വിവാഹം കഴിയുന്നത് വരെ ഒന്നിച്ച് താമസിക്കരുതെന്ന് പഞ്ചായത്ത് ഇവരോട് ആവശ്യപ്പെട്ടതായും പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചതായി പോലീസ് പറയുന്നു. ഉന്നാവ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ഉത്തർപ്രദേശിൽ നിന്നും സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.